AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

India vs England: ഇംഗ്ലണ്ടിലും രക്ഷയില്ല? രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി

England beat India by 4 wickets in 2nd T20I: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം. രണ്ടാം ടി20യില്‍ നാലു വിക്കറ്റിനാണ് ആതിഥേയര്‍ ഇന്ത്യയെ തോല്‍പിച്ചത്. 191 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് ഒരോവര്‍ ബാക്കിനില്‍ക്കെ മറികടന്നു. ജേക്കബ് ബെഥലിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്.

India vs England: ഇംഗ്ലണ്ടിലും രക്ഷയില്ല? രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി
India vs England 2nd T20Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 04 Jul 2026 | 10:46 PM

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം. രണ്ടാം ടി20യില്‍ നാലു വിക്കറ്റിനാണ് ആതിഥേയര്‍ ഇന്ത്യയെ തോല്‍പിച്ചത്. 191 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് ഒരോവര്‍ ബാക്കിനില്‍ക്കെ മറികടന്നു. അര്‍ധ സെഞ്ചുറി നേടിയ ജേക്കബ് ബെഥലിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. ബെഥല്‍ പുറത്താകാതെ 46 പന്തില്‍ 76 റണ്‍സെടുത്തു. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റിന് 190. ഇംഗ്ലണ്ട് 19 ഓവറില്‍ ആറു വിക്കറ്റിന് 191.

തകര്‍ച്ചയോടെയായിരുന്നു ഇംഗ്ലണ്ട് ചേസിങ് തുടങ്ങിയത്. ഓപ്പണര്‍മാരായ ഫിള്‍ സാള്‍ട്ടും, ജോസ് ബട്ട്‌ലറും പൂജ്യത്തിന് പുറത്തായി. അര്‍ഷ്ദീപ് സിങാണ് ഇരുവരെയും പുറത്താക്കിയത്. ഫിള്‍ സാള്‍ട്ട് ഗോള്‍ഡന്‍ ഡക്കാവുകയായിരുന്നു. ബട്ട്‌ലറിന് നേരിടാനായത് മൂന്ന് പന്തുകള്‍ മാത്രം.

വണ്‍ ഡൗണായെത്തിയ ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെ പ്രകടനം ഇംഗ്ലണ്ടിന് ആശ്വാസമായി. ബ്രൂക്ക് 15 പന്തില്‍ 39 റണ്‍സെടുത്തു. അക്‌സര്‍ പട്ടേലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് ക്യാച്ച് നല്‍കിയാണ് ബ്രൂക്ക് മടങ്ങിയത്. തുടര്‍ന്ന് ജേക്കബ് ബെഥലും, ടോം ബാന്റണും ഇംഗ്ലണ്ടിനെ കരുതലോടെ മുന്നോട്ട് നയിച്ചു.

ഇതിനിടെ 32 പന്തില്‍ 39 റണ്‍സെടുത്ത ബാന്റണെയും അര്‍ഷ്ദീപ് പുറത്താക്കി. തുടര്‍ന്ന് ക്രീസിലെത്തിയ വില്‍ ജാക്ക്‌സിനെ അധികനേരം നിലയുറപ്പിക്കാന്‍ വരുണ്‍ ചക്രവര്‍ത്തി അനുവദിച്ചില്ല. എട്ട് പന്തില്‍ ഒമ്പത് റണ്‍സെടുത്ത ജാക്ക്‌സിനെ വരുണിനെ ചക്രവര്‍ത്തി എല്‍ബിഡബ്ല്യുവില്‍ കുരുക്കി. അഞ്ച് പന്തില്‍ ഏഴ് റണ്‍സെടുത്ത സാം കറനെ ഹര്‍ഷിത് റാണ പുറത്താക്കി. ബെഥലിനൊപ്പം, ജോഫ്ര ആര്‍ച്ചറും (ഏഴു പന്തില്‍ 10) പുറത്താകാതെ നിന്നു.

Also Read: Vaibhav Sooryavanshi: മാഞ്ചസ്റ്ററില്‍ ചരിത്ര നിമിഷം; 15-കാരന്‍ സൂര്യവംശിക്ക് അരങ്ങേറ്റം; സച്ചിന്റെ റെക്കോഡ് പഴങ്കഥ

വൈഭവിന് അരങ്ങേറ്റം

സഞ്ജു സാംസണ് പകരം 15-കാരന്‍ വൈഭവ് സൂര്യവംശിയാണ് അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്തത്. ഇതോടെ ഇന്ത്യയുടെ സീനിയര്‍ ടീമിനായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് വൈഭവ് സ്വന്തമാക്കി. എന്നാല്‍ അരങ്ങേറ്റ മത്സരത്തില്‍ 10 പന്തില്‍ 14 റണ്‍സെടുക്കാനെ കുട്ടിത്താരത്തിന് സാധിച്ചുള്ളൂ. വില്‍ ജാക്ക്‌സിനെ ക്രീസ് വിട്ടിറങ്ങി സിക്‌സറിന് പറത്താനുള്ള ശ്രമം പിഴച്ചു. പന്ത് നേരെ എത്തിയത് വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്‌ലറുടെ കൈകളിലേക്ക്. തുടര്‍ന്ന് താരം സ്റ്റമ്പ് ഔട്ടായി.

മികച്ച ഫോമിലായിരുന്ന അഭിഷേക് ശര്‍മ 24 പന്തില്‍ 43 റണ്‍സെടുത്ത് പുറത്തായി. എട്ട് ഫോറും, ഒരു സിക്‌സറും പറത്തിയ അഭിഷേക് ടോം സാം കറന്റെ പന്തില്‍ ടോം ബാന്റണ് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും, ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ഇന്ത്യയ്ക്ക് 65 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് സമ്മാനിച്ചു. എന്നാല്‍ മന്ദഗതിയിലായിരുന്നു കിഷന്റെ ബാറ്റിങ്. 40 പന്തില്‍ 49 റണ്‍സെടുക്കാനെ താരത്തിന് സാധിച്ചുള്ളൂ.

ശ്രേയസ് അയ്യര്‍ 22 പന്തില്‍ 37 റണ്‍സെടുത്ത് പുറത്തായി. ശിവം ദുബെ (ഏഴു പന്തില്‍ അഞ്ച്), അക്‌സര്‍ പട്ടേല്‍ (മൂന്ന് പന്തില്‍ രണ്ട്) എന്നിവര്‍ നിരാശപ്പെടുത്തി. ഹര്‍ഷിത് റാണ മൂന്ന് പന്തില്‍ ആറു റണ്‍സെടുത്ത് മടങ്ങി. വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മ 11 പന്തില്‍ 24 റണ്‍സുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി സാം കറന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആര്‍ച്ചര്‍, വില്‍ ജാക്ക്‌സ്, ലിയം ഡൗസണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

English Summary

England defeated India by four wickets in the second T20 match in Manchester. Chasing 191 runs, Jacob Bethell scored an unbeaten 76 to seal the win for England. Earlier, India scored 190 runs with Abhishek Sharma contributing 43 and Ishan Kishan making 49. At 15, Vaibhav Sooryavanshi made his debut for India, becoming their youngest international player.

Follow Us