AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

അ‌ത് ആനന്ദക്കണ്ണീർ അ‌ല്ല! വിസയ്ക്ക് പണമില്ലായിരുന്നു… കേപ് വെർദേ ഹീറോ വോസിഞ്ഞയുടെ സങ്കടമായി അ‌മ്മ

Cape Verde hero Vozinha's emotional response: ''ദൗർഭാഗ്യവശാൽ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ അവർ ഇന്നില്ല. കുറച്ചു വർഷങ്ങൾക്ക് മുൻപ് അവർ മരിച്ചുപോയി. അവർ എനിക്ക് എല്ലാമായിരുന്നു, എന്റെ ജീവിതം തന്നെയായിരുന്നു അവർ..." "പിന്നെ എന്റെ അമ്മ... അമ്മയ്ക്ക് വിസ പ്രശ്നങ്ങൾ കാരണം ഇവിടെ മത്സരത്തിനെത്താൻ സാധിച്ചില്ല. വിസയ്ക്ക് ആവശ്യമായ പണം കൃത്യസമയത്ത് കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ഈ ചരിത്ര നിമിഷത്തിൽ അമ്മ ഇവിടെ ഉണ്ടായിരിക്കണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു."

അ‌ത് ആനന്ദക്കണ്ണീർ അ‌ല്ല! വിസയ്ക്ക് പണമില്ലായിരുന്നു… കേപ് വെർദേ ഹീറോ വോസിഞ്ഞയുടെ സങ്കടമായി അ‌മ്മ
Cape Verde Hero Vozinha's Emotional ResponseImage Credit source: Getty Images
Prasanth Kumar
Prasanth Kumar | Published: 16 Jun 2026 | 01:54 PM

അ‌തുവരെ തനിക്ക് നേരേ വന്ന എല്ലാ ഗോൾ ശ്രമങ്ങളെയും ​ഒറ്റ​ക്കൈകൊണ്ട് തട്ടിയകറ്റിയും വീണുകിടന്ന് പ്രതിരോധിച്ചും ഗോൾ പോസ്റ്റിന് മുന്നിൽ വൻ മതിൽ പോലെ നിന്ന മനുഷ്യൻ, ​ഫൈനൽ വിസിൽ മുഴങ്ങിയതിന് പിന്നാലെ ഗൗരവഭാവമുള്ള തന്റെ പരുക്കൻ മുഖം പൊത്തിക്കൊണ്ട് ആ മനുഷ്യൻ പൊട്ടിക്കരഞ്ഞപ്പോൾ, അ‌തുവരെ ആ പെർഫോമൻസ് കണ്ട് സ്തബ്ധരായി നിന്ന ഫുട്ബോൾ ആരാധകർ വീണ്ടും ഞെട്ടി. തന്റെ നാൽപ്പതാം വയസിൽ ലോകകപ്പിൽ അ‌രങ്ങേറി, ഒറ്റ മത്സരം കൊണ്ട് ഇതുവരെയുള്ള തന്റെ ജീവിതത്തിന്റെ കഷ്ടപ്പാടുകളെയെല്ലാം തോൽപ്പിച്ച ആ മനുഷ്യൻ പൊട്ടിക്കരഞ്ഞില്ലെങ്കിലേ അ‌ദ്ഭുതമുള്ളൂ. തങ്ങളുടെ ലോകകപ്പിലെ അ‌രങ്ങേറ്റ മത്സരത്തിൽ പ്രഗത്ഭരായ താരങ്ങളുടെ നിരയുള്ള സ്പെയിൻ എന്ന വമ്പൻ ടീമിനെ തന്റെ ഇതിഹാസ തുല്യമായ പെർഫോമൻസുകൊണ്ട് തടഞ്ഞു നിർത്തിയ കേപ് വെർദെ നായകൻ ഹോസിമാർ ഹോസെ ഡിയാസ് എന്ന വോസിഞ്ഞ ആയിരുന്നു ആ മനുഷ്യൻ.

