Chinedu Ozor: മരിച്ചെന്ന് വിധിയെഴുതിയ ഫുട്‌ബോള്‍ താരം മോര്‍ച്ചറിയില്‍ കൈകള്‍ ചലിപ്പിച്ചു? ചിനെഡു ഒസോറിന് സംഭവിച്ചതെന്ത്?
Chinedu Ozor Passes Away : അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ നൈജീരിയന്‍ ഫുട്‌ബോള്‍ താരം ചിനെഡു ഒസോര്‍ മരിച്ചെന്ന് സ്ഥിരീകരണം. മത്സരത്തിനിടെ കുഴഞ്ഞുവീണ ചിനെഡു ഒസോര്‍ മരിച്ചെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും, ചിനെഡു ഒസോര്‍ മോര്‍ച്ചറിയില്‍ വെച്ച് കൈകള്‍ അനക്കിയതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

Chinedu Ozor
അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ നൈജീരിയന്‍ ഫുട്‌ബോള്‍ താരം ചിനെഡു ഒസോര്‍ മരിച്ചെന്ന് സ്ഥിരീകരണം. മത്സരത്തിനിടെ കുഴഞ്ഞുവീണ ചിനെഡു ഒസോര്‍ മരിച്ചെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും, താരം മോര്‍ച്ചറിയില്‍ വെച്ച് കൈകള്‍ അനക്കിയതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. താരം ‘ജീവനോടെ തിരിച്ചെത്തി’യെന്ന വ്യാജ പ്രചാരണം വലിയ ചര്‍ച്ചയാവുകയും ചെയ്തു. പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു സത്യവുമില്ലെന്നും ഒസോർ മരണപ്പെട്ടു എന്നത് തന്നെയാണ് യാഥാർത്ഥ്യമെന്നും അദ്ദേഹത്തിന്റെ ക്ലബായ കാറ്റ്സിന യുണൈറ്റഡ് സ്ഥിരീകരിച്ചു.
കറ്റ്‌സീന യുണൈറ്റഡിന്റെ പ്രസ്താവന ഇങ്ങനെയായിരുന്നു: “ ചിനെഡു ഓസോറിന്റെ ദാരുണമായ വേർപാടിൽ ഞങ്ങൾ അനുശോചിക്കുന്നു. ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും ഒപ്പമുണ്ട്. നിത്യശാന്തി നേരുന്നു.”
കുഴഞ്ഞുവീണത് മത്സരത്തിനിടെ
27-കാരനായ ഒസോർ നൈജർ ടോർണാഡോസിനെതിരായ പ്രീ-സീസൺ സൗഹൃദ മത്സരത്തിനിടെയാണ് കുഴഞ്ഞുവീണത്. ഗ്രൗണ്ടിൽ കുഴഞ്ഞുവീണ ഒസോറിന്റെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നതായി ‘ദി സൺ’ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അദ്ദേഹം മരണപ്പെട്ടതായി ഡോക്ടര്‍ സ്ഥിരീകരിച്ചെന്ന് കറ്റ്‌സീനയുടെ പ്രസ് ഓഫീസറായ നാസിർ ഗിഡെ പറഞ്ഞു.
മോർച്ചറിയിൽ വെച്ച് അദ്ദേഹം കൈകൾ ചലിപ്പിച്ചതായി കണ്ടതിനെത്തുടർന്ന് ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്നും ഡോക്ടർമാർ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ തീവ്രശ്രമം നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഒസോറിന്റെ മുൻ ക്ലബ്ബായ ഹാർട്ട്‌ലാൻഡ് അദ്ദേഹം സുഖം പ്രാപിച്ചുവരുന്നതായി ഒരു പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചിരുന്നുവെന്ന് സ്പാനിഷ് മാധ്യമമായ ‘മുൻഡോ ഡിപ്പോർട്ടീവോ’ റിപ്പോര്‍ട്ട് ചെയ്തു.
“ശരീരത്തിൽ ചലനങ്ങൾ പ്രകടമാക്കിയതിനെത്തുടർന്ന് ചിനെഡു ഒസോറിനെ മോർച്ചറിയിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയതായി വിശ്വസനീയമായ കേന്ദ്രങ്ങൾ സ്ഥിരീകരിക്കുന്നു. അദ്ദേഹത്തിന്റെ ജീവൻ തിരിച്ചുകൊണ്ടുവരാൻ ഡോക്ടർമാർ പരിശ്രമിക്കുന്നു. അദ്ദേഹം നിലവിൽ ഓക്സിജൻ സഹായത്തിലാണ്,” എന്ന് ആ പ്രസ്താവനയിൽ പറഞ്ഞിരുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി. ഇതാണ് അഭ്യൂഹം ശക്തമാക്കിയത്. എന്നാല്‍ ഇത് തെറ്റാണെന്ന് നൈജീരിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. താരം മരിച്ചെന്ന് കാറ്റ്‌സിന യുണൈറ്റഡ് വ്യക്തമാക്കുകയും ചെയ്തു.
ചിനെഡു ഒസോർ അന്തരിച്ചുവെന്നും, അദ്ദേഹം പിന്നീട് ബോധം വീണ്ടെടുത്തു എന്നോ ‘ജീവനോടെ തിരിച്ചുവന്നു’ എന്നോ സൂചിപ്പിക്കുന്ന അവകാശവാദങ്ങൾ തെറ്റാണെന്നും, അവ തള്ളിക്കളയണമെന്നും നൈജീരിയൻ മാധ്യമമായ ‘ഡെയ്‌ലി ട്രസ്റ്റ്’ ഉദ്ധരിച്ച് ക്ലബ് വ്യക്തമാക്കി
രാജ്യത്തെ മുൻനിര ഫുട്ബോൾ ലീഗായ നൈജീരിയ പ്രീമിയർ ഫുട്ബോൾ ലീഗിൽ 190 മത്സരങ്ങളിൽ കളിച്ചിട്ടുള്ള താരമാണ് ചിനെഡു ഒസോര്‍. പ്രധാനമായും റൈറ്റ് ബാക്ക് ആയി കളിച്ചിരുന്ന അദ്ദേഹം സെന്റർ ബാക്കായും മൈതാനത്തിറങ്ങിയിട്ടുണ്ട്. നൈജീരിയൻ ദേശീയ ടീമിനെ പ്രതിനിധീകരിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടില്ല. പുതിയ സീസണിനായുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നതിനിടെ ഈ മാസമാദ്യമാണ് ഓസോർ കറ്റ്‌സീന യുണൈറ്റഡിലേക്ക് ട്രാൻസ്ഫർ പൂർത്തിയാക്കി എത്തിയത്.
English Summary
Nigerian footballer Chinedu Ozor tragically died at 27 after collapsing during a match. Reports soon surfaced claiming he moved his hands in the mortuary and was on oxygen. His club Katsina United confirmed the rumors are false and he has passed away.