Ranji Trophy 2025: ഇന്നിംഗ്സ് ജയത്തിൽ കണ്ണുനട്ട് കേരളം; സമനിലയ്ക്ക് പൊരുതി മധ്യപ്രദേശ്
Madhya Pradesh Batting Collapse vs Kerala: കേരളത്തിനെതിരെ മധ്യപ്രദേശിന് ബാറ്റിംഗ് തകർച്ച. 404 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ മധ്യപ്രദേശിന് നാല് വിക്കറ്റ് നഷ്ടമായി.

രഞ്ജി ട്രോഫി
കേരളവും മധ്യപ്രദേശും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം ആവേശകരമായി പുരോഗമിക്കുന്നു. അവസാന ദിവസമായ ഇന്ന് കേരളം ഇന്നിംഗ്സ് ജയം ലക്ഷ്യമിടുമ്പോൾ മധ്യപ്രദേശ് സമനിലയ്ക്ക് പൊരുതുകയാണ്. 404 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ മധ്യപ്രദേശ് നാല് വിക്കറ്റ് നഷ്ടത്തിൽ 71 റൺസെന്ന നിലയിലാണ്. 50ലധികം ഓവർ കൂടിയാണ് മത്സരത്തിൽ അവശേഷിക്കുന്നത്.
അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 314 റൺസെന്ന നിലയിലാണ് കേരളം രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. പുറത്താവാതെ 122 റൺസ് നേടിയ സച്ചിൻ ബേബി കേരളത്തിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ ബാബ അപരാജിതും (105) തിളങ്ങി. പടുകൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ മധ്യപ്രദേശിനെ കന്നി രഞ്ജിയ്ക്കിറങ്ങിയ ശ്രീഹരി എസ് നായറാണ് ബാക്ക്ഫൂട്ടിലാക്കിയത്. ഇന്നിംഗ്സിലെ ആദ്യ ഓവറിൽ ഹർഷ് ഗവാലിയെ (0) വീഴ്ത്തിയ ശ്രീഹരി യഷ് ദുബേ (19), ഹിമാൻഷു മന്ത്രി (26) എന്നിവരെയും മടക്കി. ഹർപ്രീത് സിംഗ് ആണ് താരത്തിൻ്റെ അവസാന ഇര.
നാലാം വിക്കറ്റിൽ ബാബ അപരാജിതും സച്ചിൻ ബേബിയും ചേർന്ന കൂട്ടുകെട്ടാണ് കേരളത്തിന് കൂറ്റൻ ലീഡ് സമ്മാനിച്ചത്. 176 റൺസിൻ്റെ വമ്പൻ കൂട്ടുകെട്ടിൽ പങ്കാളിയായ ഇരുവരും വ്യക്തിഗത സെഞ്ചുറികളും തികച്ചു. ഈ കൂട്ടുകെട്ട് പിരിക്കാൻ മധ്യപ്രദേശിന് സാധിച്ചില്ല. സെഞ്ചുറിക്ക് പിന്നാലെ ബാബ അപരാജിത് റിട്ടയേർഡ് ഹർട്ട് ആയി മടങ്ങുകയായിരുന്നു.
ആദ്യ ഇന്നിംഗ്സിലും ബാബ അപരാജിത് തിളങ്ങിയിരുന്നു. 98 റൺസ് നേടിയ അപരാജിതിൻ്റെ മികവിൽ കേരളം 281 റൺസ് നേടി. കന്നി രഞ്ജി കളിച്ച അഭിജിത് പ്രവീൺ 60 റൺസുമായി തിളങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ മധ്യപ്രദേശിനെ നാല് വിക്കറ്റ് വീഴ്ത്തിയ ഈഡൻ ആപ്പിൾ ടോമും മൂന്ന് വിക്കറ്റ് വീഴ്ത്തിയ നിധീഷ് എംഡിയും ചേർന്ന് 192 റൺസിൽ ഒതുക്കുകയായിരുന്നു.