ധോണി CSK-യുടെ 25% ഷെയർ ചോദിച്ചോ, പിന്നെ അത് 20% ആയി കുറച്ചോ; ആകാശ് ചോപ്ര പറയുന്നത് മറ്റൊന്നാണ്!
MS Dhoni-CSK Stake dispute rumours: എംഎസ് ധോണി CSK ഫ്രാഞ്ചൈസിയുടെ 25 ശതമാനം ഓഹരി ആവശ്യപ്പെട്ടെന്നും പിന്നീട് അത് 20 ശതമാനമായി കുറച്ചു എന്നും മറ്റും 'ക്രിക് ബ്ലോഗർ' റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ധോണി ആവശ്യപ്പെട്ട ഷെയർ നൽകാൻ സിഎസ്കെ തായറായില്ലെന്നും പകരം ധോണിക്ക് 5.5 ശതമാനം ഓഹരി മാനേജ്മെന്റ് വാഗ്ദാനം ചെയ്തു എന്നുമാണ് റിപ്പോർട്ടുകൾ വന്നത്. ഈ റിപ്പോർട്ട് ശരിയല്ലെന്നാണ് താൻ വിശ്വസിക്കുന്നത് എന്ന് ആകാശ് ചോപ്ര.
ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചിടത്തോളം ചെന്നൈ സൂപ്പർ കിങ്സ് (CSK) എന്നാൽ ആദ്യം ഓർമ വരിക ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച നായകരുടെ നിരയിൽ ഏറ്റവും മുന്നിലുള്ള എംഎസ് ധോണിയുടെ മുഖമാണ്. സിഎസ്കെ എന്നാൽ ധോണി, ധോണി എന്നാൽ സിഎസ്കെ എന്ന നിലയ്ക്ക് അത്രമേൽ ആഴത്തിൽ ചെന്നെയും ധോണിയും ആരാധകരുടെ മനസുകളിൽ നിറഞ്ഞുനിൽക്കുന്നു. എല്ലാ ബഹുമാനങ്ങളും നൽകി സിഎസ്കെ ധോണിയെ തങ്ങളുടെ അഭിമാനമാക്കി നിലനിർത്തിപ്പോരുന്നു. മറുഭാഗത്ത് ധോണിയും തന്റെ സ്വന്തം ടീം എന്ന നിലയിൽ സിഎസ്എകെയുമായി മുന്നോട്ട് പോകുന്നു. എന്നാൽ ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വിജയകരവും വൈകാരികവുമായ ഈ കൂട്ടുകെട്ടുമായി ബന്ധപ്പെട്ട് അത്ര നല്ലതല്ലാത്ത ചില അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചു.
എംഎസ് ധോണി CSK ഫ്രാഞ്ചൈസിയുടെ 25 ശതമാനം ഓഹരി ആവശ്യപ്പെട്ടെന്നും പിന്നീട് അത് 20 ശതമാനമായി കുറച്ചു എന്നും മറ്റും ‘ക്രിക് ബ്ലോഗർ’ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ധോണി ആവശ്യപ്പെട്ട ഷെയർ നൽകാൻ സിഎസ്കെ തായറായില്ലെന്നും പകരം ധോണിക്ക് 5.5 ശതമാനം ഓഹരി മാനേജ്മെന്റ് വാഗ്ദാനം ചെയ്തു എന്നുമാണ് റിപ്പോർട്ടുകൾ വന്നത്.
എന്നാൽ ഈ പ്രചരിക്കുന്ന വാർത്തകൾ വിശ്വസനീയമല്ലെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിച്ച മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. ഒരു യാഥാർഥ്യ ബോധവുമില്ലാത്തതാണ് ഈ റിപ്പോർട്ടെന്നും ഇത് കെട്ടിച്ചമച്ച കഥയാണെന്നും ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ നടത്തിയ പ്രതികരണത്തിൽ പറയുന്നു.
