IPL vs PSL: വിദേശ താരങ്ങള്‍ക്ക് ഐപിഎല്‍ മതി; പിഎസ്എല്ലിന് മുട്ടന്‍ പണി; ഭീഷണിയുമായി നഖ്‌വി
PCB announces legal action against those who leave PSL to join IPL: ഐപിഎല്ലില്‍ കളിക്കാനായി പിഎസ്എല്ലില്‍ നിന്ന് പിന്മാറുന്ന താരങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്. അത്തരം താരങ്ങള്‍ക്കെതിരെ നിയമപ്രകാരം നടപടിയെടുക്കുമെന്ന് പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി.

മൊഹ്‌സിൻ നഖ്‌വി
ഐപിഎല്ലില്‍ കളിക്കാനായി പിഎസ്എല്ലില്‍ നിന്ന് പിന്മാറുന്ന താരങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി. അത്തരം താരങ്ങള്‍ക്കെതിരെ നിയമപ്രകാരം നടപടിയെടുക്കും. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ നടപടി സ്വീകരിച്ചിരുന്നെന്നും, ഇത്തവണയും അത് സംഭവിക്കുമെന്നും നഖ്‌വി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കന്‍ താരം കോര്‍ബിന്‍ ബോഷ് പിഎസ്എല്ലില്‍ നിന്ന് പിന്മാറി ഐപിഎല്‍ കളിക്കാനെത്തിയിരുന്നു. ഈ സംഭവം പരോക്ഷമായി സൂചിപ്പിച്ചാണ് നഖ്‌വി ഭീഷണി മുഴക്കിയത്.
ഇത്തവണ സിംബാബ്‌വെ പേസര്‍ ബ്ലെസിങ് മുസറബാനി പിഎസ്എല്‍ കരാര്‍ നിലനില്‍ക്കെ, അത് ഉപേക്ഷിച്ച് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ചേര്‍ന്നിരുന്നു. മുസറബാനിക്കെതിരെ നടപടി സ്വീകരിക്കാനാണ് പിസിബിയുടെ നീക്കം.
അതേസമയം, മറ്റൊരു താരം കൂടി പിഎസ്എല്‍ വിട്ട് ഐപിഎല്‍ കളിക്കാനെത്തുന്നുവെന്നാണ് സൂചന. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ശനകയാണ് ഐപിഎല്ലിലേക്ക് എത്തുന്നത്. പരിക്കേറ്റ സാം കറന് പകരമായി രാജസ്ഥാന്‍ റോയല്‍സാണ് ശനകയെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നത്. ഐപിഎല്‍ കളിക്കാനെത്തിയാല്‍ ശനകയ്‌ക്കെതിരെയും പിസിബി നടപടി സ്വീകരിച്ചേക്കും.
Also Read: Sanju Samson: സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറാകില്ല, ഫീല്‍ഡര്‍ മാത്രം? സൂചനകള്‍ ഇങ്ങനെ
അടച്ചിട്ട സ്റ്റേഡിയത്തിൽ
അതേസമയം, പിഎസ്എല്ലിന്റെ ആദ്യ ഘട്ടം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനാണ് പിസിബിയുടെ നീക്കം. ഇറാന്‍-ഇസ്രായേല്‍-യുഎസ് സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ പ്രാദേശിക സാഹചര്യമാണ് കാരണം. മാർച്ച് 26 മുതൽ ടൂർണമെന്റ് ഷെഡ്യൂൾ ചെയ്തതുപോലെ നടക്കുമെന്ന് നഖ്‌വി പറഞ്ഞു. പക്ഷേ, കാണികളെ പ്രവേശിപ്പിക്കില്ല.
കറാച്ചി, ലാഹോർ എന്നീ രണ്ട് വേദികളിലേക്ക് മാത്രമായി മത്സരങ്ങള്‍ ചുരുക്കി. പിഎസ്‌എൽ ഒരു അന്താരാഷ്ട്ര ബ്രാൻഡും തങ്ങളുടെ അഭിമാനവുമാണെന്നും മൊഹ്‌സിന്‍ നഖ്‌വി പറഞ്ഞു. നിലവിലുള്ള പ്രതിസന്ധിയുടെ വെളിച്ചത്തിൽ സർക്കാർ കൊണ്ടുവന്ന ചെലവുചുരുക്കൽ നടപടികളാണ് മത്സരം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ കാരണമെന്നും അദ്ദേഹം വിശദീകരിച്ചു.
ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി ലാഹോറിൽ നടക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങും പാക് ക്രിക്കറ്റ് ബോര്‍ഡ് റദ്ദാക്കി. ആദ്യ ഘട്ടത്തില്‍ കാണികളെ പ്രവേശിപ്പില്ലെങ്കിലും, സ്ഥിതി മെച്ചപ്പെട്ടാല്‍ ആരാധകരെ പിന്നീട് പ്രവേശിപ്പിക്കുമെന്ന് നഖ്‌വി സൂചിപ്പിച്ചു. സ്റ്റേഡിയങ്ങൾ ഒഴിഞ്ഞുകിടക്കുന്നത് മൂലം ഫ്രാഞ്ചൈസികൾക്ക് സാമ്പത്തിക നഷ്ടമുണ്ടാകുന്നുണ്ടെന്ന് അദ്ദേഹം അംഗീകരിച്ചു. ടിക്കറ്റ് വാങ്ങിയ ആരാധകർക്ക് റീഫണ്ടുകളും നൽകും.