FIFA World Cup 2026: ‘സൂപ്പര്‍ സണ്‍ഡേ’യില്‍ അഞ്ച് മത്സരങ്ങള്‍! കാനറികളും ജര്‍മന്‍ പടയും ഇറങ്ങുന്നു; കണ്ണൂരുകാരനും നാസോണും കളിക്കളത്തിലേക്ക്
FIFA World Cup 2026 June 14 IST Matches Preview: ഫിഫ ലോകകപ്പില്‍ ജൂണ്‍ 14-ന് (ഇന്ത്യന്‍ സമയം പ്രകാരം) ആരാധകരെ കാത്തിരിക്കുന്നത് അഞ്ച് മത്സരങ്ങള്‍. അര്‍ധരാത്രി 12.30-ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഖത്തര്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും. പുലര്‍ച്ചെ 3.30-നാണ് ബ്രസീലും മൊറോക്കോയും തമ്മില്‍ നടക്കുന്ന ആവേശപ്പോരാട്ടം.
ഫിഫ ലോകകപ്പില്‍ ജൂണ്‍ 14-ന് (ഇന്ത്യന്‍ സമയം പ്രകാരം) ആരാധകരെ കാത്തിരിക്കുന്നത് അഞ്ച് മത്സരങ്ങള്‍. അര്‍ധരാത്രി 12.30-ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഖത്തര്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും. പുലര്‍ച്ചെ 3.30-നാണ് ബ്രസീലും മൊറോക്കോയും തമ്മില്‍ നടക്കുന്ന ആവേശപ്പോരാട്ടം. രാവിലെ 6.30-ന് ആരംഭിക്കുന്ന മത്സരത്തില്‍ ഹെയ്തിയും സ്‌കോട്ട്‌ലന്‍ഡും നേരിടും. 9.30-നാണ് ഓസ്‌ട്രേലിയ-തുര്‍ക്കി മത്സരം. രാത്രി 10.30-ന് ജര്‍മ്മനിയും, കുറകാവോയും തമ്മിലുള്ള മത്സരം ആരംഭിക്കും.
ഖത്തർ vs സ്വിറ്റ്സർലൻഡ്
ഖത്തറും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മിലാണ് ആദ്യ പോരാട്ടം. മലയാളി താരം തഹ്‌സീന്‍ ജംഷീദ് ഖത്തറിനു വേണ്ടി ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കുന്നത് കാണാനാണ് കേരളക്കര കാത്തിരിക്കുന്നത്.
വേഗതയേറിയ കൗണ്ടര്‍ അറ്റാക്കുകളും, ഒത്തിണക്കമുള്ള മിഡ്ഫീല്‍ഡുമാണ് ഖത്തറിന്റെ കരുത്ത്. പ്രതിരോധത്തിലെ പോരായ്മകള്‍ ആശങ്കയാണ്. മികച്ച പ്രതിരോധ നിരയാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ തുറുപ്പുചീട്ട്. പരിചയസമ്പത്തും അനുകൂലമാണ്. എന്നാല്‍ ക്ലിനിക്കല്‍ ഫിനിഷിംഗില്‍ പലപ്പേഴും ‘ക്ലിക്കാ’കാത്തത് പരിഹരിക്കേണ്ടതുണ്ട്. കണ്ണൂർ വളപട്ടണം സ്വദേശിയായ തഹ്സിൻ മുഹമ്മദ് ജംഷീദ് എന്ന 19-കാരൻ വിങ്ങര്‍ കളിക്കളത്തിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.




ബ്രസീൽ vs മൊറോക്കോ
ഗ്രൂപ്പ് സിയിലെ ബ്രസീലും മൊറോക്കോയും തമ്മിലുള്ള ആവേശപ്പോരാട്ടം പുലര്‍ച്ചെ 3.30-ന് ആരംഭിക്കും. കാർലോ ആൻസലോട്ടിയുടെ കീഴിൽ വലിയ പ്രതീക്ഷയോടെയാണ് കാനറികള്‍ എത്തുന്നത്. പരിക്കേറ്റ സൂപ്പര്‍ താരം നെയ്മര്‍ മൊറോക്കോയ്‌ക്കെതിരെ കളിക്കാത്തത് തിരിച്ചടിയാണ്. നെയ്മര്‍ കളിക്കില്ലെന്ന് പരിശീലകന്‍ ആൻസലോട്ടി സ്ഥിരീകരിച്ചിരുന്നു.
വിനീഷ്യസ് ജൂനിയർ, റാഫിന്യ എന്നിവരടങ്ങുന്ന മുന്നേറ്റനിരയിലാണ് പ്രതീക്ഷ. ലോകകപ്പിന് മുന്നോടിയായി കളിച്ച സൗഹൃദ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ബ്രസീലിന് സാധിച്ചിരുന്നു. 2022 ലോകകപ്പിൽ സെമിഫൈനൽ വരെയെത്തി ചരിത്രം കുറിച്ച മൊറോക്കോയെ എഴുതിത്തള്ളാനാകില്ല.
