Mohammed Shami: താൻ മാച്ച് ഫിറ്റാണെന്ന് ഷമി; ഫിറ്റാണെങ്കിൽ ടീമിലുണ്ടാവുമായിരുന്നു എന്ന് മുഖ്യ സെലക്ടർ
Ajit Agarkar Against Mohammed Shami: മുഹമ്മദ് ഷമിയ്ക്കെതിരെ അജിത് അഗാർക്കർ. തൻ്റെ ഫിറ്റ്നസുമായി ബന്ധപ്പെട്ട് ഷമി നടത്തിയ പ്രസ്താവനകളെയാണ് അഗാർക്കർ തള്ളിയത്.
മുഹമ്മദ് ഷമിയെ ഓസ്ട്രേലിയൻ പര്യടനത്തിൽ പരിഗണിക്കാതിരുന്ന സംഭവത്തിൽ വിവാദം മുറുകുന്നു. താൻ മാച്ച് ഫിറ്റാണെന്ന മുഹമ്മദ് ഷമിയുടെ വെളിപ്പെടുത്തലിനോടുള്ള മുഖ്യ സെലക്ടർ അജിത് അഗാർക്കറിൻ്റെ പ്രതികരണമാണ് വിവാദമായത്. മാച്ച് ഫിറ്റാണെങ്കിൽ ഷമി ടീമിലുണ്ടാവുമെന്ന് അഗാർക്കർ എൻഡിടിവിയുടെ വേൾഡ് സമ്മിറ്റിൽ പറഞ്ഞു.
“മുഹമ്മദ് ഷമി മാച്ച് ഫിറ്റായിരുന്നെങ്കിൽ അവൻ ടീമിലുണ്ടായേനെ. അവനത് എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാനതിന് മറുപടി നൽകുമായിരുന്നു. ഷമി സോഷ്യൽ മീഡിയയിൽ എന്താണ് പറഞ്ഞതെന്നറിയില്ല. ഞാനത് വായിച്ചിരുന്നെങ്കിൽ അവനെ വിളിച്ചേനെ. താരങ്ങൾക്ക് എപ്പോഴും എന്നെ വിളിക്കാം. കഴിഞ്ഞ മാസങ്ങളുമായി അവനോട് പലതവണ ഞാൻ ചാറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ, ഇവിടെ നിങ്ങൾക്കൊരു തലക്കെട്ട് ഞാൻ നൽകുന്നില്ല.”- അഗാർക്കർ പറഞ്ഞു.
“ഇന്ത്യക്കായി ഗംഭീര പ്രകടനങ്ങളാണ് ഷമി നടത്തിയിട്ടുള്ളത്. ഷമി എന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾക്ക് പരസ്പരം സംസാരിക്കാനുള്ള ഒരു വിഷയമാകുമായിരുന്നു അത്. മാച്ച് ഫിറ്റായിരുന്നെങ്കിൽ ഷമി ഓസ്ട്രേലിയയിലേക്കുള്ള വിമാനത്തിലുണ്ടാവുമായിരുന്നു. ഷമി മാച്ച് ഫിറ്റായിരുന്നില്ല. ആഭ്യന്തര സീസൺ ഇപ്പഴാണ് ആരംഭിച്ചത്.”- അഗാർക്കർ തുടർന്നു.
Also Read: Virat Kohli – Rohit Sharma: രോ-കോയ്ക്ക് ഇത് അവസാന ഓസീസ് പര്യടനം; പ്രതീക്ഷയിൽ ആരാധകർ
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ തന്നെ പരിഗണിക്കാതിരുന്നതിനെതിരെ ഷമി രൂക്ഷമായാണ് പ്രതികരിച്ചത്. താൻ ദുലീപ് ട്രോഫി കളിച്ചെന്നും ഇപ്പോൾ രഞ്ജി കളിക്കുന്നുണ്ടെന്നും ഷമി പറഞ്ഞു. അത് കളിക്കാമെങ്കിൽ ഏകദിനത്തിൽ കളിക്കാനും തനിക്ക് ഫിറ്റ്നസുണ്ട് എന്നായിരുന്നു ഷമിയുടെ അവകാശവാദം.
സെലക്ടർ റോളിൽ എല്ലാവരെയും സന്തോഷിപ്പിക്കാനാവില്ല എന്നും അഗാർക്കർ പറഞ്ഞു. ഈ ജോലി വലിയൊരു വെല്ലുവിളിയാണ്. ഒരുപാട് നല്ല താരങ്ങളുണ്ട്. അവരിൽ നിന്ന് ടീം തിരഞ്ഞെടുക്കുക എന്നത് എളുപ്പമല്ല എന്നും അഗാർക്കർ തുടർന്നു. രോഹിത് ശർമ്മയും വിരാട് കോലിയും 2027 ഏകദിന ലോകകപ്പിൽ കളിക്കുമോ എന്നത് ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.