VHT 2025: രോഹിതിനും കോലിയ്ക്കും സെഞ്ചുറി; ബിസിസിഐയുടെ ആഭ്യന്തര പരീക്ഷ പാസായി റോ – കോ
Kohli And Rohit In VHT: വിജയ് ഹസാരെ ട്രോഫിയിൽ രോഹിതിനും കോലിയ്ക്കും സെഞ്ചുറി. ഡൽഹിയും മുംബൈയും കളി വിജയിക്കുകയും ചെയ്തു.
വിജയ് ഹസാരെ ട്രോഫി കളിക്കാനിറങ്ങിയ രോഹിത് ശർമ്മയ്ക്കും വിരാട് കോലിയ്ക്കും സെഞ്ചുറി. രോഹിത് ശർമ്മ മുംബൈക്ക് വേണ്ടി സിക്കിമിനെതിരെ മൂന്നക്കം കണ്ടെത്തിയപ്പോൾ വിരാട് കോലി ആന്ധ്രാപ്രദേശിനെതിരെയാണ് സെഞ്ചുറി തികച്ചത്. അതേസമയം, ഡൽഹി ക്യാപ്റ്റനായ ഋഷഭ് പന്ത് നിരാശപ്പെടുത്തി.
എലീറ്റ് ഗ്രൂപ്പ് ഡിയിൽ ആന്ധ്രാപ്രദേശിനെതിരെ തകർപ്പൻ ഇലവനെയാണ് ഡൽഹി രംഗത്തിറക്കിയത്. വിരാട് കോലി, ഋഷഭ് പന്ത്, നിതീഷ് റാണ തുടങ്ങിയ താരങ്ങൾ ടീമിൽ ഇടം നേടി. നിതീഷ് റെഡ്ഡിയുടെ നായകത്വത്തിൽ ഇറങ്ങിയ ആന്ധ്ര പ്രദേശ് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 298 റൺസാണ് നേടിയത്. 122 റൺസ് നേടിയ റിക്കി ഭുയ് ആണ് ആന്ധ്രയുടെ ടോപ്പ് സ്കോറർ. ഡൽഹിയ്ക്കായി സിമർജീത് സിങ് അഞ്ച് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയപ്പോൾ അർപിത് റാണയെ (0) വേഗം നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ പ്രിയാൻഷ് ആര്യയും വിരാട് കോലിയും ചേർന്ന് ഡൽഹിയെ അനായാസം വിജയത്തിലെത്തിച്ചു. 113 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. 44 പന്തിൽ 74 റൺസ് നേടി പ്രിയാൻഷ് പുറത്തായപ്പോൾ 101 പന്തിൽ 131 റൺസാണ് കോലി അടിച്ചുകൂട്ടിയത്.
എലീറ്റ് ഗ്രൂപ്പ് സിയിലാണ് മുംബൈക്കായി രോഹിത് സെഞ്ചുറി നേടിയത്. ആദ്യം ബാറ്റ് ചെയ്ത സിക്കിം 237 റൺസിൻ്റെ വിജയലക്ഷ്യം മുന്നോട്ടുവച്ചു. മറുപടി ബാറ്റിംഗിൽ രോഹിതിൻ്റെ അഴിഞ്ഞാട്ടമാണ് കണ്ടത്. ആദ്യ പന്ത് മുതൽ ആക്രമിച്ചുകളിച്ച രോഹിത് 94 പന്തിൽ 155 റൺസ് നേടി പുറത്തായി. രോഹിതും അങ്ക്‌ക്രിഷ് രഘുവൻശിയും ചേർന്ന 141 റൺസ് കൂട്ടുകെട്ട് തന്നെ മുംബൈയുടെ വിജയം ഉറപ്പിച്ചിരുന്നു.