Yash Dayal: യഷ് ദയാലിന് കുരുക്ക് മുറുകുന്നു; പോക്സോ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളി
Yash Dayal Pocso Case: യഷ് ദയാലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. പോക്സോ കേസിലാണ് കോടതിയുടെ നടപടി.

യഷ് ദയാൽ
പോക്സോ കേസിൽ ഉത്തർപ്രദേശ് പേസർ യഷ് ദയാലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി പ്രത്യേക പോക്സോ കോടതി. ജയ്പൂരിലെ കോടതിയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരമായ ദയാലിൻ്റെ ജാമ്യാപേക്ഷ തള്ളിയത്. പോക്സോ കേസ് ആയതിനാൽ മുൻകൂർ ജാമ്യപേക്ഷ നൽകാനാവില്ലെന്ന് കോടതി അറിയിച്ചു.
പ്രത്യേക പോക്സോ കോടതി നമ്പർ 3 ജഡ്ജി അൽക ബൻസാലാണ് താരത്തിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. അതിജീവിതയുടെ മൊഴിയും ലഭ്യമായ തെളിവുകളും പരിഗണിച്ച്, അന്വേഷണത്തിന് മുൻപ് കുറ്റാരോപിതന് അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയാവാത്ത കുട്ടികൾ ഉൾപ്പെടുന്ന ഇത്തരം കേസുകളിൽ ഉയർന്ന ജാഗ്രത വേണമെന്നും കോടതി പറഞ്ഞു.
Also Read: VHT 2025: രോഹിതിനും കോലിയ്ക്കും സെഞ്ചുറി; ബിസിസിഐയുടെ ആഭ്യന്തര പരീക്ഷ പാസായി റോ – കോ
ജയ്പൂർ സ്വദേശിനിയായ അതിജീവിത സംഗാനെർ സദർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് കോടതിയുടെ വിധി. ക്രിക്കറ്റ് കരിയറിന് സഹായിക്കാമെന്ന് വാഗ്ദാനം നൽകി യഷ് ദയാൽ തന്നെ ഏറെക്കാലം ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നാണ് പരാതി. പരാതി അനുസരിച്ച് അതിജീവിതയ്ക്ക് പ്രായപൂർത്തിയാവുന്നതിന് മുൻപാണ് സംഭവം നടന്നത്. സംഭവത്തെപ്പറ്റി പിന്നീട് ദയാലിനെ ചോദ്യം ചെയ്തപ്പോൾ ദയാൽ തന്നെ ഭീഷണിപ്പെടുത്തിയെന്നും ബന്ധം വിഛേദിക്കാനുള്ള നടപടികൾ സ്വീകരിച്ചു എന്നും ഇവർ പറയുന്നു. ഇതിന് പിന്നാലെയാണ് അതിജീവിത പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടത്.
വാദത്തിനിടെ പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു ഇതെന്ന് ദയാൽ വാദിച്ചു. താൻ പ്രശസ്തനായ ഒരു പ്രൊഫഷണൽ ക്രിക്കറ്ററാണെന്നും അന്വേഷണത്തോട് സഹകരിക്കാൻ തയ്യാറാണെന്നും താരം കോടതിയെ അറിയിച്ചു. എന്നാൽ, പ്രശസ്തനായ ഒരു ക്രിക്കറ്റ് താരമായതുകൊണ്ട് തന്നെ താരത്തിന് സമൂഹത്തോട് പ്രതിബദ്ധതയുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. ഈ വാദം പരിഗണിച്ചാണ് ദയാലിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്.