വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് യുവതി; യുവ ഐപിഎല്‍ താരത്തിനെതിരെ പരാതി
Abishek Porel Accused Of Assault: ക്രിക്കറ്റ് താരം അഭിഷേക് പോറലിനെതിരെ പീഡന പരാതി. വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും, മർദ്ദിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് യുവതിയുടെ പരാതി. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പോറല്‍ നിഷേധിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അഭിഷേക് പോറലിനെതിരെ പീഡന പരാതി. വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും, മർദ്ദിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് യുവതിയുടെ പരാതി. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പോറല്‍ നിഷേധിച്ചു. യുവതിയും അമ്മയും ചേർന്ന് പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ മോഗ്ര പൊലീസ് സ്റ്റേഷനിലാണ് ചൊവ്വാഴ്ച പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മൂന്ന് വർഷമായി താനും പോറലും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് യുവതി ആരോപിക്കുന്നു. എന്നാൽ കഴിഞ്ഞ വർഷം മുതൽ ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കുകയും, അതിനുശേഷം ക്രിക്കറ്റ് താരം തന്നിൽ നിന്ന് ബോധപൂർവ്വം അകലം പാലിക്കാൻ തുടങ്ങിയതായും യുവതി പറയുന്നു.
വിവാഹം കഴിക്കാമെന്ന് പോറൽ തനിക്ക് ഉറപ്പ് നൽകിയിരുന്നതായും എന്നാൽ ഇപ്പോൾ അതിന് തയാറാകുന്നില്ലെന്നുമാണ് യുവതിയുടെ ആരോപണം. വിവാഹവാഗ്ദാനം നൽകി പോറൽ താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. പിന്നീട് ശാരീരികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ യുവതി ആരോപിക്കുന്നു. പരാതി ലഭിച്ചതായും, അന്വേഷണം ആരംഭിച്ചതായും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പിടിഐയോട് പ്രതികരിച്ചു.
ആരോപണം വ്യാജമെന്ന് പോറല്‍
ആരോപണം വ്യാജമാണെന്ന് നിലവില്‍ ബെംഗളൂരുവിലുള്ള പോറല്‍ ആരോപിച്ചു. പൊലീസ് ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പൊലീസിന്റെ പ്രാഥമിക അന്വേഷണം പൂർത്തിയായ ശേഷം കാര്യങ്ങൾ വിശദമായി വ്യക്തമാക്കുമെന്നും പോറല്‍ കൂട്ടിച്ചേർത്തു.
Also Read: ICC 6 Rs Framework: പ്രസവം കരിയറിന് വിരാമമല്ല! വനിതാ താരങ്ങള്‍ക്കായി ചരിത്ര ചുവടുവെപ്പുമായി ഐസിസി
അഭിഷേക് പോറല്‍
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പ്രതിനിധീകരിക്കുന്ന ഈ 23-കാരന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിനായാണ് കളിക്കുന്നത്. 32 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 1,408 റണ്‍സ് നേടി. 23 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 833 റണ്‍സ് അടിച്ചുകൂട്ടി. 61 ടി20കളില്‍ നിന്നായി 1,590 റണ്‍സും നേടിയിട്ടുണ്ട്. സീം ബൗളർ ഇഷാൻ പോറലിന്റെ കസിൻ ആണ്.
2023 ലെ ഐപിഎല്ലിൽ പരിക്കേറ്റ ഋഷഭ് പന്തിന് പകരക്കാരനായാണ് അദ്ദേഹം ഡല്‍ഹി ക്യാപിറ്റല്‍സിലെത്തിയത്. ഗുജറാത്ത് ടൈറ്റൻസിനെതിരെ അരങ്ങേറ്റം കുറിച്ചു. ആ മത്സരത്തില്‍ 11 പന്തിൽ നിന്ന് 20 റൺസ് നേടി. 2023 സീസണില്‍ 4 മത്സരങ്ങളിൽ നിന്ന് ആകെ 33 റൺസ് നേടി.
തൊട്ടടുത്ത വര്‍ഷവും താരത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്തി. ആ സീസണില്‍ 14 ലീഗ് മത്സരങ്ങളിലും കളിച്ച അദ്ദേഹം 327 റൺസ് അടിച്ചുകൂട്ടി. 2024 ഒക്ടോബർ 31 ന്, ഡൽഹി ക്യാപിറ്റൽസ് അൺക്യാപ്പ്ഡ് പ്ലെയറായി അഭിഷേകിനെ 4 കോടി രൂപയ്ക്ക് നിലനിർത്തി. ഡിസി നിലനിർത്തിയ 4 താരങ്ങളില്‍ ഒരാളായിരുന്നു.
ഐപിഎല്‍ 2025 സീസണില്‍ 13 ലീഗ് മത്സരങ്ങളിൽ നിന്ന് 301 റൺസ് നേടി. കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസിനായി നാല് ഇന്നിംഗ്സുകളിൽ നിന്ന് 108 റൺസ് താരം നേടിയിരുന്നു. ഒരു അര്‍ധ സെഞ്ചുറിയും നേടി. എന്നാല്‍ പല മത്സരങ്ങളിലും താരത്തിന് അവസരം ലഭിച്ചില്ല.
English Summary
An IPL star faces a police complaint for alleged assault and a false promise of marriage. The complaint against cricketer Abishek Porel was filed by a woman and her mother. The woman claimed they were in a relationship for the past three years. Porel has strongly denied all allegations and termed them as completely false.