FIFA World Cup 2026 Final: മെസിയെ നേരിടാൻ യമാൽ എത്തുമോ? ഫൈനലിന് തൊട്ടുമുമ്പ് സ്‌പെയിനിന് ആശങ്ക
Lamine Yamal Injury Scare : ലോകകപ്പ് കലാശപ്പോരാട്ടത്തില്‍ അര്‍ജന്റീനയെ നേരിടാനൊരുങ്ങുന്ന സ്‌പെയിന്‍ ടീമിന് ആശങ്ക. സൂപ്പര്‍താരം ലാമിന്‍ യമാല്‍ വെള്ളിയാഴ്ച സഹതാരങ്ങള്‍ക്കൊപ്പം പരിശീലനത്തില്‍ പങ്കെടുത്തില്ല. പ്രധാന സെഷനില്‍ നിന്ന് യമാല്‍ വിട്ടുനില്‍ക്കുകയായിരുന്നു. താരത്തിന് പരിക്കാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല.

Lamine Yamal
ലോകകപ്പ് കലാശപ്പോരാട്ടത്തില്‍ അര്‍ജന്റീനയെ നേരിടാനൊരുങ്ങുന്ന സ്‌പെയിന്‍ ടീമിന് ആശങ്ക. സൂപ്പര്‍താരം ലാമിന്‍ യമാല്‍ വെള്ളിയാഴ്ച സഹതാരങ്ങള്‍ക്കൊപ്പം പരിശീലനത്തില്‍ പങ്കെടുത്തില്ല. താരത്തിന് പരിക്കാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. താരത്തിന്റെ ഇടത് തുടയിൽ വലിയ രീതിയിൽ ബാൻഡേജ് ചുറ്റിയിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഫൈനല്‍ പോരാട്ടത്തിനുള്ള ഒരുക്കങ്ങള്‍ സ്പാനിഷ് ടീം ആരംഭിച്ചെങ്കിലും പ്രധാന സെഷനില്‍ നിന്ന് യമാല്‍ വിട്ടുനില്‍ക്കുകയായിരുന്നു. യമാലും പെഡ്രോ പോറോയും സഹതാരങ്ങളില്‍ നിന്ന് മാറി ചെറിയ രീതിയില്‍ മാത്രമാണ് പരിശീലനം നടത്തിയതെന്നാണ് വിവരം.
ഫ്രാന്‍സിനെതിരായ സെമി ഫൈനല്‍ പോരാട്ടത്തില്‍ മത്സരത്തിന്റെ 22-ാം മിനിറ്റിൽ ലൂക്കാസ് ഡിഗ്നെ പെനാൽറ്റി ബോക്സിൽ വെച്ച് യമാലിനെ വീഴ്ത്തിയിരുന്നു. ഈ ഫൗളിനെ തുടർന്ന് ലഭിച്ച സ്പോട്ട് കിക്ക് മൈക്കൽ ഒയാർസബാൽ ഗോളാക്കി മാറ്റുകയും ചെയ്തു. യമാല്‍ മത്സരം മുഴുവൻ കളിച്ചെങ്കിലും, അതിനുശേഷം വേദന അനുഭവപ്പെട്ടതായും ഡാള്ളസിലെ ടീം ഹോട്ടലിൽ വെച്ച് സ്പെയിനിന്റെ മെഡിക്കൽ സ്റ്റാഫ് അദ്ദേഹത്തിന് ചികിത്സ നൽകിയതായും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.
പരിക്ക് ഗുരുതരമല്ല?
എന്നാല്‍ യമാലിന് കാര്യമായ പരിക്കുകളില്ലെന്നും, അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തില്‍ താരം കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മെസിയും യമാലും നേര്‍ക്കുനേര്‍
ഞായറാഴ്ച നടക്കുന്ന ഫിഫ ലോകകപ്പ് 2026 ഫൈനലിൽ ലയണൽ മെസിയും ലാമിൻ യമാലും മുഖാമുഖം വരും. 19 വര്‍ഷം മുമ്പാണ് ഇരുവരും ആദ്യം കണ്ടുമുട്ടുന്നത്. 2007-ൽ ഡിയാരിയോ സ്പോർട്ട് സംഘടിപ്പിച്ച യൂണിസെഫിന്റെ ഒരു ചാരിറ്റി കലണ്ടർ ഫോട്ടോഷൂട്ടിൽ മെസി പങ്കെടുത്തിരുന്നു.
അന്ന് കൈക്കുഞ്ഞായ യമാലിനെ കുളിപ്പിക്കുന്ന തരത്തില്‍ അദ്ദേഹം ഫോട്ടോഷൂട്ടില്‍ പങ്കെടുക്കുകയും ചെയ്തു. അന്നത്തെ ചിത്രങ്ങള്‍ ഇന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഈ ഫോട്ടോയെക്കുറിച്ചും യമാലും അടുത്തിടെ പ്രചരിച്ചിരുന്നു.
“ഞാനും അല്പം വളർന്നു. ലിയോയും വളർന്നു. ഫൈനലിൽ അദ്ദേഹത്തെ നേരിടാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു,” ലാമിന്‍ യമാല്‍ പറഞ്ഞു.
അന്വേഷണം ആരംഭിച്ച് ഫിഫ
അതേസമയം, സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെയുള്ള വിജയത്തിന് ശേഷം, അർജന്റീന താരങ്ങള്‍ പ്രദർശിപ്പിച്ച വിവാദപരമായ ബാനറിനെക്കുറിച്ച് ഫിഫ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പതിറ്റാണ്ടുകൾക്ക് മുമ്പ് ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധത്തിന് കാരണമായ തർക്കഭൂമിയായ ഫോക്ക്‌ലാൻഡ് ദ്വീപുകളെക്കുറിച്ചായിരുന്നു ആ ബാനർ. ഇംഗ്ലണ്ടിനെതിരായ വിജയത്തിന് ശേഷം അർജന്റീന ടീം അംഗങ്ങൾ പുറത്തെടുത്ത ബാനർ ‘വിവേകശൂന്യമാണ്’ എന്ന് ഫോക്ക്‌ലാൻഡ് ദ്വീപ് ഗവൺമെന്റ് വിശേഷിപ്പിച്ചതിനെ തുടർന്നാണ് ഫിഫ അന്വേഷണം ആരംഭിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വിജയാഘോഷങ്ങള്‍ക്കിടെയാണ് ചില അര്‍ജന്റീന താരങ്ങള്‍ ബാനര്‍ ഉയര്‍ത്തിപ്പിടിച്ചത്. അതിൽ “ലാസ് മാൽവിനാസ് സൺ അർജന്റീനാസ് (ഫോക്ക്‌ലാൻഡ്സ് അർജന്റീനയുടേതാണ്)” എന്ന് എഴുതിയിരുന്നു. ഈജിപ്തിനെതിരായ മത്സരശേഷവും അവർ ഫോക്ക്‌ലാൻഡിനെ പരാമർശിക്കുന്ന ഒരു ഗാനം ആലപിച്ചിരുന്നു.
English Summary
Spain faces a major injury scare regarding star winger Lamine Yamal. He missed the main training session with a heavily strapped thigh. The setback occurred during Spain’s intense semifinal win over France. Despite this injury scare, he is still expected to play.