“അവർ പിതാവിനെ കൊല്ലാൻ നോക്കുന്നു”! ഇമ്രാൻ ഖാന്റെ മക്കളുടെ അഭിമുഖത്തിന് പിന്നാലെ മത്സരം ഉപേക്ഷിക്കുമെന്ന് പാക് ഭീഷണി
Imran Khan’s Sons Interview : ലോർഡ്സിൽ ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ഉച്ചഭക്ഷണ ഇടവേളയിൽ, മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൈക്കൽ ആതർട്ടണുമായി ഇമ്രാൻ ഖാന്റെ മക്കളായ സുലൈമാൻ ഖാനും കാസിം ഖാനും നടത്തിയ അഭിമുഖം ചര്‍ച്ചയായിരിക്കുകയാണ്.
ലോർഡ്സിൽ ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ഉച്ചഭക്ഷണ ഇടവേളയിൽ, മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൈക്കൽ ആതർട്ടണുമായി ഇമ്രാൻ ഖാന്റെ മക്കളായ സുലൈമാൻ ഖാനും കാസിം ഖാനും നടത്തിയ അഭിമുഖം ചര്‍ച്ചയായിരിക്കുകയാണ്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് (പിസിബി) കടുത്ത എതിര്‍പ്പ് അറിയിച്ചിട്ടും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം സ്കൈ സ്പോർട്സ് ഈ അഭിമുഖം സംപ്രേഷണം ചെയ്തു. പാകിസ്ഥാൻ സർക്കാർ തങ്ങളുടെ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ഇമ്രാന്‍ ഖാന്റെ മക്കള്‍ അഭിമുഖത്തില്‍ ആരോപിച്ചു.
ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യം വഷളായിക്കൊണ്ടിരിക്കുന്നതിൽ ആശങ്ക അറിയിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് സുനില്‍ ഗവാസ്‌കറും, കപില്‍ ദേവും ഉള്‍പ്പെടെയുള്ള മുന്‍താരങ്ങള്‍ കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാനെ പിടിച്ചുകുലുക്കിയ അഭിമുഖം പുറത്തെത്തിയത്.
“നിരവധി രാഷ്ട്രീയ തടവുകാർ ജയിലിനുള്ളിൽ മരണപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ പിതാവിനോടും ഇതേ കാര്യം തന്നെ ചെയ്യാനാണ് പാകിസ്ഥാൻ സർക്കാർ പദ്ധതിയിടുന്നത്. അവർ ഇപ്പോൾ കൃത്യമായ ഏതെങ്കിലും തന്ത്രത്തിന്റെ അടിസ്ഥാനത്തിലല്ല പ്രവർത്തിക്കുന്നത്. അവർ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമല്ല, വളരെ പരസ്യമായി അദ്ദേഹത്തെ ജയിലിനുള്ളിൽ വെച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയാണ്”, ഇമ്രാന്‍ ഖാന്റെ മകനായ കാസിം അഭിമുഖത്തില്‍ ആരോപിച്ചു.
എത്രയും കാലം അദ്ദേഹത്തെ ജയിലിൽ അടച്ചിടുക, അദ്ദേഹത്തിന്റെ ശബ്ദം അടിച്ചമർത്തുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. നിലവിൽ സ്ഥിതിഗതികൾ എപ്പോഴത്തേക്കാളും ദാരുണമാണ്. ഒരു ദിവസം 23 മണിക്കൂറിലധികം നേരം അദ്ദേഹത്തെ ഒരു ചെറിയ സെല്ലിൽ തികച്ചും ഒറ്റപ്പെടുത്തിയ നിലയിലാണ് പാർപ്പിച്ചിരിക്കുന്നതെന്നും കാസിം പറഞ്ഞു.
” അദ്ദേഹത്തിന് ശരിയായ ചികിത്സ ലഭിക്കണം. കണ്ണിനുണ്ടായ പ്രശ്നം കാരണം അദ്ദേഹത്തിന് കണ്ണ് മൂടിക്കെട്ടേണ്ടി വന്നിട്ടുണ്ട്. ഒപ്പം അദ്ദേഹം മാനസികമായി വലിയ സമ്മർദ്ദത്തിലാണ്. തോക്കിൻമുനയിൽ നിൽക്കുമ്പോൾ പോലും വളരെ ശാന്തനും ആത്മവിശ്വാസമുള്ളവനുമായി കാണപ്പെടുന്ന അദ്ദേഹത്തെ ഇത്തരം ഒരു അവസ്ഥയിൽ സങ്കൽപ്പിക്കാൻ പോലും ഞങ്ങൾക്ക് പ്രയാസമാണ്,” കാസിം കൂട്ടിച്ചേർത്തു.
പാകിസ്ഥാന്റെ ഭീഷണി
ഇമ്രാൻ ഖാന്റെ മക്കളുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്യരുതെന്ന് ആതിഥേയരായ സ്കൈ സ്പോർട്സിനോട് പിസിബി ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മത്സരം ഉപേക്ഷിച്ച് ഇറങ്ങിപ്പോകുമെന്നും പാകിസ്ഥാൻ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്.
ഈ ഭീഷണികൾക്കിടയിലും സ്കൈ സ്പോർട്സ് സംപ്രേഷണവുമായി മുന്നോട്ട് പോയി. എന്നാൽ, ഇസിബിയുടെ സമയോചിതമായ ഇടപെടൽ കാരണം ഉച്ചഭക്ഷണത്തിന് ശേഷമുള്ള സെഷനിൽ പാകിസ്ഥാൻ ടീം ഗ്രൗണ്ടിലിറങ്ങി കളി തുടരുകയായിരുന്നു.
English Summary
Imran Khan’s sons claimed on Sky Sports that the Pakistan government is trying to kill their father in prison. PCB threatened to walk out of the Lord’s Test if the controversial interview was broadcast during lunch.