Iran War: ഇറാന്‍ വലിയ വില നല്‍കേണ്ടിവരും; മുന്നറിയിപ്പില്‍ കുറവില്ലാതെ ട്രംപ്
Trump Warns Iran Delay in Peace Deal Could Come at a Heavy Cost: ഇറാന്റെ പവര്‍ പ്ലാന്റുകള്‍, പാലങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കാനുള്ള ഉത്തരവാണ് നിലവില്‍ ട്രംപ് നല്‍കുന്നതെന്നാണ് വിവരം. ഇറാന് മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തി കരാര്‍ സാധ്യമാക്കാനുള്ള നീക്കത്തിലാണ് അമേരിക്ക.

ഡൊണാൾഡ് ട്രംപ്
വാഷിങ്ടണ്‍: സമാധാന കരാറിലെത്താന്‍ വൈകുന്നതില്‍ ഇറാന് വീണ്ടും മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ കരാറിലെത്താന്‍ വളരെയധികം സമയമെടുത്തുവെന്നും അതിന് വലിയ വില നല്‍കേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു. ഇറാനെതിരെ കൂടുതല്‍ സൈനിക നടപടികള്‍ ഉണ്ടാകുമെന്നും ട്രംപ് പറയുന്നു. തന്റെ സ്വകാര്യ സമൂഹമാധ്യമമായ ട്രൂത്തില്‍ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപിന്റെ പുതിയ അവകാശവാദങ്ങള്‍.
ഇറാന്റെ പവര്‍ പ്ലാന്റുകള്‍, പാലങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കാനുള്ള ഉത്തരവാണ് നിലവില്‍ ട്രംപ് നല്‍കുന്നതെന്നാണ് വിവരം. ഇറാന് മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തി കരാര്‍ സാധ്യമാക്കാനുള്ള നീക്കത്തിലാണ് അമേരിക്ക.
ഇറാന്‍ കൂടുതല്‍ സമയമെടുത്തു
ഇറാനുമായി വളരെ പെട്ടെന്ന് സമാധാന കരാര്‍ സാധ്യമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ ഇറാന്‍ അമേരിക്കയ്ക്ക് മുന്നില്‍ വെച്ച നിബന്ധനകള്‍ ട്രംപിനെ പ്രതിസന്ധിയിലാക്കി. ഇറാനിലെ യുറേനിയം ശേഖരം ഒന്നാകെ തങ്ങള്‍ക്ക് ലഭിക്കുമെന്ന ട്രംപിന്റെ പ്രതീക്ഷകളും അസ്ഥാനത്തായി.
നിലവില്‍ കരാര്‍ വൈകിയതില്‍ ഇറാന് മേല്‍ കൂടുതല്‍ പ്രതികാര നടപടികള്‍ നടപ്പാക്കാനുള്ള നീക്കത്തിലാണ് ട്രംപ്. സമ്മര്‍ദം ചെലുത്തി കരാര്‍ ഉണ്ടാക്കുന്നതിന്റെ ഭാഗമായാണി. കരാര്‍ വൈകിയതില്‍ ഇറാന്‍ അനന്തരഫലങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ഇറാന്റെ സൈന്യം പൂര്‍ണമായും കുഴപ്പത്തിലായിരിക്കുകയാണ്. അവരുടെ നാവിക, വ്യോമ സേനകള്‍ പോലുള്ളവയില്‍ ഭൂരിഭാഗവും ഇപ്പോള്‍ നിലവിലില്ല, അവര്‍ പൂര്‍ണമായും പരാജയപ്പെട്ടു. അവര്‍ക്ക് വളരെ അനുകൂലമാകുമായിരുന്ന കരാറിലെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും വളരെയധികം സമയമെടുത്തു, ഇപ്പോള്‍ അവര്‍ അതിന് വലിയ വില നല്‍കേണ്ടി വരും, ട്രൂത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ ട്രംപ് കുറിച്ചു.
ഇറാന്റെ സൈനിക ശേഷിയെയും പ്രാദേശിക സ്വാധീനത്തെയും തകര്‍ക്കുമെന്നും ട്രംപ് പറയുന്നുണ്ട്. ഇറാന് വാക് സാമര്‍ത്ഥ്യം മാത്രമാണുള്ളത്, ഒന്നും പ്രവൃത്തിയില്‍ കൊണ്ടുവരാന്‍ സാധിക്കില്ലെന്നാണ് ട്രംപിന്റെ പരിഹാസം. മധ്യപൂര്‍വ്വദേശത്തെ ഭീഷണിപ്പെടുത്തുന്നവര്‍ മരിച്ചുവെന്നും ട്രംപിന്റെ പോസ്റ്റില്‍ പറയുന്നു.
Also Read: US – Iran Conflict: അമേരിക്കൻ ഹെലികോപ്റ്റർ തകർത്ത് ഇറാൻ, പ്രത്യാക്രമണം ആരംഭിച്ച് യുഎസ്
ഒമാന്‍ തീരത്ത് കപ്പല്‍ ആക്രമണം; മൂന്ന് ഇന്ത്യക്കാരെ കാണാതായി
ഒമാന്‍ തീരത്ത് വെച്ച് വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് ഇന്ത്യക്കാരെ കാണാതായതായി കേന്ദ്രം. കപ്പലിലുണ്ടായിരുന്ന 21 പേരെ രക്ഷിച്ചു. ഒമാനിലെ സൊഹാറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ സര്‍വീസ് നടത്തുന്നതിനിടെയാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. പലാവു പതാകയുള്ള ടാങ്കറായ സെറ്റെബെല്ലോയ്ക്കാണ് തീപിടിച്ചത്. ഇറാനും യുഎസും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് സംഭവം.
മധ്യസ്ഥ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
ഇറാനില്‍ യുദ്ധം രൂക്ഷമാകുന്നതിനിടെ ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും കരാറില്‍ ഒപ്പുവെക്കാനുമായുള്ള ചര്‍ച്ചകളില്‍ പുരോഗമിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം ഉണ്ടായത് സ്ഥിതിഗതികള്‍ മോശമാക്കി. എന്നാല്‍ ഖത്തര്‍, പാകിസ്ഥാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം.
ഇറാനും യുഎസും തമ്മില്‍ വീണ്ടും സംഘര്‍ഷം
കഴിഞ്ഞ ദിവസം രാത്രി ഇറാനെതിരെ അമേരിക്ക പ്രതികാര നടപടി സ്വീകരിച്ചതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിനെ ബാധിച്ചത്. ഒമാന്‍ തീരത്ത് യുഎസ് സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റര് തകര്‍ത്തതിന്റെ പ്രതികാര നടപടിയാണ് തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് യുഎസ് പ്രതികരിച്ചു.
അമേരിക്ക കൂടുതല്‍ ആക്രമണം നടത്തിയാല്‍ അതിക്രൂരവും നിര്‍ണായകവുമായ പ്രതികരണമായിരിക്കും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുക എന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് പറഞ്ഞു. ബഹ്‌റൈനിലെ യുഎസ് നാവികസേനയുടെ കപ്പല്‍പ്പടയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതായും സൈന്യം.
English Summary
US President Donald Trump has warned Iran that delaying a potential agreement could result in serious consequences. He also suggested that key infrastructure could be targeted if negotiations fail, adding to growing tensions between Washington and Tehran over ongoing diplomatic and security issues.