Mother Eliswa: കേരള സഭയിലെ ആദ്യ സന്ന്യാസിനി, മദർ എലീശ്വ ഇനി വാഴ്ത്തപ്പെട്ടവൾ
Mother Eliswa Vakayil, Elevated to blessed: 1831 ഒക്ടോബർ 15നു തൊമ്മൻ– താണ്ട ദമ്പതികളുടെ എട്ടുമക്കളിൽ ആദ്യത്തെയാളായാണ് മദർ എലീശ്വ ജനിച്ചത്. പതിനാറാം വയസിൽ വിവാഹിതയായി. വാകയിൽ വത്തരുവായിരുന്നു ജീവിത പങ്കാളി.
കേരള സഭയിലെ ആദ്യ സന്ന്യാസിനിയും കർമലീത്ത നിഷ്പാദുക മൂന്നാം സഭ സ്ഥാപകയുമായ ധന്യ മദർ എലീശ്വയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി. വൈകിട്ട് 4.30ന് വല്ലാർപാടം ബസിലിക്കയിൽ വച്ച് നടന്ന ചടങ്ങിൽ മലേഷ്യയിലെ പെനാങ് രൂപതയുടെ മെത്രാനായ കർദിനാൾ ഡോ. സെബാസ്റ്റ്യൻ ഫ്രാൻസിസ് പ്രഖ്യാപനം നടത്തി.
വരാപ്പുഴ മെത്രാപ്പൊലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പ്രഖ്യാപിക്കാനുള്ള അഭ്യർത്ഥന നടത്തി. വത്തിക്കാന്റെ ഇന്ത്യയിലെ അപ്പോസ്തലിക് പ്രതിനിധിയായ ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾദോ ജിറെല്ലി സന്ദേശം നൽകി. വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള പ്രധാന ഘട്ടമാണ് വാഴ്ത്തപ്പെട്ടവളായി ഉയർത്തുന്നത്.
ആരാണ് മദർ എലീശ്വ?
1831 ഒക്ടോബർ 15നു തൊമ്മൻ– താണ്ട ദമ്പതികളുടെ എട്ടുമക്കളിൽ ആദ്യത്തെയാളായാണ് മദർ എലീശ്വ ജനിച്ചത്. പതിനാറാം വയസിൽ വിവാഹിതയായി. വാകയിൽ വത്തരുവായിരുന്നു ജീവിത പങ്കാളി. അന്ന എന്ന മകളെ ദൈവം നൽകി. എന്നാൽ ഇരുപതാം വയസിൽ വിധവയായി. വത്തരുവിന്റെ മരണശേഷം പ്രാർത്ഥനാ ജീവിതം തിരഞ്ഞെടുത്തു.
1862ൽ വികാരി ഫാ. ലിയോപോൾഡിനെ സന്ദർശിച്ചു സന്യാസിനി ആകാനുള്ള തന്റെ ആഗ്രഹം അറിയിച്ചു. മെത്രാപ്പൊലീത്ത ബെർണദീൻ ബച്ചിനെല്ലി റോമിൽ നിന്ന് അനുമതി വാങ്ങി. തുടർന്ന് എലീശ്വയുടെയും മകളുടെയും പേരിലുള്ള സ്ഥലത്ത് മഠം നിർമ്മിക്കാൻ തീരുമാനിച്ചു.
1866-ഫെബ്രുവരി 12ന് സ്ത്രീകള്‍ക്കായുള്ള കര്‍മലീത്ത നിഷ്പാദുക മൂന്നാം സഭ സ്ഥാപിച്ചു. 24 വര്‍ഷങ്ങള്‍ക്കുശേഷം 1890 സെപ്റ്റംബര്‍ 17-ന് ടിഒസിഡി സന്ന്യാസിനി സഭ റീത്ത് അടിസ്ഥാനത്തില്‍ വിഭജിച്ച് കോണ്‍ഗ്രിഗേഷന്‍ ഓഫ് തെരേസ്യന്‍ കാര്‍മലൈറ്റ്സ്, കോണ്‍ഗ്രിഗേഷന്‍ ഓഫ് മദര്‍ ഓഫ് കാര്‍മല്‍ എന്നീ രണ്ട് സന്ന്യാസിനി സഭകള്‍ രൂപംകൊണ്ടു.
1913 ജൂലൈ 18ന് മദർ നിത്യതയിലേക്കു വിളിക്കപ്പെട്ടു. 2008 മാർച്ച് 6ന് ദൈവദാസിയായി പ്രഖ്യാപിച്ചു. 2023 നവംബർ 8 ‘ധന്യ’ പദവിയിലേക്ക് ഉയർത്തി. 2025 ഏപ്രിൽ 14 മദർ ഏലീശ്വയുടെ അദ്ഭുത പ്രവർത്തി ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചു.