T20 world cup 2026: യുഎസ് ടീമൊക്കെ വേറെ ലെവല്‍; ഇന്ത്യന്‍ ബാറ്റര്‍മാര്‍ വിറച്ചു; പിടിച്ചുനിന്നത് സൂര്യ മാത്രം
T20 world cup 2026 India vs USA Match Updates: ലോകകപ്പില്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ വിറപ്പിച്ച് യുഎസ് ബൗളര്‍മാര്‍. ഇന്ത്യയ്ക്ക് 20 ഓവറില്‍ 161 റണ്‍സ് മാത്രമാണ് നേടാനായത്. 84 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്.
വാങ്കഡെ: ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ വിറപ്പിച്ച് യുഎസ് ബൗളര്‍മാര്‍. ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് മാത്രമാണ് നേടാനായത്. പുറത്താകാതെ 49 പന്തില്‍ 84 റണ്‍സെടുത്ത ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. മറ്റൊരു ബാറ്റര്‍ക്ക് പോലും 30 കടക്കാനായില്ല.
ടോസ് നേടിയ യുഎസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. മികച്ച തുടക്കം നല്‍കുമെന്ന് പ്രതീക്ഷിച്ച അഭിഷേക് ശര്‍മ ഗോള്‍ഡന്‍ ഡക്കായി. അലി ഖാന്റെ പന്തില്‍ സഞ്ജയ് കൃഷ്ണമൂര്‍ത്തിക്ക് ക്യാച്ച് നല്‍കിയാണ് അഭിഷേക് ശര്‍മ പുറത്തായത്.
രണ്ടാം വിക്കറ്റില്‍ തിലക് വര്‍മ-ഇഷാന്‍ കിഷന്‍ സഖ്യം പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. ഇന്ത്യയുടെ സ്‌കോര്‍ 45ല്‍ എത്തിയപ്പോഴേക്കും 16 പന്തില്‍ 20 റണ്‍സെടുത്ത ഇഷാന്‍ പുറത്തായി. തൊട്ടുപിന്നാലെ 16 പന്തില്‍ 25 റണ്‍സെടുത്ത തിലക് വര്‍മയും ഔട്ടായി. തുടര്‍ന്ന് ക്രീസിലെത്തിയ ശിവം ദുബെ ഗോള്‍ഡന്‍ ഡക്കായതോടെ ഇന്ത്യ നാല് വിക്കറ്റിന് 46 എന്ന നിലയില്‍ പതറി.
Also Read: T20 world cup 2026: യുഎസിന് ടോസ്, ഇന്ത്യ ആദ്യം ബാറ്റു ചെയ്യും; സഞ്ജു പുറത്ത്
ഷാഡ്‌ലി വാൻ ഷാൽക്വിക്ക് ആണ് ഇഷാന്റെയും, തിലകിന്റെയും, ദുബെയുടെയും വിക്കറ്റുകള്‍ വീഴ്ത്തിയത്. തുടര്‍ന്ന് ക്രീസിലെത്തിയ റിങ്കു സിങിനും കാര്യമായൊന്നും ചെയ്യാനായില്ല. 14 പന്തുകള്‍ നേരിട്ട റിങ്കുവിന് ആറു റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഹാര്‍ദ്ദിക് പാണ്ഡ്യ-14 പന്തില്‍ 6, അക്‌സര്‍ പട്ടേല്‍-11 പന്തില്‍ 14 എന്നിവരും വന്ന പോലെ മടങ്ങി.
വാലറ്റത്ത് അര്‍ഷ്ദീപ് സിങ്-ആറു പന്തില്‍ നാല്, വരുണ്‍ ചക്രവര്‍ത്തി-പൂജ്യം എന്നിവരും നിരാശപ്പെടുത്തി. യുഎസിനു വേണ്ടി ഷാഡ്‌ലി വാൻ ഷാൽക്വിക്ക് നാലു വിക്കറ്റും, ഹര്‍മീത് സിങ് രണ്ട് വിക്കറ്റും, അലി ഖാന്‍, മുഹമ്മദ് മൊഹ്‌സിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.