ഇന്ന് ഫുട്ബോൾ ലോകത്തെ ഏറ്റവും ട്രെൻഡിങ് ചർച്ചാ വിഷയങ്ങളിലൊന്നാണ് കേപ് വെർദെയുടെ ഗോൾ കീപ്പർ വൊസീഞ്ഞ. ലോകകപ്പിലെ തന്റെയും തന്റെ രാജ്യത്തിന്റെയും ആദ്യ മത്സരമായിരുന്നുവെങ്കിലും തുടക്കക്കാരെന്ന ഭയമേതുമില്ലാതെ ലോകത്തെ ഏറ്റവും മികച്ച ടീമുകളിലൊന്നിനോട് പിടിച്ചുനിന്ന് വിജയത്തോളം പോന്ന ഒരു സമനില സ്വന്തമാക്കിയത് ലോകകപ്പിലെ തങ്ങളുടെ ഏറ്റവും വലിയ നേട്ടമായി തന്നെ വൊസീഞ്ഞയും സംഘവും കരുതുന്നു.

Also Read: തിരിച്ചടിയല്ലേ ഇവരുടെ മെയിൻ! പിന്നിൽ നിന്ന് പൊരുതിക്കയറി ന്യൂസിലൻഡിനെ സമനിലയിൽ തളച്ച് ഇറാൻ

അ‌തിനാൽത്തന്നെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം കഴിഞ്ഞപ്പോൾ തന്നെ ലോകകപ്പ് ജയിച്ചതുപോലുള്ള വികാരപ്രകടനമാണ് വൊസീഞ്ഞയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. അ‌തുവരെ ആ മാസ്മരിക പെർഫോമൻസ് കണ്ട ആരാധകർ കരുതിയത് അ‌ദ്ദേഹത്തിന്റേത് സന്തോഷക്കണ്ണീർ ആയിരിക്കുമെന്നാണ്. എന്നാൽ ആനന്ദക്കണ്ണീരിനപ്പുറം ഇതുവരെ എത്താൻ നേരിട്ട നിരവധി സങ്കടങ്ങളും ആ നിമിഷത്തിൽ വൊസീഞ്ഞയുടെ കണ്ണീരിലൂടെ പുറത്തുവന്നിരുന്നു.

മത്സരത്തിന് ശേഷം ഫുട്ബോൾ ലോകം ഒരു ഇതിഹാസ താരമെന്ന വണ്ണം വൊസീഞ്ഞയെ ഏറ്റെടുത്തിരിക്കുകയാണ്. മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ വിതുമ്പിക്കൊണ്ട് അ‌ദ്ദേഹം തന്റെ ചില ദുഖങ്ങൾ മാത്രം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. “മത്സരശേഷം ഞാൻ കരഞ്ഞുപോയി, കാരണം ചെറുപ്പത്തിൽ എന്നെ വളർത്തിയത് എന്റെ മുത്തശ്ശനും മുത്തശ്ശിയുമായിരുന്നു”.

”ദൗർഭാഗ്യവശാൽ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ അവർ ഇന്നില്ല. കുറച്ചു വർഷങ്ങൾക്ക് മുൻപ് അവർ മരിച്ചുപോയി. അവർ എനിക്ക് എല്ലാമായിരുന്നു, എന്റെ ജീവിതം തന്നെയായിരുന്നു അവർ…” “പിന്നെ എന്റെ അമ്മ… അമ്മയ്ക്ക് വിസ പ്രശ്നങ്ങൾ കാരണം ഇവിടെ മത്സരത്തിനെത്താൻ സാധിച്ചില്ല. വിസയ്ക്ക് ആവശ്യമായ പണം കൃത്യസമയത്ത് കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ഈ ചരിത്ര നിമിഷത്തിൽ അമ്മ ഇവിടെ ഉണ്ടായിരിക്കണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.”

