IND vs NZ: കാലാവസ്ഥ ചതിക്കില്ല; അഹമ്മദാബാദില്‍ വാങ്കഡെയിലെ പോലെ റണ്‍മഴ പെയ്യുമോ? ഇന്ത്യയ്ക്ക് വീട്ടാനുണ്ട് ചില കണക്കുകള്‍
IND vs NZ T20 World Cup Match Preview: മോദി സ്‌റ്റേഡിയത്തില്‍ നടന്ന 14 ടി20 മത്സരങ്ങളില്‍ എട്ടിലും ആദ്യം ബാറ്റു ചെയ്ത ടീമാണ് വിജയിച്ചത്. അഞ്ച് തവണ രണ്ടാമത് ബാറ്റു ചെയ്ത ടീം വിജയിച്ചു.

Indian Team
അഹമ്മദാബാദ്: ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 ലോകകപ്പ് ഫൈനല്‍ മത്സരത്തിനായി ആകാംക്ഷയോടെ കാത്തിരുന്ന് ആരാധകര്‍. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ കിരീടം നിലനിര്‍ത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ടി20 ലോകകപ്പില്‍ മൂന്നാം കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. മത്സരം നടക്കുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ മഴ ഭീഷണിയില്ലാത്തത് ആശ്വാസകരമാണ്.
നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന 14 രാജ്യാന്തര ടി20 മത്സരങ്ങളില്‍ എട്ടിലും ആദ്യം ബാറ്റു ചെയ്ത ടീമാണ് വിജയിച്ചത്. അഞ്ച് തവണ രണ്ടാമത് ബാറ്റു ചെയ്ത ടീം വിജയിച്ചു. ഒരു മത്സരം സമനിലയിലായി. 2023-ല്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ നേടിയ 234 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ന്യൂസിലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്ക 176 റണ്‍സ് വിജയലക്ഷ്യം മറികടന്നതാണ് ഏറ്റവും വലിയ റണ്‍ ചേസ്.
ഉയര്‍ന്ന സ്‌കോറിങിന് പേരുകേട്ട വേദിയാണ് മോദി സ്‌റ്റേഡിയം. ആദ്യ ഇന്നിങ്‌സില്‍ മിക്ക ടീമുകളും ഇവിടെ 180 കടക്കുന്നതാണ് ചരിത്രം. 200 റണ്‍സെന്ന കടമ്പ ഇവിടെ വലിയ വെല്ലുവിളിയല്ല. അതുകൊണ്ട് തന്നെ ഫൈനലിലും ‘റണ്‍മഴ’യാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മുന്‍ മത്സരഫലങ്ങള്‍ പരിശോധിച്ചാല്‍, ടോസ് നേടുന്ന ടീം ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.
കണക്കു തീര്‍ക്കാന്‍ ഇന്ത്യ
ടി20 ലോകകപ്പിൽ ഇരു ടീമുകളും മൂന്ന് തവണ നേർക്കുനേർ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ മൂന്ന് തവണയും ന്യൂസിലന്‍ഡ് ജയിച്ചു. ഇത്തവണ ഫൈനലില്‍ ന്യൂസിലന്‍ഡിനെ കീഴടക്കി പ്രതികാരം വീട്ടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. മൊത്തത്തിൽ, ടി20യിൽ ഇരു ടീമുകളും 30 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇന്ത്യ 16 തവണ ജയിച്ചു.
ഇന്ത്യന്‍ മണ്ണില്‍ ഇരുടീമുകളും 16 തവണ ഏറ്റുമുട്ടി. 12 തവണയും ഇന്ത്യ ജയിച്ചു. നാല് തവണയായിരുന്നു ന്യൂസിലന്‍ഡിന്റെ ജയം.ഇന്ത്യ പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്താന്‍ സാധ്യതയിലല്ല. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കിലും, ജിയോ ഹോട്ട്‌സ്റ്റാറിലും മത്സരങ്ങള്‍ കാണാം.