IND vs AFG: അഫ്ഗാനെതിരായ പരമ്പരയില്‍ സഞ്ജുവിനെ അവഗണിക്കും? ഏകദിന ടീം പ്രഖ്യാപനം ഉടന്‍
India vs Afghanistan ODI Squad Selection: 2023 ഡിസംബറിനു ശേഷം സഞ്ജു സാംസണ്‍ ഏകദിനത്തില്‍ കളിച്ചിട്ടില്ല. മികച്ച പ്രകടനം പുറത്തെടുത്തിട്ടും ബാറ്റിങ് നിരയില്‍ ഒഴിവില്ലെന്ന കാരണത്താല്‍ പിന്നീട് നടന്ന ഏകദിന മത്സരങ്ങളിലെല്ലാം സഞ്ജുവിനെ തഴഞ്ഞു. ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായ താരത്തെ അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

സഞ്ജു സാംസണ്‍
India vs Afghanistan ODI: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ സഞ്ജു സാംസണ്‍ ഇടം നേടിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. 2023 ഡിസംബറിനു ശേഷം സഞ്ജു ഏകദിനത്തില്‍ കളിച്ചിട്ടില്ല. മികച്ച പ്രകടനം പുറത്തെടുത്തിട്ടും ബാറ്റിങ് നിരയില്‍ ഒഴിവില്ലെന്ന കാരണത്താല്‍ പിന്നീട് നടന്ന ഏകദിന മത്സരങ്ങളിലെല്ലാം സഞ്ജുവിനെ തഴഞ്ഞു. എന്നാല്‍ ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായ താരത്തെ അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഋഷഭ് പന്തിന് പകരം സഞ്ജു സ്‌ക്വാഡിലെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പന്തിന് പകരം ഇഷാനെ കിഷനെയാണ് സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കുന്നതെന്നാണ് സൂചന.
ശുഭ്മാൻ ഗിൽ ഇന്ത്യൻ ടീമിനെ നയിക്കുമെന്നും പേസർ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചേക്കുമെന്നും ‘ടൈംസ് ഓഫ് ഇന്ത്യ’യുടെ റിപ്പോർട്ടിൽ പറയുന്നു. ഏകദിനത്തിൽ കെ.എൽ. രാഹുൽ തന്നെയായിരിക്കും ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ. രണ്ടാം ഓപ്ഷനായി ഇഷാൻ കിഷനെ പരിഗണിക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ടി20 ലോകകപ്പിലും, ഐപിഎല്ലിലും മികച്ച പ്രകടനം ആവര്‍ത്തിക്കുന്ന കിഷന് വേണ്ടി പന്തിന് വഴിമാറേണ്ടി വന്നേക്കാം. ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി നേടിയ താരം കൂടിയാണ് കിഷന്‍. മാത്രമല്ല, ഇടംകൈയ്യന്‍ ബാറ്ററാണെന്നതും താരത്തിന് അനുകൂല ഘടകമാണ്. ഇന്ത്യയുടെ ഏകദിന സ്‌ക്വാഡിലെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെല്ലാം വലംകൈയ്യന്‍മാരാണ്. ഇതും സഞ്ജുവിന് തിരിച്ചടിയായേക്കാം.
Also Read: Sanju Samson: വേറെയാരും വേണ്ട, ഇന്ത്യയുടെ ക്യാപ്റ്റനാകേണ്ടത് സഞ്ജുവെന്ന് രവി ശാസ്ത്രി
രണ്ട് വർഷത്തിലേറെയായി ഏകദിന മത്സരം കളിച്ചിട്ടില്ലാത്ത ഇഷാൻ കിഷൻ, അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിനെ കന്നി കിരീടത്തിലേക്ക് നയിച്ചതോടെയാണ് കിഷന് ഇന്ത്യൻ ട്വന്റി-20 ലോകകപ്പ് ടീമിൽ ഇടം ലഭിച്ചത്. ലോകകപ്പില്‍ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത താരം ആ ഫോം ഐപിഎല്ലിലും നിലനിർത്തി.
രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്തണമോയെന്നത് സംബന്ധിച്ചും സെലക്ഷൻ കമ്മിറ്റി ചർച്ച ചെയ്യും. കഴിഞ്ഞ വർഷം ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് ഒഴിവാക്കിയ ജഡേജയെ ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്ക്കും ജനുവരിയിൽ ന്യൂസിലൻഡിനുമെതിരായ ഹോം പരമ്പരകളിലേക്ക് തിരികെ വിളിച്ചിരുന്നു. ആ പരമ്പരകളിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും കാര്യമായ സ്വാധീനം ചെലുത്താൻ ജഡേജയ്ക്ക് കഴിഞ്ഞിരുന്നില്ല.
അഫ്ഗാനിസ്ഥാനെതിരായ പരമ്പര
ഐപിഎൽ ഫൈനലിന് തൊട്ടുപിന്നാലെ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഉഭയകക്ഷി പരമ്പര ആരംഭിക്കും. ജൂൺ 6-ന് മുള്ളൻപൂരിൽ നടക്കുന്ന ഏക ടെസ്റ്റ് മത്സരത്തോടെയാണ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. ഇതിന് ശേഷം ധർമ്മശാല, ലഖ്നൗ, ചെന്നൈ എന്നിവിടങ്ങളിലായി മൂന്ന് ഏകദിന മത്സരങ്ങൾ നടക്കും.
ഇന്ത്യൻ സ്ക്വാഡ് പ്രഖ്യാപനം മേയ് 19-ന് ഉണ്ടായേക്കുമെന്നും ടെസ്റ്റ് മത്സരത്തിനായി തയ്യാറെടുക്കാൻ സാധ്യതയുള്ള കളിക്കാർക്ക് ബോർഡ് ഇതിനകം സന്ദേശം അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും, 2027 ഏകദിന ലോകകപ്പും, 2028 ട്വന്റി-20 ലോകകപ്പും ലക്ഷ്യമിട്ട് മികച്ച ടീമിനെ കെട്ടിപ്പടുക്കുന്നതിലാണ് നിലവിലെ സെലക്ഷൻ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
English Summary
Sanju Samson will likely be dropped from the ODI squad against Afghanistan. Shubman Gill is expected to lead India, while Jasprit Bumrah will likely be rested. Ishan Kishan likely to return to the squad after his strong IPL 2026 performance. Selectors are focusing on building core teams for the upcoming World Cups.