V. Abdurahiman: ‘കരാര്‍ ഒപ്പിട്ടത് സ്പോണ്‍സര്‍, സര്‍ക്കാരിന് ഉത്തരവാദിത്തമില്ല’; പ്രതികരിച്ച് കായിക മന്ത്രി
Messi controversy: സ്‌പെയിനിൽ മാത്രമല്ല പോയതെന്നും, ഓസ്‌ട്രേലിയ, ക്യുബ രാജ്യങ്ങളുമായി കരാർ ഉണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: അര്‍ജന്‍റീന ഫുട്ബോള്‍ ടീമുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹ്മാൻ. ടീമിനെ കേരളത്തില്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്നും അസോസിയേഷനുമായി കരാര്‍ ഒപ്പിട്ടത് സ്പോണ്‍സറാണെന്നും മന്ത്രി പറഞ്ഞു. സ്പോണ്‍സര്‍ നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് കരാറൊപ്പിട്ടതെന്നും അബ്ദുറഹിമാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൂടാതെ, ടീമിനെ കേരളത്തിലെത്തിക്കാനായി സ്പെയിനിലേക്ക് പോയതിന് 13 ലക്ഷം ചെലവാക്കിയെന്ന ആരോപണത്തിനും മന്ത്രി മറുപടി നല്‍കി. സ്‌പെയിനിൽ മാത്രമല്ല പോയതെന്നും, ഓസ്‌ട്രേലിയ, ക്യുബ രാജ്യങ്ങളുമായി കരാർ ഉണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളുമായി കായിക വികസനത്തിനായി കരാർ ഉണ്ടാക്കാനാണ് പോയത്. യാത്രകൾ ഭരണ സംവിധാനത്തിന്റെ ഭഗമാണ്.
അർജന്‍റീനയുടെ മാർക്കറ്റിങ് ഹെഡ് ലിയാന്‍ഡ്രോ പീറ്റേഴ്സന്‍റേതെന്നന്ന പേരില്‍ പുറത്തുവന്ന ചാറ്റിന് വിശ്വസ്യതയില്ല. ഇന്ന് പുറത്ത് വന്നത്, എന്‍റെ കയ്യിലുള്ള ലിയാൻഡ്രോയുടെ പ്രൊഫൈൽ അല്ല. കരാറിൽ ഉള്ള കാര്യങ്ങൾ പൊതു സമൂഹത്തിൽ പറയാൻ പാടില്ല. അങ്ങനെ ഉള്ള കാര്യങ്ങൾ പറഞ്ഞിട്ട് ഉണ്ടെങ്കിൽ കരാർ ലംഘനം നടത്തിയത് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷനാണെന്നും കായിക മന്ത്രി വ്യക്തമാക്കി.
വ്യവസ്ഥകള്‍ പൂര്‍ണമായി പാലിച്ചില്ലെന്നും കേരള സര്‍ക്കാർ കരാര്‍ ലംഘനം നടത്തിയെന്നും സൂചിപ്പിക്കുന്ന അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ചീഫ് കൊമേഴ്‌സ്യല്‍ & മാര്‍ക്കറ്റിങ് ഓഫീസര്‍ ലിയാന്‍ഡ്രോ പീറ്റേഴ്‌സണിന്റെ ചാറ്റാണ് പുറത്ത് വന്നത്. ഒരു മാധ്യമപ്രവര്‍ത്തകനുമായി നടത്തിയ വാട്‌സാപ്പ് ചാറ്റിലാണ് ലിയാന്‍ഡ്രോ പീറ്റേഴ്‌സണ്‍ ഇക്കാര്യം അറിയിച്ചത്. കൂടാതെ അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് അയയ്ക്കാന്‍ എഎഫ്എ സമ്മതിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.