Kerala Cricket League: ‘അപ്പോ എങ്ങനാ നമ്മൾ ഒന്നിച്ചങ്ങ് ക്രിക്കറ്റ് കളിക്കാനിറങ്ങുവല്ലേ?…’; കേരള ക്രിക്കറ്റ് ലീഗ് ലോഞ്ച് ചെയ്ത് ബ്രാൻറ് അംബാസിഡറായ മോഹൻലാൽ
Kerala Cricket League: ഇന്ത്യ ലോകകപ്പ് നേടിയപ്പോഴെല്ലാം ടീമിൽ മലയാളി സാന്നിധ്യമുണ്ടായിരുന്നു. കേരളത്തിന്റെ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെ ലോകകപ്പിന്റെ ഭാഗമാണെന്നതിന്റെ തെളിവാണ് മലയാളി സാന്നിധ്യം. ഇന്ത്യൻ ടീമിലേക്ക് മലയാളികൾ എത്തുന്നത് കേരള ക്രിക്കറ്റിന്റെ വളർച്ചയെയാണ് സൂചിപ്പിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു.

Mohanlal KCL launching Credits KCA
തിരുവന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ ടി20 ലീഗിന് ഔദ്യോഗിക തുടക്കം കുറിച്ച് കെഎസിഎൽ ബ്രാൻഡ് അംബസിഡറും ചലച്ചിത്രതാരവുമായ മോഹൻലാൽ. ചടങ്ങിൽ കെഎസിഎല്ലിന്റെ ഔദ്യോഗിക ഗാനത്തിന്റെ പ്രകാശനവും ബ്രാൻഡ് അംബാഡിഡറായ താരം നിർവ്വഹിച്ചു. വിജയികൾക്കുള്ള ട്രോഫി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാനും മോഹൻലാലും ചേർന്ന് അനാച്ഛാദനം ചെയ്തു. ടീം ഉടമകളും താരങ്ങളും സന്നിഹിതരായിരുന്നു.
”ക്രിക്കറ്റ് ഒരു കായിക വിനോദത്തിനപ്പുറം ലോകമെമ്പാടുമുള്ള വികാരമാണ്. കേരളത്തെ സംബന്ധിച്ച് ഏറ്റവും അധികം ആരാധകരുള്ള കായിക വിനോദമാണ് ക്രിക്കറ്റും ഫുട്ബോളും. ആവേശത്തോടെ മത്സരങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന മലയാളികൾ ലോകമെമ്പാടുമുണ്ട്. 1983-ൽ ലോർഡ്സിൽ ലോകകപ്പ് നേടിയ കപിലിന്റെ ചെകുത്താൻമാരിലും മലയാളി സാന്നിധ്യമുണ്ടായിരുന്നു, സുനിൽ വൽസൻ. കളിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും ടീമിലെ സുനിലിന്റെ സാന്നിധ്യം അന്നുമുതൽ മലയാളികളുടെ സ്വകാര്യ അഹങ്കരമാണ്. പിന്നീട് ഇന്ത്യ ലോകകപ്പ് നേടിയപ്പോഴെല്ലാം ടീമിൽ മലയാളി സാന്നിധ്യമുണ്ടായിരുന്നു.
2007-ൽ പ്രഥമ ടി20 ലോകകപ്പ് നേടിയ ടീമിലും 2011-ൽ ലോകപ്പ് നേടിയ ടീമിലും എസ് ശ്രീശാന്ത് ഉണ്ടായിരുന്നു. ഇത്തവണ ലോകകപ്പ് നേടിയ ടീമിലെ സാന്നിധ്യമായിരുന്നു തിരുവനന്തപുരം സ്വദേശിയായ സഞ്ജു സാംസൺ. വടക്ക് നിന്ന് തെക്ക് വരെ കേരളം ലോകകപ്പിന്റെ ഭാഗമായെന്നതിന്റെ തെളിവാണ് ഈ മൂന്ന് താരങ്ങൾ. കെസിഎല്ലിലൂടെ ഇന്ത്യൻ ടീമിൽ മലയാളികളുടെ സാന്നിധ്യമുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.
പാടത്തും പറമ്പിലും ഓലമെടലുമായി ക്രിക്കറ്റ് കളിച്ചിരുന്ന ബാല്യമായിരുന്നു താൻ ഉൾപ്പെടെയുള്ളവരുടേത്. ഇന്നത്തെ തലമുറ ധോണി മുതൽ സഞ്ജു സാംസൺ വരെ ഒപ്പിട്ട ബാറ്റുകളുമായാണ് കളിക്കാൻ ഇറങ്ങുന്നത്. താരങ്ങൾക്ക് പരിശീലനത്തിനായുള്ള മികച്ച അവസരങ്ങളാണ് കേരള ക്രിക്കറ്റ് അസോസിയേഷനും ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളും നൽകുന്നത്. ഇന്ത്യൻ വനിതാ ക്രിക്കറ്റിലേക്ക് മൂന്ന് താരങ്ങളാണ് കേരളത്തിൽ നിന്ന് ഈ വർഷം ഉൾപ്പെട്ടത്. മിന്നു മണി, ആശാ ശോഭന, സജ്ന സജീവൻ. കേരള ക്രിക്കറ്റിന്റെ വളർച്ചയെയാണ് ഇത് സൂചിപ്പിക്കുന്നത്.
ഒരുകൂട്ടം ക്രിക്കറ്റ് താരങ്ങളെ സൃഷ്ടിക്കാൻ സാധിച്ച കേരള ക്രിക്കറ്റ് അസോസിയേഷന് ഇനിയും ഒത്തിരി കാര്യങ്ങൾ ചെയ്യാനുണ്ട്. അപ്പോ എങ്ങനാ..നമ്മൾ ഒന്നിച്ചങ്ങ് ക്രിക്കറ്റ് കളിക്കാനിറങ്ങുവല്ലേ”. ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മോഹൻലാൽ പറഞ്ഞു.
സെപ്റ്റംബർ 2-ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിലാണ് ലീഗിന് തുടക്കമാകുക. രാത്രിയും പകലുമായി നടക്കുന്ന കെസിഎൽ ടിക്കറ്റ് ഇല്ലാതെയാണ് സംഘടിപ്പിക്കുന്നത്. 17ന് സെമി ഫൈനലുകളും 18-ന് ഫൈനലും നടക്കും. സ്‌റ്റാർ സ്‌പോർട്‌സ്, ഫാൻകോഡ് എന്നിവയിലൂടെ മത്സരം തത്സമയം കാണാം. ട്രിവാൻഡ്രം റോയൽസ്, കൊല്ലം സെയ്‌ലേഴ്സ്, ആലപ്പി റിപ്പിൾസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് എന്നിവയാണ് ടീമുകൾ.