Jamtara AI Fraud: പിഎം കിസാൻ വ്യാജ ആപ്പ്; ഓപ്പണ്‍ എഐ സഹായം, ജാംതാര ഗ്യാങ്ങ് തട്ടിയത് 11 കോടി
ഫോണിലേക്ക് എത്തുന്ന ഇത്തരം വ്യാജ ആപ്പുകൾ ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ ഈ ഫയലുകൾ വഴി എളുപ്പത്തിൽ ഉപയോക്താക്കളുടെ ഫോണുകൾ ഹാക്ക് ചെയ്യാനും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ചോർത്താനും സാധിക്കും

ടെക്നോളജി വളരുന്നതിനൊപ്പം തട്ടിപ്പിൻ്റെ മോഡും വളരുന്നതാണ് പുതിയ കാലത്തിൻ്റെ പ്രത്യേകത. ഇത്തരത്തിൽ സൈബർ തട്ടിപ്പുകളുടെ കിരീടം വെക്കാത്ത രാജാക്കൻമാരെന്ന് സ്വയം അവകാശപ്പെടുന്ന ജാംതാര ഗ്യാങ്ങ് ഒരിടവേളക്ക് ശേഷം വീണ്ടും തട്ടിപ്പിലേക്ക് എത്തുന്നതായാണ് പുതിയ റിപ്പോർട്ട്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് സർക്കാരിൻ്റെയടക്കം വ്യാജ ആൻഡ്രോയിഡ് ആപ്ലിക്കേഷനുകൾ നിർമ്മിച്ചാണ് തട്ടിപ്പ്. അത്ര പെട്ടെന്ന് ഇവ കണ്ടെത്താതിരിക്കാനും തട്ടിപ്പ് പൊളിയാതിരിക്കാനുമുള്ള ഐഡിയയും ഇതിനിടയിൽ ജാംതാര ഗ്യാങ്ങ് നടത്തുന്നുമുണ്ട്. ജംതാരയിൽ നിന്നും അറസറ്റിലായ ഡി.കെ ബോസ് എന്ന സൈബർ ക്രിമിനലുകളുടെ കൂട്ടത്തിൽ നിന്നാണ് ഞെട്ടിക്കുന്ന പുത്തൻ തട്ടിപ്പ് രീതി പുറത്തു വന്നത്. രാജ്യത്തൊട്ടാകെ 415 പരാതികളിൽ നിന്നായി 11 കോടി രൂപയാണ് ഡിജിറ്റൽ തട്ടിപ്പ് സംഘം അടിച്ച് മാറ്റിയത്.
സർക്കാർ ആപ്പും, ബാങ്കിംഗ് ആപ്പും
‘പിഎം കിസാൻ Yojana’, ‘പിഎം ഫസൽ ബീമ Yojana’ തുടങ്ങിയ സർക്കാർ പദ്ധതികളുടെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുൾപ്പെടെ വിവിധ ബാങ്കുകളുടെയും പേരിൽ വ്യാജ മൊബൈൽ ആപ്ലിക്കേഷനുകൾ സൃഷ്ടിക്കാൻ സംഘം ഉപയോഗിച്ചത് ജാവ പ്രോഗ്രാമിംഗാണ്. ആൻഡ്രോയിഡ് സോഫ്റ്റ്വെയർ വികസപ്പിക്കാൻ ചാറ്റ് ജിപിടിയും ഉപയോഗിച്ചിരുന്നു. ഇതിനായി തട്ടിപ്പ് ഗ്യാംങ്ങിലുള്ളവർ തന്നെ ബേസിക് കോഡിംഗ് പഠിച്ചത്രെ.
ഫോണിലേക്ക് എത്തുന്ന ഇത്തരം വ്യാജ ആപ്പുകൾ ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ ഈ ഫയലുകൾ വഴി എളുപ്പത്തിൽ ഉപയോക്താക്കളുടെ ഫോണുകൾ ഹാക്ക് ചെയ്യാനും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, ഒടിപികൾ, ജനനത്തീയതി എന്നിവ ആക്സസ് ചെയ്യാനും സാധിക്കും, ഇതുവഴി ഇരകളുടെ ബാങ്ക് അക്കൗണ്ടുകളിൽ അനധികൃത ഇടപാടുകൾ നടത്താനും പറ്റും.
ഡികെ ബോസ് എന്ന പേരിൽ പ്രവര്ത്തിച്ചിരുന്ന ആറ് പേരെ കേസില് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കേസിൻ്റെ അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. രണ്ടായിരം പഞ്ചാബ് നാഷണൽ ബാങ്ക്, 500 കാനറ ബാങ്ക് അക്കൗണ്ട് എന്നിവയുടെ വിവരങ്ങളാണ് ഇവരുടെ ഫോണുകളിൽ നിന്ന് കണ്ടെത്തിയത്. “ആപ്ലിക്കേഷനുകൾ സ്വയം ഉപയോഗിക്കുക മാത്രമല്ല, മറ്റ് കുറ്റവാളികൾക്ക് ഒരു എപികെയ്ക്ക് 20,000-25,000 രൂപ എന്ന നിരക്കിൽ വിൽക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.