“ആർസിബിയുടെ ഉടമസ്ഥത കൈമാറ്റം ഏകദേശം 1.7 മുതൽ 1.8 ബില്യൺ യുഎസ് ഡോളറിന് ആയിരുന്നു എന്നാണ് പറയപ്പെടുന്നത്. ആർസിബിയെപ്പോലെ തന്നെ മൂല്യമുള്ള ഒരു ഫ്രാഞ്ചൈസിയാണ് ചെന്നൈ സൂപ്പർ കിംഗ്‌സും. നിങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ മൂല്യനിർണ്ണയം നടത്താം, പക്ഷേ അഞ്ച് ട്രോഫികളുള്ളതും ഇന്ത്യയ്ക്ക് പുറത്ത് ഒന്നിലധികം ഫ്രാഞ്ചൈസികളുള്ളതുമായ ടീമാണ് ഇത്,” എന്ന് ആകാശ് ചോപ്ര ചൂണ്ടിക്കാട്ടുന്നു.
അതായത് കോടികൾ മൂല്യമുള്ള ഒരു ടീമാണ് സിഎസ്കെ. അതിന്റെ 25 ശതമാനം എന്ന് പറഞ്ഞാൽ പോലും അത് വളരെ ഭീമമായ ഒരു തുകയായിരിക്കും. ”ധോണി അതിൽ 25 ശതമാനം ഓഹരി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ, അത് യാഥാർത്ഥ്യത്തിന് നിരക്കാത്തതാണ്. ഇത് ഒരിക്കലും സാധ്യമല്ല. ആരും ആർക്കും 400 മില്യൺ നൽകില്ല”.
”വാസ്തവത്തിൽ, 25 ശതമാനം ഓഹരി ലഭിക്കാൻ നിങ്ങൾ 400 മില്യൺ നിക്ഷേപിക്കണം. ഇത് ഒരു വിചിത്രമായ സംഖ്യയാണ്. ഒരു ഐപിഎൽ ടീമിൽ ആരും ആർക്കും 25 ശതമാനം നൽകാൻ പോകുന്നില്ല.” 5.5 ശതമാനം ഓഹരി നൽകാം എന്ന് പറഞ്ഞു എന്ന് പറയുന്നത് പോലും നടക്കാൻ സാധ്യതയില്ലാത്ത കണക്കാണ് എന്നാണ് ആകാശ് ചോപ്ര പറയുന്നത്.
“3.5 ശതമാനത്തെയും 5.5 ശതമാനത്തെയും കുറിച്ച് സംസാരമുണ്ടായിരുന്നു. 5.5 ശതമാനമാണെങ്കിൽ പോലും അത് എത്ര രൂപവരും എന്ന് ഒന്ന് ചിന്തിച്ചു നോക്കൂ എന്നാണ് ഞാൻ പറയുന്നത്,” ചോപ്ര പറഞ്ഞു. ” ഇത് ആരോ മെനഞ്ഞുണ്ടാക്കിയ കഥയാണ്, ആരാണ് ഈ കഥ നട്ടുപിടിപ്പിച്ചതെന്ന് എനിക്കറിയില്ല” എന്നാണ് ആകാശ് പറയുന്നത്.
”25 ശതമാനം ചോദിച്ചു, പിന്നീട് 25 ശതമാനം നിരസിച്ചു, പിന്നീട് 3.5 ശതമാനം നൽകി, പിന്നീട് 5.5 ശതമാനത്തിൽ ഒത്തുതീർപ്പാക്കി എന്നൊക്കെ പറയുന്നത് സത്യമല്ലെന്നാണ് തോന്നുന്നത്. ഇത് സംബന്ധിച്ച് സ്ഥിരീകരിച്ച വിവരങ്ങൾ കൈവശമില്ലാത്തതിനാൽ ഇതിനെ വ്യാജ വാർത്ത എന്ന് താൻ വിളിക്കുന്നില്ല, എങ്കിലും ഇത് യഥാർത്ഥ സംഭവമല്ല എന്ന് എനിക്ക് തോന്നുന്നു” എന്ന് ആകാശ് ചോപ്ര വ്യക്തമാക്കി.
English Summary
Former Indian cricketer Aakash Chopra, who played for Kolkata Knight Riders, has denied reports of a dispute between MS Dhoni and the CSK management over stakes. In a response on his YouTube channel, Aakash Chopra said that this is a fabricated news and the figures mentioned in it have no connection with logic and reality.