India vs England: റൺസെടുക്കും മുൻപ് രണ്ട് വിക്കറ്റ്; മൂന്നാം വിക്കറ്റിൽ രക്ഷാപ്രവർത്തനം: ആയുസ് അവസാന ദിവസത്തേക്ക് നീട്ടി ഇന്ത്യ
India Recovers From Collapse: വൻ തകർച്ചയിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യ. റൺസെടുക്കും മുൻപേ രണ്ട് വിക്കറ്റ് നഷ്ടമായ ഇന്ത്യ നാലാം ദിനം അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെന്ന നിലയിലാണ്.

കെഎൽ രാഹുൽ, ശുഭ്മൻ ഗിൽ
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ അവസാന ദിവസത്തേക്ക് ആയുസ് നീട്ടി ഇന്ത്യ. ഇംഗ്ലണ്ടിൻ്റെ 669 റൺസെന്ന പടുകൂറ്റൻ ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നാലാം ദിവസം അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെന്ന നിലയിലാണ്. റൺസെടുക്കുന്നതിന് മുൻപ് രണ്ട് വിക്കറ്റ് നഷ്ടമായ ഇന്ത്യ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിലാണ് രക്ഷപ്പെട്ടത്.
ഏഴ് വിക്കറ്റ് നഷ്ടത്തിൽ 544 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിനെ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് മുന്നിൽ നിന്ന് ജയിച്ചു. സെഞ്ചുറിയും കടന്ന് കുതിച്ച താരത്തിനൊപ്പം വാലറ്റത്ത് ലിയാം ഡോസനും (26) ബ്രൈഡൻ കാഴ്സും (47) ശ്രദ്ധേയമായ സംഭാവനകൾ നൽകി. ഡോസനെ ബുംറ വീഴ്ത്തി. 141 റൺസ് നേടിയ സ്റ്റോക്സും ബ്രൈഡൻ കാഴ്സും രവീന്ദ്ര ജഡേജയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു.
Also Read: Jasprit Bumrah: ബുംറ ഉടൻ വിരമിച്ചേക്കും, മുൻതാരത്തിന്റെ വിലയിരുത്തൽ
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ക്രിസ് വോക്സ് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ യശസ്വി ജയ്സ്വാളിനെയും സായ് സുദർശനെയും നഷ്ടമായി. ഇരുവരും റൺസൊന്നും നേടിയില്ല. നാലാം പന്തിൽ ജയ്സ്വാളും അഞ്ചാം പന്തിൽ സുദർശനും പുറത്ത്. ഈ പ്രതിസന്ധിയിൽ നിന്ന് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും കെഎൽ രാഹുലും ചേർന്ന് ഇന്ത്യയെ കരകയറ്റുകയായിരുന്നു. രാഹുൽ വളരെ ശ്രദ്ധാപൂർവം സ്കോർ ചെയ്തപ്പോൾ ഗിൽ അത്ര പ്രതിരോധത്തിലേക്ക് ഉൾവലിഞ്ഞില്ല. ഇരുവരും ഫിഫ്റ്റികൾ തികച്ചു. രാഹുൽ 87 റൺസിലും ഗിൽ 78 റൺസിലും ക്രീസിൽ തുടരുകയാണ്.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് ലീഡിനേക്കാൾ 137 റൺസ് പിന്നിലാണ് നിലവിൽ ഇന്ത്യ. അവസാന ദിവസം ഇംഗ്ലണ്ടിന് തന്നെയാണ് വിജയ സാധ്യതകളെങ്കിലും ഗില്ലിന്റെയും രാഹുലിന്റെയും പ്രകടനം ഇന്ത്യക്ക് സമനില പ്രതീക്ഷയെങ്കിലും നൽകുന്നുണ്ട്. 2-1 എന്ന നിലയിൽ പരമ്പരയിൽ ഇംഗ്ലണ്ട് മുന്നിലാണ്. ആദ്യ കളി ഇംഗ്ലണ്ട് വിജയിച്ചപ്പോൾ രണ്ടാമത്തെ മത്സരത്തിൽ ഇന്ത്യ തിരിച്ചടിച്ചു. മൂന്നാമത്തെ കളി വീണ്ടും ഇംഗ്ലണ്ട് വിജയിക്കുകയായിരുന്നു.