IPL 2026: ‘കടക്ക് പുറത്ത്’ പറയാന്‍ ഫ്രാഞ്ചെസി മാനേജ്‌മെന്റുകള്‍; മൂന്ന് ക്യാപ്റ്റന്‍മാര്‍ തെറിച്ചേക്കും
Axar Patel, Rishabh Pant, and Ajinkya Rahane: മൂന്ന് താരങ്ങളെ ക്യാപ്റ്റന്‍സിയില്‍ നിന്ന് നീക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി ക്യാപിറ്റല്‍സിലെ അക്‌സര്‍ പട്ടേല്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ അജിങ്ക്യ രഹാനെ, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലെ ഋഷഭ് പന്ത് എന്നിവരുടെ ക്യാപ്റ്റന്‍സിയാണ് തുലാസിലായിരിക്കുന്നത്.

റിഷഭ് പന്ത്, അക്സർ പട്ടേൽ, അജിങ്ക്യ രഹാനെ
IPL Leadership Shake-up: ഈ ഐപിഎല്‍ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് മൂന്ന് താരങ്ങളെ ക്യാപ്റ്റന്‍സിയില്‍ നിന്ന് നീക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി ക്യാപിറ്റല്‍സിലെ അക്‌സര്‍ പട്ടേല്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ അജിങ്ക്യ രഹാനെ, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലെ ഋഷഭ് പന്ത് എന്നിവരുടെ ക്യാപ്റ്റന്‍സിയാണ് തുലാസിലായിരിക്കുന്നത്. ക്യാപ്റ്റനെന്ന നിലയിലും, ഒരു കളിക്കാരനായും മികച്ച പ്രകടനം പുറത്തെടുക്കാന്‍ മൂവര്‍ക്കും സാധിച്ചിട്ടില്ല. ഈ ടീമുകളില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മാത്രമാണ് ഔദ്യോഗികമായി പുറത്തായത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും, ഡല്‍ഹി ക്യാപിറ്റല്‍സും ഏറെക്കുറെ പുറത്തായ മട്ടാണ്.
മുംബൈ ഇന്ത്യന്‍സാണ് പുറത്തായ മറ്റൊരു ടീം. എന്നാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ കുഴപ്പങ്ങളില്ലെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. എന്നാല്‍ കൊല്‍ക്കത്ത, ഡല്‍ഹി, ലഖ്‌നൗ ടീമുകളില്‍ സാഹചര്യം വ്യത്യസ്തമാണെന്നാണ് സൂചന.
ഋഷഭ് പന്ത്
ക്യാപ്റ്റനെന്ന നിലയില്‍ പരിതാപകരമായിരുന്നു പന്തിന്റെ പ്രകടനം. ബാറ്ററായും പല മത്സരങ്ങളിലും നിരാശപ്പെടുത്തി. 27 കോടി രൂപയാണ് പന്തിന്റെ പ്രതിഫലം. എന്നാല്‍ അതിനൊത്ത പ്രകടനം പന്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. 11 കളികളിൽ നിന്ന് 138 സ്ട്രൈക്ക് റേറ്റിൽ 251 റൺസ് മാത്രമാണ് പന്ത് നേടിയത്. ഒൻപത് സിക്സറുകൾ മാത്രമാണ് അദ്ദേഹം അടിച്ചത്. ടീം തിരഞ്ഞെടുപ്പിലും പന്തിന് പിഴവുകൾ സംഭവിച്ചു.
Also Read: Sanju Samson: സഞ്ജുവിന്റെ ക്യാപ്റ്റന്‍സി അരങ്ങേറ്റം ഉടന്‍? ആ ദൗത്യം അയര്‍ലന്‍ഡിനെതിരെ?
അര്‍ഷിന്‍ കുല്‍ക്കര്‍ണിയെ പോലുള്ള താരങ്ങളെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതും വിമര്‍ശിക്കപ്പെട്ടു. 11 മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ലഖ്‌നൗ ജയിച്ചത്. പോയിന്റ് ടേബിളില്‍ ഏറ്റവും പിന്നിലാണ്.
അജിങ്ക്യ രഹാനെ
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനായ അജിങ്ക്യ രഹാനെ ടീമിന് ഒരു ബാധ്യതയായി മാറിയിരിക്കുകയാണ്. മറ്റു മികച്ച ഓപ്ഷനുകൾ ഇല്ലാത്തതിനാലാണ് രഹാനെയെ ക്യാപ്റ്റനാക്കിയത്. രഹാനെയും അംഗ്രിഷ് രഘുവംശിയും ടോപ്പ് ഓർഡറിൽ മോശം സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റു ചെയ്തതും തിരിച്ചടിയായി. സുനില്‍ നരെയ്‌നെ പോലുള്ള താരങ്ങളെ ലോവര്‍ ഓര്‍ഡറില്‍ കളിപ്പിച്ചതും വിമര്‍ശിക്കപ്പെട്ടു. 11 മത്സരങ്ങളില്‍ നിന്ന് നാലു വിജയം മാത്രമുള്ള കൊല്‍ക്കത്ത പോയിന്റ് ടേബിളില്‍ എട്ടാമതാണ്. അടുത്ത താരലേലത്തില്‍ രഹാനെയെ ഏതെങ്കിലുമൊരു ടീം സ്വന്തമാക്കാനുള്ള സാധ്യത പോലുമില്ല.
അക്‌സര്‍ പട്ടേല്‍
ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനായ അക്സർ പട്ടേലിന്റെ നായകൻ എന്ന നിലയിലുള്ള കണക്കുകളും താരമെന്ന നിലയിലുള്ള പ്രകടനവും ഒരുപോലെ നിരാശാജനകമാണ്. ഒൻപത് ഇന്നിംഗ്സുകളിൽ നിന്ന് 100 റൺസ് മാത്രമാണ് അക്സർ നേടിയത്. ആദ്യ അഞ്ച് ബാറ്റിംഗ് സ്ഥാനങ്ങളിൽ ഇറങ്ങിയിട്ടും 112.50 എന്ന കുറഞ്ഞ സ്ട്രൈക്ക് റേറ്റാണ് അക്‌സറിനുള്ളത്.
ബൗളിംഗിലാകട്ടെ, 12 മത്സരങ്ങളിൽ നിന്ന് ആകെ 36 ഓവർ മാത്രമാണ് താരം എറിഞ്ഞത്. അതായത് ഒരു മത്സരത്തിൽ ശരാശരി മൂന്ന് ഓവർ മാത്രം. 10 വിക്കറ്റുകൾ നേടി. അടുത്ത സീസണില്‍ അക്‌സറിന് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെടാനാണ് സാധ്യത. നിലവില്‍ പോയിന്റ് ടേബിളില്‍ ഡല്‍ഹി ഏഴാമതാണ്. 12 മത്സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ ജയിച്ചു.
English Summary
Three IPL captains—Axar Patel, Rishabh Pant, and Ajinkya Rahane—face potential sacking after disastrous seasons.The Delhi, Lucknow, and Kolkata franchises failed to reach the playoffs under their leadership. Disappointing individual performances and poor tactical decisions have frustrated team owners. Management shifts and upcoming auctions make their future as captains highly uncertain