“എല്ലാവരും കരുതിയത് ഞങ്ങൾ ലോകകപ്പ് ആസ്വദിക്കാൻ മാത്രം വന്നവരാണെന്നാണ്. എന്നാൽ അങ്ങനെയല്ല, ഞങ്ങൾക്ക് മുന്നിലുള്ള ടീമുകളെ ഞങ്ങൾ ബഹുമാനിക്കുന്നു, കാരണം ഇത് ഞങ്ങളുടെ ആദ്യത്തെ ലോകകപ്പാണ്. പക്ഷേ ഞങ്ങൾ ഇവിടെയെത്തിയത് വെറുതെ മടങ്ങാനല്ല, ഞങ്ങളുടെ രാജ്യത്തിന് വേണ്ടി പോരാടാനാണ്. ഞങ്ങളുടെ ഏറ്റവും വലിയ ആയുധം ഞങ്ങളുടെ ഒത്തൊരുമയാണ്” എന്ന് വൊസീഞ്ഞ പറഞ്ഞു.

കരിയറിന്റെ ഭൂരിഭാഗവും താഴെത്തട്ടിലുള്ള ലീഗുകളിൽ കളിച്ച്, തന്റെ 40-ാം വയസ്സിൽ രാജ്യത്തെ ആദ്യ ലോകകപ്പ് മത്സരത്തിലേക്ക് നയിച്ച വോസിഞ്ഞയുടെ പോരാട്ടവീര്യം നേരിട്ടുകണ്ടതും അമ്മയെക്കുറിച്ചുള്ള അ‌ദ്ദേഹത്തിന്റെ ദുഖവുമെല്ലാം ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു. അ‌ദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം ഇതിനകം മില്യണുകളിലേക്ക് കുതിച്ചുകയറിക്കൊണ്ടിരിക്കുകയാണ്.

മെസിയും ക്രിസ്റ്റ്യാനോയും പോലെ പ്രശസ്തിയും സമ്പത്തും കുമിഞ്ഞുകൂടിയ സൂപ്പർ താരങ്ങൾ മത്സരിക്കുന്ന അ‌തേ ലോകകപ്പിൽ, പ്രശസ്തിയോ കോടികളുടെ പ്രതിഫലമോ ഇല്ലാതെ, കഠിനാധ്വാനവും രാജ്യത്തോടുള്ള സ്നേഹവും മാത്രം കൈമുതലാക്കി തന്റെ 40-ാം വയസ്സിൽ ഹീറോയായി മാറിയ ഹൊസീഞ്ഞയെപ്പോലുള്ളവർ കണ്ടെത്തപ്പെടുകയും അ‌ടയാളപ്പെടുത്തപ്പെടുകയും ചെയ്യുന്നു എന്നതുകൂടിയാണ് ഈ ലോകകപ്പിന്റെ തിളക്കം.

2018-നു ശേഷം ഒരു ലോകകപ്പ് മത്സരത്തിൽ ബോക്സിനുള്ളിൽ നിന്ന് ആറ് സേവുകൾ നടത്തുകയും ക്ലീൻ ഷീറ്റ് നേടുകയും ചെയ്യുന്ന ആദ്യ ഗോൾകീപ്പറാണ് വോസിഞ്ഞ. കരിയറിന്റെ ഭൂരിഭാഗവും വലിയ ഗ്ലാമറുകളൊന്നുമില്ലാത്ത സാധാരണ ക്ലബ്ബുകളിൽ കളിച്ച്, ഒടുവിൽ കരിയറിന്റെ അ‌വസാന ഘട്ടത്തിൽ ലോകകപ്പ് പോലൊരു വലിയ വേദിയിലെത്തുകയും പ്രതിഭകൊണ്ട് ലോകത്തിന്റെ സ്നേഹം പിടിച്ചുപറ്റുകയും ചെയ്തിരിക്കുന്ന വോസീ​ഞ്ഞയുടെ കരിയർ ചരിത്രം വലിയൊരു പോരാട്ടത്തിന്റെ കഥയും യുവതാരങ്ങൾക്ക് പ്ര​ചോദനവുമാണ്.

English Summary

Cape Verde goalkeeper Vozinha, who became a big topic of discussion in the football world in his first match at the World Cup, made a very emotional response after the match. “Unfortunately, she is not here to witness this biggest moment of my life. She passed away a few years ago.” “And my mother… she couldn’t come here for the match because of visa problems. We couldn’t find the money for the visa in time. I really wanted her to be here for this historic moment,” he said.

Follow Us