ഏഷ്യാ കപ്പ് ട്രോഫി വിവാദം: തീരുമാനം ബോധപൂർവം, വനിതാ ടീമിനെക്കുറിച്ച് രാജ്യം അഭിമാനിക്കുന്നെന്ന് ബിസിസിഐ
Asia Cup trophy controversy: പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ കൂടിയായ നഖ്‌വിയാണ് സമ്മാനദാനത്തിന് എത്തുന്നതെങ്കിൽ ട്രോഫി സ്വീകരിക്കില്ല എന്നത് ബിസിസിഐ മുൻകൂട്ടിയെടുത്ത ബോധപൂർവമായ തീരുമാനം ആണെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ പറഞ്ഞു. ഈ തീരുമാനം ബോധപൂർവം ഇന്ത്യയെടുത്തതാണെന്നും വനിതാ ടീമിനെക്കുറിച്ച് രാജ്യം അഭിമാനിക്കുന്നെന്നും ബിസിസിഐ പറഞ്ഞു.
മുംബൈ: ശ്രീലങ്കയെ പരാജയപ്പെടുത്തി ഏഷ്യാ കപ്പ് വനിതാ വിഭാഗം വിജയികളായ ഇന്ത്യൻ ടീം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (ACC) തലവൻ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങാതിരുന്ന സംഭവത്തിൽ പ്രതികരണവുമായി ബിസിസിഐ രംഗത്തെത്തി. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ കൂടിയായ നഖ്‌വിയാണ് സമ്മാനദാനത്തിന് എത്തുന്നതെങ്കിൽ ട്രോഫി സ്വീകരിക്കില്ല എന്നത് ബിസിസിഐ മുൻകൂട്ടിയെടുത്ത ബോധപൂർവമായ തീരുമാനം ആണെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ പറഞ്ഞു. ദുബായിൽ ഞായറാഴ്ച ഫൈനലിന് ശേഷം, ശ്രീലങ്കൻ വനിതാ ടീമിന് റണ്ണറപ്പ് മെഡലുകൾ കൈമാറിയ നഖ്‌വി, പോഡിയത്തിൽ ഹർമൻപ്രീത് കൗറും സംഘവും വരുന്നതും കാത്ത് നിന്നു. എന്നാൽ തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്ന ഇന്ത്യൻ ടീം നഖ്‌വിയിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങാതെ ട്രോഫി ഇല്ലാതെ തന്നെ വിജയാഘോഷം നടത്തുകയായിരുന്നു.
26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് കഴിഞ്ഞ വർഷം, ഇന്ത്യൻ പുരുഷ ടീമും നഖ്‌വിയിൽനിന്ന് ട്രോഫി സ്വീകരിക്കാതെയാണ് വിജയം ആഘോഷിച്ചത്. അതേ നിലപാട് ഇത്തവണ ഇന്ത്യൻ വനിതകളും പിന്തുടരുകയായിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നിലവിലെ രാഷ്ട്രീയ ബന്ധത്തിലെ പ്രശ്നങ്ങൾ കണക്കിലെടുത്ത് ഇത്തരമൊരു നിലപാട് സ്വീകരിക്കാൻ ഇന്ത്യൻ വനിതാ ടീമിനോട് ആവശ്യപ്പെട്ടിരുന്നതായി ബിസിസിഐ സെക്രട്ടറി സ്ഥിരീകരിച്ചു.
Also Read: സഞ്ജുവിന് തിരിച്ചടിയായി മോശം പ്രകടനം; മുന്നറിയിപ്പ്, സൂര്യവംശി കത്തിക്കയറും
അതേസമയം നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങില്ല എന്നത് സംഘടനാപരമായ തീരുമാനമാണെന്നും ടൂർണമെന്റിനോ കളിക്കാർക്കോ കായിക ഇനത്തിനോ എതിരല്ലെന്നും സൈക്കിയ വിശദീകരിച്ചു. നിലവിലെ സാഹചര്യത്തിൽ നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങില്ലെന്ന കാര്യം ഞങ്ങൾ നേരത്തെ തന്നെ എസിസിയെ (ACC) അറിയിച്ചിരുന്നു- എന്ന് സൈക്കിയ പിടിഐയോട് പറഞ്ഞു.
പാകിസ്ഥാനുമായുള്ള എല്ലാ മത്സരങ്ങളും ഇന്ത്യ ബഹിഷ്കരിക്കണോ എന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, ബഹുരാഷ്ട്ര ടൂർണമെന്റുകളിൽ പാക്സിതാനുമായി കളിക്കാൻ ഇന്ത്യൻ സർക്കാർ അനുമതി നൽകിയിട്ടുള്ളതിനാൽ, കായികപരമായ എല്ലാ ബാധ്യതകളും നിറവേറ്റുമെന്നും സെക്രട്ടറി സൈക്കിയ ആവർത്തിച്ചു വ്യക്തമാക്കി. “നിലവിലുള്ള നയം പാലിച്ച്, എസിസി (ACC) അംഗമെന്ന നിലയിലുള്ള കായികപരമായ ബാധ്യത നിറവേറ്റുന്നതിന്റെ ഭാഗമായാണ് ഏഷ്യ കപ്പിൽ പങ്കെടുത്തത്”.
”കളിയുടെ അന്തസ്സത്തയിലോ അന്താരാഷ്ട്ര ക്രിക്കറ്റിനോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയിലോ വിട്ടുവീഴ്ച ചെയ്യുന്ന പ്രശ്നം അവിടെ ഉണ്ടായിരുന്നില്ല. എങ്കിലും, ഒരു ബഹുരാഷ്ട്ര ടൂർണമെന്റിലെ പങ്കാളിത്തവും ട്രോഫി ഏറ്റുവാങ്ങുന്ന രീതിയും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്,” എന്ന് അദ്ദേഹം വിശദീകരിച്ചു. ട്രോഫി ഉയർത്തിപ്പിടിക്കുന്നത് വലിയൊരു നിമിഷമാകുമായിരുന്നെങ്കിലും, ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ടീം തങ്ങളുടെ ദൗത്യം മികച്ച രീതിയിൽ പൂർത്തിയാക്കിയതിൽ ബിസിസിഐക്ക് സന്തോഷമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ വനിതാ ടീമിന്റെ തകർപ്പൻ പ്രകടനത്തിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നുവെന്ന് ബിസിസിഐ സെക്രട്ടറി പറഞ്ഞു. ഈ നേട്ടം കളിക്കാർക്കും ഇന്ത്യൻ ക്രിക്കറ്റിനുമുള്ളതാണ്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ഹാങ്‌ഷൂവിൽ നേടിയ സ്വർണ്ണ മെഡൽ നിലനിർത്താനായി വനിതാ ടീം ഇപ്പോൾ ജപ്പാനിലേക്ക് യാത്ര തിരിക്കുകയാണ് എന്ന് അദ്ദേഹം അറിയിച്ചു.
English Summary
The BCCI has responded to the incident where the Indian women’s team- winners of the Asia Cup after defeating Sri Lanka-did not accept the trophy from Asian Cricket Council (ACC) chief Mohsin Naqvi. The BCCI stated that the decision not to accept the trophy if Naqvi (who is also the Chairman of the Pakistan Cricket Board) presented the awards was a deliberate one made in advance, and that the ACC had been informed of this beforehand; the Board also expressed that the nation is proud of the women’s team.