ഈ വിജയം കാർഗിലിലെ വീരജവാന്മാർക്ക്; പാക് താരത്തെ ഇടിച്ചിട്ട് ഇന്ത്യൻ ബോക്സർ ജദുമണി സിങ്
Jadumani Singh dedicates victory over Pakistani boxer to Kargil heroes: പുരുഷന്മാരുടെ 55 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ ജാദു മണി സിങ് പാകിസ്ഥാന്റെ സുമാമ റഹ്മാനെ തകർത്ത് ക്വാർട്ടർ ഫൈനലിൽ എത്തി. വിജയത്തിന് തൊട്ടുപിന്നാലെ പാക് താരത്തിന് എതിരേയുള്ള തന്റെ വിജയം കാർഗിൽ യുദ്ധത്തിലെ വീര ജവാന്മാർക്ക് സമർപ്പിക്കുന്നതായി ജദുമണി സിങ് പറഞ്ഞു.

Jadumani Singh Dedicates Victory To Kargil Heroes
ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസ് ബോക്‌സിംഗിൽ ഇന്ത്യയ്ക്ക് ആവേശ വിജയം. പുരുഷന്മാരുടെ 55 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ ജാദു മണി സിങ് പാകിസ്ഥാന്റെ സുമാമ റഹ്മാനെ തകർത്ത് ക്വാർട്ടർ ഫൈനലിൽ എത്തി. വിജയത്തിന് തൊട്ടുപിന്നാലെ പാക് താരത്തിന് എതിരേയുള്ള തന്റെ വിജയം കാർഗിൽ യുദ്ധത്തിലെ വീര ജവാന്മാർക്ക് സമർപ്പിക്കുന്നതായി ജദുമണി സിങ് പറഞ്ഞു. ആവേശം നിറന്നുനിന്ന മത്സരത്തിൽ 5-0 എന്ന ഏകപക്ഷീയമായ സ്കോറിനാണ് ജാദു മണി പാക് താരത്തെ കീഴടക്കിയത്. ജൂലൈ 28ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ജദുമണി സിജ് സാംബിയയുടെ മ്വെംഗോ മ്വാലെയെ നേരിടും.
മികച്ച റിംഗ്‌ക്രാഫ്റ്റും വേഗതയും പുറത്തെടുത്ത ജദുമണി, ഇന്ത്യയ്ക്കായി സ്വർണം നേടുകയാണ് തന്റെ ലക്ഷ്യമെന്നും മത്സരശേഷം വ്യക്തമാക്കി. മണിപ്പൂരിലെ ഇംഫാൽ സ്വദേശിയാണ് ജദുമണി. 22 വയസ് മാത്രം പ്രായമുള്ള ഇദ്ദേഹം ആർമി ബോക്‌സറാണ്. കുട്ടിക്കാലത്ത് ഫുട്ബോൾ താരമാകണമെന്ന് ആഗ്രഹിച്ച ജദുമണി പക്ഷേ, അങ്കിളിന്റെ പ്രേരണയാൽ ബോക്‌സിങ്ങിലേക്ക് എത്തുകയായിരുന്നു.
ALSO READ: കോമൺവെൽത്ത് ഗെയിംസ്; റെക്കോർഡ് പ്രകടനത്തോടെ മീരാഭായ് ചാനുവിന് സ്വർണം, ഇന്ത്യയ്ക്ക് ആദ്യ മെഡൽ നേട്ടം
പുരുഷന്മാരുടെ 55 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ സ്വർണ്ണ പ്രതീക്ഷയാണ് ജദുമണി. ഈ വിഭാഗത്തിൽ സീനിയർ നാഷണൽ ചാമ്പ്യൻപട്ടം നേടുകയും ടൂർണമെന്റിലെ ‘ബെസ്റ്റ് ബോക്സർ’ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. വേൾഡ് ബോക്‌സിംഗ് കപ്പ് ഫൈനലിൽ 50 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ നേടാനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
ഈ സീസണിൽ ആണ് 55 കിലോഗ്രാം വിഭാഗത്തിലേക്ക് ജദുമണി മാറിയത്. ഉയരം കുറവായതിനാൽ 55 കിലോഗ്രാം വിഭാഗത്തിൽ തിളങ്ങാൻ ജദുമണിക്ക് കഴിയില്ലെന്ന് പലരും സംശയം പ്രകടിപ്പിച്ചെങ്കിലും, കഠിനാധ്വാനത്തിലൂടെ താൻ ഈ കാറ്റഗറിയിലും മികച്ചതാണെന്ന് അദ്ദേഹം തെളിയിച്ചു. മുൻ ലോക ചാമ്പ്യൻ സരിതാ ദേവിയും മേരി കോമുമാണ് ബോക്സിങ്ങിൽ ജദുമണിയുടെ പ്രധാന വഴികാട്ടികൾ. ലളിത് യാദവും ആർമി സ്‌പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലനവും അദ്ദേഹത്തിന്റെ പ്രകടനത്തിന് കരുത്ത് പകർന്നു.
ക്വാർട്ടർ ഫൈനലിൽ വിജയിച്ചാൽ ഇന്ത്യയ്ക്കായി മെഡലുറപ്പിക്കാൻ ജദുമണിക്ക് കഴിയും. ഇദ്ദേഹത്തിന് പുറമേ വനിതകളുടെ 54 കിലോഗ്രാം ഇന്ത്യയുടെ പ്രീതി പവാറും ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. അതിനാൽ ഈ വിഭാഗത്തിലും മെഡൽ പ്രതീക്ഷയുണ്ട്. അതേസമയം, പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗത്തിൽ ഉഗാണ്ടയുടെ നുഹു ബാറ്റയോട് (3-2) പരാജയപ്പെട്ട് ഇന്ത്യയുടെ ആദിത്യ യാദവ് പുറത്തായി.
വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിൽ നേരിട്ട് സെമി ഫൈനലിൽ പ്രവേശിച്ച ഒളിമ്പ്യൻ ലവ്ലിന ബോർഗോഹെയ്ൻ ഇന്ത്യയ്ക്കായി ഇതിനകം ഒരു മെഡൽ ഉറപ്പിച്ചിട്ടുണ്ട്. അസം സ്വദേശിനിയായ ലവ്ലിന അസം പോലീസിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (DSP) റാങ്കുള്ള ഉദ്യോഗസ്ഥയാണ്. വിജയേന്ദർ സിംഗിനും മേരി കോമിനും ശേഷം ഒളിമ്പിക് ബോക്‌സിംഗിൽ മെഡൽ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരം എന്നത് ഉൾപ്പെടെ നിരവധി നേട്ടങ്ങൾ ലവ്ലിന സ്വന്തമാക്കിയിട്ടുണ്ട്.
English Summary
India’s Jadu Mani Singh defeated Pakistan’s Sumama Rahman to reach the quarterfinals of the men’s 55kg boxing event at the Commonwealth Games. Immediately after the victory, Jadu Mani Singh said that he dedicates his victory over the Pakistani player to the brave soldiers of the Kargil War. Jadu Mani defeated the Pakistani player by a one-sided score of 5-0 in a thrilling match.