ഹെയ്തി vs സ്കോട്ട്‌ലൻഡ്
ലോകകപ്പില്‍ ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ കേരളവുമായി ബന്ധമുള്ള രണ്ടു പേരാണ് കളിക്കളത്തിലെത്തുന്നത്. ആദ്യത്തെയാള്‍ ഖത്തറിന്റെ മലയാളി താരം തഹ്‌സിന്‍. രണ്ടാമന്‍ മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരമായ ഹെയ്ത്തിയുടെ സ്വന്തം ഡക്കന്‍സ് നാസോണ്‍. ഹെയ്ത്തി-സ്‌കോട്ട്‌ലന്‍ഡ് മത്സരം രാവിലെ 6.30-ന് ആരംഭിക്കും. 32-കാരനായ സെന്റര്‍ ഫോര്‍വേഡ് ഡക്കന്‍സ് നാസോണിലാണ് ഹെയ്ത്തിയുടെ പ്രതീക്ഷ.
ഇറാന്റെ പ്രമുഖ ക്ലബ്ബായ എസ്റ്റെഗ്ലാലിനായി കളിക്കുന്ന നാസോൺ, കോൺകാകാഫ് യോഗ്യതാ റൗണ്ടിൽ ഹെയ്തിയെ ഗ്രൂപ്പിൽ ഒന്നാമതെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. സ്റ്റീവ് ക്ലാൻകിന്റെ കീഴിൽ തകർപ്പൻ ഫോമിലാണ് സ്‌കോട്ട്‌ലന്‍ഡ് എത്തുന്നത്.
ഓസ്‌ട്രേലിയ vs തുർക്കി
രാവിലെ 9.30-ന് ഓസ്‌ട്രേലിയ-തുര്‍ക്കി ഏറ്റുമുട്ടല്‍ ആരംഭിക്കും. തുടര്‍ച്ചയായ ആറാം ലോകകപ്പിനെത്തുന്ന ഓസ്‌ട്രേലിയ ഇത്തവണ മികച്ച പ്രതീക്ഷയിലാണ്. സെറ്റ് പീസുകളില്‍ നിന്ന് ഗോള്‍ നേടാനുള്ള കഴിവാണ് സോക്കറൂസിന്റെ കരുത്ത്. ക്രിയേറ്റീവായി കളി ചലിപ്പിക്കാന്‍ പാകത്തിനുള്ള മിഡ്ഫീല്‍ഡര്‍മാരില്ലാത്തതാണ് തിരിച്ചടി. അര്‍ദ ഗുലര്‍, കെനാന്‍ യില്‍ദീസ് പോലുള്ള യുവതാരങ്ങളിലാണ് തുര്‍ക്കിയുടെ പ്രതീക്ഷ. നിര്‍ണായക മത്സരങ്ങളില്‍ സമ്മര്‍ദ്ദത്തില്‍ അടിപതറുന്നതാണ് തുര്‍ക്കിയുടെ പ്രശ്‌നം.
ജർമ്മനി vs കുറകാവോ
കുറകാവോയ്‌ക്കെതിരെ അനായാസ ജയം ലക്ഷ്യമിട്ടാണ് മുന്‍ ചാമ്പ്യന്‍മാരായ ജര്‍മ്മനി ഗ്രൗണ്ടിലെത്തുന്നത്. കുറകാവോയുടെ ആദ്യ ലോകകപ്പ് മത്സരമാണിത്. പരിചയസമ്പത്തില്‍ ഏറെ മുന്നിലുള്ള ജര്‍മ്മനിക്കെതിരെ അവര്‍ എങ്ങനെ പോരാടുമെന്ന് കണ്ടറിയണം. കഴിഞ്ഞ രണ്ട് ലോകകപ്പുകളില്‍ നിരാശജനകമായിരുന്നു ജര്‍മ്മനിയുടെ പ്രകടനം. ഇത്തവണ മികച്ച പ്രകടനമാണ് ജൂലിയൻ നാഗൽസ്മാന്റെ കീഴിൽ ‘ഡൈ മാൻഷാഫ്റ്റ്’ ലക്ഷ്യമിടുന്നത്.
English Summary
19-year-old Kerala native Tahsin Jamshid is expected to debut for Qatar in their opening clash against Switzerland. A Neymar-less Brazil under Carlo Ancelotti will face 2022 Morocco in an exciting Group C encounter. Haiti, which includes former Kerala Blasters forward Duckens Nazon, will take on a highly-informed Scotland team. Australia will battle Turkey’s young talents, while former champions Germany aim for an easy win against debutants Curacao.