IND vs AFG: ചരിത്രത്തിലാദ്യം! ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് ആതിഥേയത്വം വഹിക്കാൻ അഫ്ഗാനിസ്ഥാൻ
Afghanistan Set to Host India for T20I Series: ഇന്ത്യക്കെതിരെയുള്ള ഒരു ക്രിക്കറ്റ് പരമ്പരയ്ക്ക് ആതിഥേയത്വം വഹിക്കാൻ അഫ്ഗാനിസ്ഥാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സെപ്റ്റംബറിൽ ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യക്കെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയ്ക്കാണ് അഫ്ഗാനിസ്ഥാൻ ആതിഥേയത്വം വഹിക്കുകയെന്ന് റിപ്പോര്‍ട്ട്.

സൂര്യകുമാർ യാദവും റാഷിദ് ഖാനും
ന്യൂഡല്‍ഹി: ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യക്കെതിരെയുള്ള ഒരു ക്രിക്കറ്റ് പരമ്പരയ്ക്ക് ആതിഥേയത്വം വഹിക്കാൻ അഫ്ഗാനിസ്ഥാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സെപ്റ്റംബറിൽ ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യക്കെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയ്ക്കാണ് അഫ്ഗാനിസ്ഥാൻ ആതിഥേയത്വം വഹിക്കുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അടുത്തകാലത്ത് ട്വന്റി-20 ക്രിക്കറ്റിൽ വൻ ശക്തിയായി വളർന്നുവന്ന ടീമാണ് അഫ്ഗാനിസ്ഥാൻ.
ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. സെപ്റ്റംബർ 13, 16, 19 തീയതികളിലാകും മത്സരങ്ങൾ നടക്കുകയെന്ന് റിപ്പോർട്ടിൽ പറയുന്നു. നേരത്തെയും അഫ്ഗാനിസ്ഥാൻ ‘ഹോം’ മത്സരങ്ങൾക്ക് വേദിയായി തിരഞ്ഞെടുത്തത് ഇന്ത്യയെയായിരുന്നു. ഇതിനുമുമ്പ് അയർലൻഡ്, ബംഗ്ലാദേശ് തുടങ്ങിയ ടീമുകൾക്കെതിരെയുള്ള മത്സരങ്ങൾക്ക് ഗ്രേറ്റർ നോയിഡ, ഡെഹ്‌റാഡൂൺ, ലഖ്‌നൗ എന്നിവിടങ്ങളിലായിരുന്നു അഫ്ഗാനിസ്ഥാൻ ആതിഥേയത്വം വഹിച്ചിരുന്നത്.
അഫ്ഗാനിസ്ഥാനെതിരായ മത്സരം
അതേസമയം, ജൂണ്‍ ആറിന് നടക്കുന്ന ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടും. മൊഹാലിയിലാണ് ഈ മത്സരം. ജമ്മു കശ്മീർ പേസർ ഔഖിബ് നബി ദാറിനെ ടീം മാനേജ്‌മെന്റ് നെറ്റ്‌സിൽ പന്തെറിയാനായി വിളിച്ചിട്ടുണ്ട്. ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ടീമിനെ സഹായിക്കാൻ ഔഖിബിനൊപ്പം മറ്റ് അഞ്ച് കളിക്കാരെയും മാനേജ്‌മെന്റ് വിളിച്ചുവരുത്തിയിട്ടുണ്ട്.
Also Read: Vaibhav Sooryavanshi: ഇനി കോടികള്‍ കൊടുക്കണം! പരസ്യ പ്രതിഫലം കുത്തനെ കൂട്ടി വൈഭവ് സൂര്യവംശി
ഔഖിബ് നബി ദാറിനെ ടെസ്റ്റ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി കളിക്കുന്ന ഉത്തർപ്രദേശിന്റെ ലെഗ് സ്പിന്നർ സീഷൻ അൻസാരിയെയും നെറ്റ്സിൽ പന്തെറിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ശിവാങ് കുമാർ, ഗുർജപ്നീത് സിംഗ്, പ്രിൻസ് യാദവ്, സാരാംശ് ജെയിൻ എന്നിവരാണ് ക്യാമ്പിലേക്ക് വിളിക്കപ്പെട്ട മറ്റ് താരങ്ങള്‍.
ടെസ്റ്റ് മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിൽ ഇന്ത്യൻ ടീമിനെ സഹായിക്കുന്നതിനായി ഗുർജപ്നീത് സിംഗ്, ഔഖിബ് നബി, പ്രിൻസ് യാദവ്, സാരാംശ് ജെയിൻ, സീഷൻ അൻസാരി, ശിവാങ് കുമാർ എന്നിവർ നെറ്റ് ബൗളർമാരായി ഇന്ത്യൻ ടീമിനൊപ്പം ചേർന്നതായി ബിസിസിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഔഖിബ് നബിയോട് ഇന്ത്യൻ ടീമിന്റെ നെറ്റ്സിൽ ചേരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നത് ശരിയാണെന്നും, എന്നാൽ ഔഖിബ് മാത്രമല്ല മറ്റ് അഞ്ച് പേരെക്കൂടി ഇതിനായി വിളിച്ചിട്ടുണ്ടെന്നും ബിസിസിഐയുമായി അടുത്ത വൃത്തങ്ങൾ പിടിഐയോട് പ്രതികരിച്ചു.
പ്രതികൂല കാലാവസ്ഥയായതിനാലും,ഏഴ് ദിവസത്തിനുള്ളിൽ മൂന്ന് മത്സരങ്ങൾ കളിച്ചതിനാലും ഇന്ത്യയുടെ മുൻനിര ഫാസ്റ്റ് ബൗളർമാരായ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർക്ക് നെറ്റ്സിൽ പൂർണ്ണതോതിൽ പന്തെറിയാൻ സാധിക്കില്ല. എന്നാൽ ബാറ്റർമാർക്ക് ആവശ്യത്തിന് പരിശീലനം ലഭിക്കേണ്ടതുണ്ട് എന്നതിനാലാണ് ഈ തീരുമാനമെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.
ടെസ്റ്റ് മത്സരത്തിനു ശേഷം മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലും ഇന്ത്യയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടും. ജൂണ്‍ 13, 17, 20 തീയതികളിലാണ് ഏകദിന മത്സരങ്ങള്‍ നടക്കുന്നത്. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ധര്‍മ്മശാല ആതിഥേയത്വം വഹിക്കും. രണ്ടാം മത്സരം ലഖ്‌നൗവിലാണ്. മൂന്നാം മത്സരം ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കും.
English Summary
Afghanistan will historically host India for a three-match T20I series in Delhi this September. The matches are scheduled to be played at the Arun Jaitley Stadium. Meanwhile, Jammu and Kashmir pacer Auqib Nabi Dar has been called up as an Indian net bowler. Five other domestic and IPL players will also join the camp to assist the Indian batters.