Blast In Pakistan: ഇന്ത്യൻ ഡ്രോൺ ആക്രമണത്തിൽ തകർന്ന് റാവൽപിണ്ടി സ്റ്റേഡിയം; പിഎസ്എൽ മത്സരം മാറ്റിവച്ച് പിസിബി
Rawalpindi Stadium Destroyed: ഇന്ത്യൻ ഡ്രോൺ ആക്രമണത്തിൽ പാകിസ്താനിലെ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം തകർന്നു. ഇതോടെ ഈ സ്റ്റേഡിയത്തിൽ തീരുമാനിച്ചിരുന്ന പിഎസ്എൽ മത്സരം മാറ്റിവച്ചു.

ഇന്ത്യൻ ഡ്രോൺ ആക്രമണത്തിൽ തകർന്ന് പാകിസ്താനിലെ റാവൽപിണ്ടിയിലുള്ള റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം. ഇതോടെ ഈ സ്റ്റേഡിയത്തിൽ നടക്കാനിരുന്ന പാകിസ്താൻ സൂപ്പർ ലീഗ് മത്സരം ക്രിക്കറ്റ് ബോർഡ് മാറ്റിവച്ചു. പെഷവാർ സാൽമിയും കറാച്ചി കിംഗ്സും തമ്മിലുള്ള മത്സരമാണ് ഈ മാസം എട്ടിന് റാവൽപിണ്ടിയിൽ തീരുമാനിച്ചിരുന്നത്. ഈ മത്സരം മാറ്റിവച്ചു.
ഈ മത്സരത്തിനുള്ള തീയതി പിസിബി പിന്നീട് പ്രഖ്യാപിക്കും. ഈ മാസം ഏഴിനാണ് പാകിസ്താൻ സൂപ്പർ ലീഗിലെ റാവൽപിണ്ടി ലെഗ് ആരംഭിച്ചത്. ആക്രമണം ഉണ്ടായി സ്റ്റേഡിയം തകർന്ന പശ്ചാത്തലത്തിൽ റാവൽപിണ്ടിയിലെ മത്സരങ്ങൾ കറാച്ചിയിലേക്ക് മാറ്റാനാണ് പിസിബി ആലോചിക്കുന്നത്.
ഇന്ത്യ ആക്രമണം നടത്തിയത് 12 ഡ്രോണുകൾ ഉപയോഗിച്ചാണെന്ന് പാകിസ്താൻ അവകാശപ്പെട്ടിരുന്നു. 12 ഡ്രോണുകൾ ഉപയോഗിച്ചാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നും ഇവയെല്ലാം വെടിവച്ച് വീഴ്ത്തി എന്നും പാകിസ്താൻ സൈന്യത്തിൻ്റെ വക്താവ് അഹ്മദ് ഷരീഫ് ചൗധരി അവകാശവാദം ഉന്നയിച്ചു.
ഇന്ത്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാല് സൈനികർക്ക് പരിക്കേറ്റു എന്ന് അഹ്മദ് ഷരീഫ് അറിയിച്ചു. ലാഹോറിന് സമീപത്തെ ഒരു മിലിട്ടറി ടാർഗറ്റ് ആക്രമണത്തിൽ ഭാഗികമായി തകർന്നു. ഈ ഡ്രോണുകളെയൊക്കെ രാജ്യത്തിൻ്റെ പ്രതിരോധ സംവിധാനം തകർത്തു. സിന്ധ് പ്രവിശ്യയിൽ ഒരു സിവിലിയൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു എന്നും സൈന്യം വ്യക്തമാക്കി.
പാകിസ്താനിലെ ഒൻപത് ഇടങ്ങളിലായിരുന്നു ഇന്ത്യയുടെ ഡ്രോൺ ആക്രമണം. 12 ഹെറോൺ ഡ്രോണുകൾ ഉപയോഗിച്ച് ലാഹോർ, റാവല്പിണ്ടി, ഗുർജൻവാല, ചക്‌വാൽ, അറ്റോക്ക്, ബഹവൽപൂർ, മിയാൻവാലി, ഛോർ, കറാച്ചി എന്നിവിടങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഈ ആക്രമണത്തിനിടെയാണ് റാവൽപിണ്ടി സ്റ്റേഡിയം ഭാഗികമായി തകർന്നത്. സംഭവത്തോടെ പിഎസ്എൽ കളിക്കുന്ന വിദേശതാരങ്ങൾ ആശങ്കയിലാണെന്ന് റിപ്പോർട്ടുകളുണ്ട്. വിദേശതാരങ്ങളുമായി പിഎസ്എൽ അധികൃതർ കൂടിക്കാഴ്ച നടത്തിയിരുന്നു.