India vs New Zealand: ആധികാരിക ജയത്തോടെ ഇന്ത്യക്ക് പരമ്പര, 14 പന്തിൽ ഫിഫ്റ്റിയടിച്ച് അഭിഷേക് ശർമ്മ
New Zealand Innings vs India: മൂന്നാം ടി20യിൽ തകർന്നടിഞ്ഞ് ന്യൂസീലൻഡ്. 9 വിക്കറ്റ് നഷ്ടത്തിൽ 153 റൺസാണ് കിവീസ് നേടിയത്.

ഇന്ത്യ - ന്യുസീലൻഡ്
ന്യൂസീലൻഡിനെ പിടിച്ചുകെട്ടി ഇന്ത്യ. ആദ്യ ഇന്നിംഗ്സിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 153 റൺസാണ് നേടിയത്. 48 റൺസ് നേടിയ ഗ്ലെൻ ഫിലിപ്സ് ആണ് കിവീസിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ജസ്പ്രീത് ബുംറ 3 വിക്കറ്റ് വീഴ്ത്തി.
ആദ്യ ഓവറിൽ തന്നെ ഡെവോൺ കോൺവെയെ (1) നഷ്ടമായ കിവീസിന് രണ്ടാം ഓവറിൽ രചിൻ രവീന്ദ്രയുടെ (4) വിക്കറ്റും നഷ്ടപ്പെട്ടു. ഹർഷിത് റാണയും ഹാർദിക് പാണ്ഡ്യയുമാണ് യഥാക്രമം വിക്കറ്റ് വീഴ്ത്തിയത്. ടിം സെയ്ഫർട്ട് (12) കൂടി വീണതോടെ ന്യൂസീലൻഡ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 34 റൺസെന്ന നിലയിൽ.
Also Read: Sanju Samson: ഇന്നത്തെ കളി സഞ്ജുവിൻ്റെ കരിയർ തീരുമാനിക്കും; തിളങ്ങിയില്ലെങ്കിൽ ലോകകപ്പ് മറക്കാം
നാലാം വിക്കറ്റിൽ ഗ്ലെൻ ഫിലിപ്സും മാർക്ക് ചാപ്മാനും ചേർന്നാണ് ന്യൂസീലൻഡിനെ രക്ഷപ്പെടുത്തിയത്. ഇരുവരും ചേർന്ന് 52 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ചാപ്മാനെ (32) മടക്കി രവി ബിഷ്ണോയ് ഈ കൂട്ടുകെട്ട് പൊളിച്ചു. അഞ്ചാം വിക്കറ്റിൽ ഗ്ലെൻ ഫിലിപ്സ് – ഡാരിൽ മിച്ചൽ സഖ്യം കിവീസിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മിച്ചലിനെ (14) വീഴ്ത്തി ഹാർദിക് വീണ്ടും വിക്കറ്റ് കോളത്തിൽ ഇടംപിടിച്ചു. വൈകാതെ തന്നെ ഗ്ലെൻ ഫിലിപ്സ് (48) രവി ബിഷ്ണോയുടെ ഇരയായി.
കെയിൽ ജമീസൺ (3) ബുംറയ്ക്ക് മുന്നിൽ വീണപ്പോൾ മാറ്റ് ഹെൻറി (1) റണ്ണൗട്ടായി. എന്നാൽ, അവസാന ഓവറുകളിൽ ബൗണ്ടറികൾ കണ്ടെത്തിയ ക്യാപ്റ്റൻ മിച്ചൽ സാൻ്റ്നർ ന്യൂസീലൻഡിനെ മാന്യമായ സ്കോറിലെത്തിക്കുകയായിരുന്നു. 16 പന്തിൽ 27 റൺസ് നേടിയ സാൻ്റ്നറെ അവസാന ഓവറിൽ ബുംറ മടക്കുകയായിരുന്നു.
ഇന്ത്യൻ ടീമിൽ ഇന്ന് രണ്ട് മാറ്റങ്ങളുണ്ട്. അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി എന്നിവർക്ക് വിശ്രമം അനുവദിച്ചപ്പോൾ ജസ്പ്രീത് ബുംറ, രവി ബിഷ്ണോയ് എന്നിവർ ടീമിലെത്തി. ഇരുവരും ടീമിനായി തകർത്തുകളിക്കുകയും ചെയ്തു.