IPL 2026 : 265 ഒക്കെ ഈ പഞ്ചാബിന് ആന, മയിൽ, ഒട്ടകമാണ്; ആറ് വിക്കറ്റിന് ഡൽഹിയെ തകർത്തു
IPL 2026 Delhi Capitals vs Punjab Kings Highlights : ഏഴ് പന്തുകൾ ബാക്കി നിർത്തികൊണ്ടാണ് പഞ്ചാബ് കിങ്സിൻ്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 265 റൺസെടുക്കുകയായിരുന്നു. ഡൽഹിക്കായി കെ എൽ രാഹുൽ 152 റൺസെടുത്തിരുന്നു.
ഐപിഎൽ 2026 സീസണിലെ പഞ്ചാബ് കിങ്സിൻ്റെ അപരാജിത കുതിപ്പ് തുടരുന്നു. ഡൽഹി ക്യാപിറ്റൽസ് അവരുടെ തട്ടകത്തിൽ ഉയർത്തിയ 266 റൺസ് വിജയലക്ഷ്യം പഞ്ചാബ് കിങ്സ് നാല് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. മത്സരത്തിലെ ഏഴ് പന്തുകൾ ബാക്കി നിർത്തികൊണ്ടായിരുന്നു പഞ്ചാബ് കിങ്സ് ഈ കൂറ്റൻ വിജയലക്ഷ്യം മറികടന്നത്. ഡൽഹി കെ എൽ രാഹുലിൻ്റെയും സെഞ്ചുറിയുടെയും നിതീഷ് റാണയുടെ 91 റൺസിൻ്റെ ഇന്നിങ്സിൻ്റെ ബലത്തിലാണ് പഞ്ചാബിനെതിരെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 265 റൺസ് സ്കോർ ബോർഡ് പടുത്തുയർത്തിയത്. പഞ്ചാബാകാട്ടെ തങ്ങളുടെ വേഗതയാർന്ന ഓപ്പണിങ് കൂട്ടുകെട്ടിൻ്റെയും ക്യാപ്റ്റൻ ശ്രെയസ് അയ്യരുടെയും മികവിലാണ് ഡൽഹി ഒരുക്കിയ കൂറ്റൻ വിജയലക്ഷ്യം മറികടന്നത്.
ആദ്യം ഡൽഹിയുടെ അടി
ടോസ് നേടിയ ഡൽഹി ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ഓവറിൽ ലങ്കൻ താരം പാഥും നിസ്സങ്കയെ നഷ്ടമായെങ്കിലും രണ്ട് കൂറ്റനടികൾ തീർത്തി രാഹുലും റാണയും മത്സരം ഡൽഹിയുടെ പക്കൽ എത്തിച്ചു. ഇരുവരും ചേർന്ന് 220 റൺസിൻ്റെ കൂട്ടികെട്ടാണ് സൃഷ്ടിച്ചത്. 91 റൺസെടുത്ത നിതീഷ് റാണ പുറത്തായെങ്കിലും രാഹുൽ ക്രീസിൽ തുടർന്നു. താരം 67 പന്തിൽ 16 ഫോറും ഒമ്പത് സിക്സറുകളും അടിച്ചാണ് 151 റൺസ് സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. ഐപിഎല്ലിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ താരങ്ങളുടെ പട്ടികയിൽ കെ എൽ രാഹുൽ മൂന്നാമതെത്തി. ക്രിസ് ഗെയിലും (175) ബ്രണ്ടൺ മക്കുല്ലവുമാണ് (158) പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാർ. 44 പന്തിൽ 11 ഫോറും നാല് സിക്സറുകളും നേടിയാണ് നിതീഷ് റാണ 91 റൺസെടുത്ത് പുറത്തായത്. നഹേൽ വദേരയുടെയും ശശാങ്ക് സിങ്ങിൻ്റെയും കാമിയോ പ്രകടനവും പഞ്ചാബ് ജയം ഒന്നും കൂടി അനയാസമാക്കി.




പിന്നെ പഞ്ചാബിൻ്റെ അടി
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അപരാജിതരായ പഞ്ചാബ് കിങ്സ് കൂറ്റൻ വിജയലക്ഷ്യത്തിന് മുമ്പിൽ പതറിയില്ല. ഓപ്പണർമാരായ പ്രിയാൻഷ് ആര്യയും പ്രഭ്സിമ്രാൻ സിങ്ങും ചേർന്ന് സ്വപ്നത്തുല്യമായ തുടക്കമാണ് പഞ്ചാബിന് നൽകിയത്. ഇരുവരും ചേർന്ന് പവർപ്ലെയിൽ അടിച്ചുകൂട്ടിയത് 117 റൺസാണ്. പ്രിയാൻഷ് 17 പന്തിൽ 43-ും പ്രഭ്സിമ്രൻ 26 പന്തിൽ 76 റൺസുമാണ് ആദ്യ വിക്കറ്റിൽ അടിച്ചൂകൂട്ടിയത്. ഇരുവരുടെയും ഏഴ് ഓവറിലെ 126 റൺസ് ഓപ്പണിങ് കൂട്ടുകെട്ട് പഞ്ചാബിന് പിന്നിടുള്ള ഇന്നിങ്സ് അനയാസമാക്കി. നാലാമനായി ക്രീസിലെത്തിയ ക്യാപ്റ്റൻ ശ്രെയസ് അയ്യർ 36 പന്തിൽ പറുത്താകാതെ 71 റൺസെടുത്ത് ടീമിനെ വിജയത്തിലേക്കെത്തിച്ചു.
അപകടവും കൈവിട്ട കളിയും
മത്സരത്തിനിടെ ക്യാച്ചെടുക്കാൻ ശ്രമിക്കവെ പരിക്കേറ്റ് ദക്ഷിണാഫ്രിക്കൻ പേസർ ലുങ്കി എൻഗിഡി കളം വിടേണ്ടി വന്നത് ഡൽഹിക്ക് തിരിച്ചടിയായി. പഞ്ചാബിൻ്റെ ഇന്നിങ്സിൻ്റെ നാലാം ഓവറിലായിരുന്നു എൻഗിഡി പരിക്കേറ്റ് പുറത്തായത്. ഗുരുതരമെന്ന് തോന്നുവിധത്തിലുള്ള പരിക്കായതിനാൽ താരത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. കൂടാതെ ശ്രയസ് അയ്യരുടെ ക്യാച്ച് തുടർച്ചയായി കൈവിട്ടതും ഡൽഹിക്ക് തിരിച്ചടിയായി. കരുൺ നായരാണ് ആ രണ്ട് ക്യാച്ചും കൈവിട്ട് കളഞ്ഞത്. സമാനമായി കെ എൽ രാഹുലിൻ്റെ രണ്ട് ക്യാച്ചും പഞ്ചാബ് താരങ്ങൾ കൈവിട്ടിരുന്നു.
ജയത്തോടെ പഞ്ചാബ് ഐപിഎൽ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. ഡൽഹി ആകാട്ടെ ഏഴ് മത്സരങ്ങളിൽ നിന്നും മൂന്ന് ജയവും നാല് തോൽവിയുമായി ആറാം സ്ഥാനത്താണ്. തിങ്കളാഴ്ച റോയൽ ചലഞ്ചേഴ്സിനെതിരെയാണ് ഡൽഹിയുടെ അടുത്ത മത്സരം. പഞ്ചാബ് ആകട്ടെ ചൊവ്വാഴ്ച രാജസ്ഥാൻ റോയൽസിനെയാണ് അടുത്ത മത്സരത്തിൽ നേരിടുക.