India vs England: ‘ജോഫ്ര ആർച്ചറെ നിയന്ത്രിക്കില്ല’; ലോർഡ്സിൽ ഇന്ത്യക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ബെൻ സ്റ്റോക്സ്
Ben Stokes About 3rd Test: മൂന്നാം ടെസ്റ്റിൽ ജോഫ്ര ആർച്ചറെ നിയന്ത്രിക്കില്ലെന്ന് ബെൻ സ്റ്റോക്സ്. ഇന്ത്യക്കെതിരെ തിരിച്ചടിക്കുമെന്നും ഇംഗ്ലണ്ട് ക്യാപ്റ്റൻ പറഞ്ഞു.

ബെൻ സ്റ്റോക്സ്
ലോർഡ്സിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ജോഫ്ര ആർച്ചർ ഒപ്പമുണ്ടെന്നും സ്പെല്ലുകൾ എറിയുന്നതിനെ നിയന്ത്രിക്കില്ലെന്നും സ്റ്റോക്സ് പറഞ്ഞു. ഈ മാസം 10നാണ് ലോർഡ്സിൽ വച്ച് നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരം ആരംഭിക്കുക. ആദ്യ രണ്ട് മത്സരങ്ങളിൽ ഇരു ടീമുകളും ഓരോ കളി വീതം വിജയിച്ചിരുന്നു.
“ഇത് എല്ലായ്പ്പോഴും അടിയും തിരിച്ചടിയുമുള്ള ഒരു പരമ്പര ആവുമായിരുന്നു. രണ്ട് കരുത്തുറ്റ ടീമുകളാണ് പരസ്പരം കളിക്കുന്നത്. ഹെഡിങ്ലിയിൽ ഞങ്ങൾ ശക്തരായിരുന്നു. എഡ്ജ്ബാസ്റ്റണിൽ അവർ കരുത്തുകാട്ടി. ആർക്കെതിരെയും ഞങ്ങൾക്ക് മുൻതൂക്കമുണ്ടെന്ന് കരുതുന്നില്ല. എതിരാളികളെയെല്ലാം എല്ലാ സമയത്തും ഞങ്ങൾ ബഹുമാനിക്കുന്നു. പക്ഷേ, ശക്തമായി തിരിച്ചടിച്ച് ഞങ്ങൾ വിജയത്തിനായി ശ്രമിക്കും.”- വാർത്താസമ്മേളനത്തിൽ സ്റ്റോക്സ് പറഞ്ഞു.
“സ്പെല്ലുകളുടെ കാര്യത്തിൽ ആ സമയത്താവും തീരുമാനമെടുക്കുക, അത് ആരെപ്പറ്റിയാണെങ്കിലും. ഏതെങ്കിലും ഒരു ബൗളർ അപകടകാരിയാണെൻ തോന്നിയാൽ അയാൾക്ക് ഒന്നോ രണ്ടോ ഓവറുകൾ അധികം നൽകും. പക്ഷേ, കൃത്യമായ പ്ലാനുകളോ നിയന്ത്രണങ്ങളോ വച്ചിട്ടില്ല. നിർബന്ധമായും അദ്ദേഹത്തെ നാലോ അഞ്ചോ ഓവറുകൾ നീളുന്ന സ്പെല്ലുകളിലേക്ക് ഒതുക്കില്ല. എങ്ങനെയാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നതെന്ന് നോക്കാം.”- സ്റ്റോക്സ് തുടർന്നു.
Also Read: India vs England: ലോർഡ്സിൽ ബുംറ തിരികെയെത്തും; അർഷ്ദീപ് കളിക്കുമോ?; ഇന്ത്യയുടെ സാധ്യതാ ഇലവൻ
പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് വിജയിച്ചു. ഹെഡിങ്ലിയിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യക്കായി അഞ്ച് താരങ്ങൾ സെഞ്ചുറിയിലെത്തിയെങ്കിലും വിജയിക്കാനായില്ല. മധ്യനിരയുടെ മോശം പ്രകടനമാണ് ഇന്ത്യയുടെ പരാജയത്തിന് കാരണമായത്. രണ്ടാം മത്സരത്തിൽ ഇത് തിരുത്തിയ ഇന്ത്യ 336 റൺസിന് ഇംഗ്ലണ്ടിനെ തകർത്തു. ഇരട്ടസെഞ്ചുറിയും സെഞ്ചുറിയും നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചപ്പോൾ ആകാശ് ദീപ് രണ്ട് ഇന്നിംഗ്സുകളിലായി 10 വിക്കറ്റ് വീഴ്ത്തി.