Womens ODI World Cup 2025: ഇന്ത്യയുടെ തന്ത്രങ്ങളും ബൗളിംഗും പിഴച്ചു; ഹെതർ നൈറ്റിൻ്റെ സെഞ്ചുറി തുണച്ചപ്പോൾ ഇംഗ്ലണ്ടിന് മികച്ച സ്കോർ
England Innings vs India: ഇന്ത്യക്കെതിരെ മികച്ച സ്കോറുയർത്തി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 288 റൺസാണ് നേടിയത്.
ഇംഗ്ലണ്ടിനെതിരായ വനിതാ ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് 289 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 288 റൺസ് നേടി. 109 റൺസ് നേടിയ ഹെതർ നൈറ്റാണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ദീപ്തി ശർമ്മ നാല് വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ഗംഭീര തുടക്കമാണ് ലഭിച്ചത്. തമ്മി ബ്യൂമോണ്ട് ടൈമിംഗ് കണ്ടെത്താൻ വിഷമിച്ചെങ്കിലും ഏമി ജോൺസ് ആക്രമിച്ചുകളിച്ചു. 73 റൺസിൻ്റെ കൂട്ടുകെട്ടിലാണ് ഇരുവരും പങ്കാളികളായത്. 22 റൺസ് നേടിയ തമ്മി ബ്യൂമോണ്ടിനെ വീഴ്ത്തി ദീപ്തി ശർമ്മ ഈ കൂട്ടുകെട്ട് പൊളിച്ചു. ഇതിനിടെ ഏമി ജോൺസ് ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിയ്ക്ക് പിന്നാലെ ഏമി ജോൺസും ദീപ്തിയുടെ ഇരയായി. 68 പന്തിൽ 56 റൺസ് നേടിയാണ് ജോൺസ് പുറത്തായത്.
Also Read: India vs Australia: മഴക്കെടുതിയിൽ തകർന്ന് ടീം ഇന്ത്യ; ആദ്യ ഏകദിനത്തിൽ തോൽവി ഏഴ് വിക്കറ്റിന്
മൂന്നാം വിക്കറ്റിൽ ഹെതർ നൈറ്റും നാറ്റ് സിവർ ബ്രണ്ടും ഒത്തുചേർന്നതോടെ ഇംഗ്ലണ്ട് വീണ്ടും പിടിമുറുക്കി. ഇരുവരും അനായാസമാണ് ഇന്ത്യൻ ബൗളർമാരെ നേരിട്ടത്. ഇന്ത്യയുടെ മോശം ബൗളിംഗും ഡിആർഎസ് തന്ത്രങ്ങളും ഇംഗ്ലണ്ടിൻ്റെ ബാറ്റിംഗ് എളുപ്പമാക്കി. ഇതിനിടെ ഫിഫ്റ്റി തികച്ച ഹെതർ നൈറ്റ് ആക്രമണം കടുപ്പിച്ചു. 113 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിലാണ് സഖ്യം പങ്കാളികളായത്. ഒടുവിൽ 49 പന്തിൽ 38 റൺസ് നേടിയ സിവർ ബ്രണ്ടിനെ മടക്കി ശ്രീ ചരണി ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. ആക്രമണം തുടർന്ന നൈറ്റ് 86 പന്തിൽ സെഞ്ചുറിയിലെത്തി. 91 പന്തിൽ 109 റൺസ് നേടിയ താരം രണ്ടാം റണ്ണിനുള്ള ശ്രമത്തിനിടെ റണ്ണൗട്ടാവുകയായിരുന്നു. പിന്നാലെ സോഫിയ ഡങ്ക്ലി (15) ശ്രീ ചരണിക്കും (ആലിസ് കാപ്സി (2) എമ്മ ലാമ്പ് (11) എന്നിവർ ദീപ്തി ശർമ്മയ്ക്കും വിക്കറ്റ് സമ്മാനിച്ച് മടങ്ങി. സോഫി എക്ലസ്റ്റൺ (3) റണ്ണൗട്ടായി. 13 പന്തിൽ 19റൺസ് നേടിയ ചാർലി ഡീൻ നോട്ടൗട്ടാണ്.