ദുബായിൽ വാടക കെട്ടിടങ്ങളിൽ ഒന്നിച്ച് താമസിക്കുന്ന മലയാളികളുടെ ശ്രദ്ധക്ക്; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ 10 ലക്ഷം ദിർഹം പിഴ!
Dubai Expats Alert: Know These Shared Accommodation Rules: അനധികൃതമായി മുറികൾ വാടകയ്ക്ക് നൽകുന്നതും താമസിക്കുന്നതും തടയാനാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. പുതിയ നിയമപ്രകാരം ഇത്തരത്തിൽ വാടകക്ക് നൽകുന്ന കെട്ടിടങ്ങൾക്ക് സർക്കാരിൽ നിന്ന് നിർബന്ധമായും പ്രത്യേക അനുമതി എടുത്തിരിക്കണം. നിയമം തുടർച്ചയായി ലംഘിച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴ നൽകേണ്ടി വരും. ഏകദേശം രണ്ടേകാൽ കോടി രൂപയോളം വരും ഇത്

പ്രതീകാത്മക ചിത്രം
ദുബായിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് താമസ സ്ഥലവും അതിന് നൽകേണ്ട വാടകയും. വലിയ വാടക ഒഴിവാക്കാൻ ഒരു വീട് ഒരുപാട് പേർ ചേർന്ന് വാടക്കെടുത്ത് ഷെയർ ചെയ്ത് താമസിക്കുന്ന രിതിയാണ് പൊതുവെ പ്രവാസികൾ പിന്തുടരാറുള്ളത്. രണ്ട് കുടുംബങ്ങൾ ഒരു വീട്ടിൽ ഹാളും അടുക്കളും പങ്കിട്ട് ഉപയോഗിക്കുന്ന രീതിയും വ്യാപകമായിരുന്നു. എന്നാൽ ഈ രീതികളെല്ലാം ദുബയിൽ ഇനി കുറ്റകരമാണ്. ദുബായിൽ ഷെയേർഡ് ഹൗസിങ് സംബന്ധിച്ച് പുതിയ നിയമം ആഗസ്റ്റ് 26ന് പ്രാബല്യത്തിൽ വന്നു കഴിഞ്ഞു.
അനധികൃതമായി മുറികൾ വാടകയ്ക്ക് നൽകുന്നതും താമസിക്കുന്നതും തടയാനാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. പുതിയ നിയമപ്രകാരം ഇത്തരത്തിൽ വാടകക്ക് നൽകുന്ന കെട്ടിടങ്ങൾക്ക് സർക്കാരിൽ നിന്ന് നിർബന്ധമായും പ്രത്യേക അനുമതി എടുത്തിരിക്കണം. നിയമം തുടർച്ചയായി ലംഘിച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴ നൽകേണ്ടി വരും. ഏകദേശം രണ്ടേകാൽ കോടി രൂപയോളം വരും ഇത്
സ്വകാര്യ മേഖലകളിലും ഫ്രീ സോണുകളിലും ഈ നിയമം ബാധകമാണ്. വാടക കെട്ടിടങ്ങളിൽ താമസം എങ്ങനെ ആയിരിക്കണം, വാടകയ്ക്ക് നൽകാനുള്ള നിബന്ധനകൾ എന്തൊക്കെയാണ് എന്നിവയെല്ലാം നിയമത്തിൽ കൃത്യമായി വിവരിക്കുന്നുണ്ട്. എന്നാൽ, കമ്പനികൾ തൊഴിലാളികൾക്കായി നൽകുന്ന ലേബർ ക്യാമ്പുകളെ ഈ നിയമത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഫെബ്രുവരിയിൽ പ്രഖ്യാപിച്ച ഈ നിയമം 180 ദിവസത്തിന് ശേഷമാണ് ഇപ്പോൾ പൂർണ്ണമായും നടപ്പിലാക്കുന്നത്.
ഒരു കെട്ടിടത്തിലോ വീട്ടിലോ ഒന്നിലധികം ആളുകളോ കുടുംബങ്ങളോ അടുക്കള, ബാത്ത്റൂം, ഡൈനിങ് റൂം എന്നിവ പങ്കിട്ട് ഉപയോഗിച്ച് താമസിക്കുന്നതിനെയാണ് ഈ നിയമം ബാധിക്കുന്നത്. ഇനിമുതൽ പെർമിറ്റ് ഇല്ലാതെ ഒരു കെട്ടിടവും ഈ രീതിയിൽ വാടകയ്ക്ക് നൽകാൻ പാടില്ല. കെട്ടിട ഉടമകൾക്കും ലൈസൻസ് ഉള്ള ഏജൻസികൾക്കും മാത്രമേ മുറികൾ വാടകയ്ക്ക് നൽകാൻ സാധിക്കൂ. വിടോ മുറികളോ വാടകയ്ക്ക് എടുക്കുന്ന ആളുകൾ ആ മുറി മറ്റൊരാൾക്ക് മറിച്ചുനൽകാൻ പാടില്ല എന്ന് നിയമത്തിൽ കർശനമായി പറയുന്നുണ്ട്.
നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴയാണ് ലഭിക്കുക. 500 ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെയാണ് സാധാരണ പിഴ. എന്നാൽ ഒരു വർഷത്തിനുള്ളിൽ വീണ്ടും ഇതേ കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. അതായത് 10 ലക്ഷം ദിർഹം വരെ പിഴ നൽകേണ്ടി വരും. കൂടാതെ, നിയമം തെറ്റിക്കുന്ന ഏജൻസികളുടെ ലൈസൻസ് റദ്ദാക്കാനും. കെട്ടിടങ്ങളിലേക്കുള്ള വെള്ളവും വൈദ്യുതിയും വിച്ഛേദിക്കാനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. കോടതി ഉത്തരവ് വഴി കെട്ടിടം ഒഴിപ്പിക്കാനും സാധിക്കും. പുതിയ നിയമത്തിന് അനുസരിച്ച് കെട്ടിടങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിനും, നിലവിലെ താമസക്കാരെ നിയമാനുസൃതമായി ക്രമീകരിക്കുന്നതിനും കെട്ടിട ഉടമകൾക്കും ബിസിനസുകാർക്കും 2026 ഓഗസ്റ്റ് 26 മുതൽ ഒരു വർഷത്തെ സമയം സർക്കാർ അനുവദിച്ചിട്ടുണ്ട്.
English Summary
Dubai has implemented Law No. 4 of 2026 to strictly regulate shared housing across private and free zones. The new rules mandate official permits and entirely ban subletting. Repeat violators face massive fines of up to Dh1 million, utility disconnections, and license revocations. Existing operators get a one-year grace period.