India Women vs Srilanka Women: അഞ്ചാം ടി20യിലും രക്ഷയില്ലാതെ ശ്രീലങ്ക; സ്പിൻ വല നെയ്ത് ഇന്ത്യക്ക് ജയം
INDW Wins Against SLW: ശ്രീലങ്കക്കെതിരായ അവസാന ടി20യിലും ഇന്ത്യക്ക് ജയം. ഇതോടെ ഇന്ത്യ പരമ്പര തൂത്തുവാരി.

ഇന്ത്യൻ വനിതാ ക്രിക്കറ്റ്
ശ്രീലങ്കക്കെതിരെ പരമ്പര തൂത്തുവാരി ഇന്ത്യ. 15 റൺസിന് അഞ്ചാം ടി20 വിജയിച്ചാണ് ഇന്ത്യ ഒരു കളി പോലും തോൽക്കാതെ പരമ്പര അവസാനിപ്പിച്ചത്. ഇന്ത്യ മുന്നോട്ടുവച്ച 173 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്കയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുക്കാനേ സാധിച്ചുള്ളൂ. 65 റൺസ് നേടിയ ഹാസിനി പെരേരയാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർ.
പരമ്പരയിലെ ആദ്യ വിജയം തേടിയിറങ്ങിയ ശ്രീലങ്കയ്ക്ക് സ്കോർബോർഡിൽ ഏഴ് റൺസായപ്പോൾ തന്നെ ക്യാപ്റ്റൻ ചമരി അത്തപ്പട്ടുവിനെ നഷ്ടമായി. രണ്ടാം വിക്കറ്റിൽ ഹാസിനി പെരേയയും ഇമേഷ ദുലനിയും ഒത്തുചേർന്നതോടെ ശ്രീലങ്ക കളിയിൽ പിടുമുറുക്കി. ഇടക്കിടെ ബൗണ്ടറി കണ്ടെത്തിയ സഖ്യം അനായാസമാണ് സ്കോർ ചെയ്തത്. 38 പന്തുകളിൽ ഇമേഷ ദുലനി ഫിഫ്റ്റിയടിച്ചു. ഫിഫ്റ്റിയ്ക്ക് പിന്നാലെ താരത്തെ മടക്കി അമൻജോത് കൗർ ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. രണ്ടാം വിക്കറ്റിൽ ഹാസിനി പെരേരയുമൊത്ത് 79 റൺസിൻ്റെ കൂട്ടുകെട്ടിലാണ് താരം പങ്കാളിയായത്.
ദുലനി മടങ്ങിയതോടെ സ്കോറിങ് ചുമതല ഹാസിനി പെരേര ഏറ്റെടുത്തു. വേഗത്തിൽ റൺ ഉയർത്താനുള്ള ശ്രമത്തിനിടെ ശ്രീലങ്കയ്ക്ക് ഇടയ്ക്കിടെ വിക്കറ്റുകൾ നഷ്ടമായി. നിലക്ഷിക സിൽവ (3), കവിഷ ദിൽഹരി (5) എന്നിവർ വേഗം മടങ്ങി. ഇതിനിടെ ഹാസിനി പെരേര 37 പന്തിൽ ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിയ്ക്ക് പിന്നാലെ ആക്രമണം കടുപ്പിച്ച പെരേര ശ്രീലങ്കയ്ക്ക് പ്രതീക്ഷനൽകിയെങ്കിലും ശ്രീ ചരണിയ്ക്ക് മുന്നിൽ വീണു. 42 പന്തിൽ 65 റൺസ് നേടിയാണ് ഹാസിനി പെരേര പുറത്തായത്.
പെരേരയുടെ മടക്കം ശ്രീലങ്കയുടെ ജയസാധ്യത പൂർണമായും അവസാനിപ്പിച്ചു. തുടരെ വിക്കറ്റുകൾ നഷ്ടമായതോടെ ശ്രീലങ്കയുടെ പരാജയം പൂർണം.
ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ആണ് ഇന്ത്യൻ ഇന്നിംഗ്സിനെ മുന്നിൽ നിന്ന് നയിച്ചത്. 43 പന്തിൽ 68 റൺസ് നേടിയ ഹർമൻ്റെ മികവിൽ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ 175 റൺസ് നേടി. ഒരു ഘട്ടത്തിൽ വൻ തകർച്ച മുന്നിൽ കണ്ട ഇന്ത്യയെ ഹർമനും വാലറ്റവും ചേർന്ന് മികച്ച സ്കോറിലെത്തിക്കുകയായിരുന്നു.