ഇറാൻ തീരത്ത് എൽ.പി.ജി ടാങ്കറിന് നേരെ ആക്രമണം; കപ്പലിലുണ്ടായിരുന്ന 28 ഇന്ത്യക്കാരും സുരക്ഷിതർ
LPG Tanker With 28 Indians Attacked Off Iran Coast Amid Escalating Regional Tensions: നാവികർക്കും വാണിജ്യ കപ്പലുകൾക്കും നേരെയുള്ള ആക്രമണങ്ങൾ ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം. സിവിലിയൻ കപ്പലുകൾക്കും സമുദ്രയാത്രികർക്കും നേരെയുള്ള കരുതിക്കൂട്ടിയുള്ള ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, ഇറാൻ സമുദ്രാതിർത്തിയിൽ എൽ.പി.ജി ടാങ്കറിന് നേരെ ആക്രമണം. ഇന്ത്യക്കാരായ 28 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. എന്നാൽ, കപ്പലിലെ എല്ലാ ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്നും ബന്ധപ്പെട്ട അധികാരികളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും ഇറാനിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. മൊസാംബിക് പതാക വഹിക്കുന്ന ‘ദിശ’ എന്ന എൽ.പി.ജി ടാങ്കറിന് നേരെയാണ് ആക്രമണം ഉണ്ടായയതെന്ന് ടെഹ്‌റാനിലെ ഇന്ത്യൻ എംബസി എക്‌സിൽ അറിയിച്ചു.
“ഇറാൻ സമുദ്രാതിർത്തിയിൽ വെച്ച് ദിശ എന്ന ടാങ്കറിന് നേരെ ആക്രമണം ഉണ്ടായതായി വിവരം ലഭിച്ചിട്ടുണ്ട്. കപ്പലിൽ 28 ഇന്ത്യൻ ജീവനക്കാരാണുള്ളത്. അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്, എല്ലാ ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്,” എംബസി എക്‌സിൽ കുറിച്ചു. നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും എംബസി വ്യക്തമാക്കി. അതേസമയം കപ്പലിന് എത്രത്തോളം കേടുപാടുകൾ സംഭവിച്ചു എന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
നാവികർക്കും വാണിജ്യ കപ്പലുകൾക്കും നേരെയുള്ള ആക്രമണങ്ങൾ ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം. സിവിലിയൻ കപ്പലുകൾക്കും സമുദ്രയാത്രികർക്കും നേരെയുള്ള കരുതിക്കൂട്ടിയുള്ള ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: കരിങ്കടലിൽ വാണിജ്യ കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
അതേസമയം റഷ്യ-ഉക്രെയ്ൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ കരിങ്കടലിലും വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ പതിവാകുകയാണ്. മേഖലയിൽ വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.. ജൂലൈ 18-നാണ് എം.വി ഒമോർഫിഎന്ന കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. റഷ്യൻ സമുദ്രാതിർത്തിക്കുള്ളിൽ വെച്ചാണ് കപ്പലിന് നേരെ ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
സംഭവസമയത്ത് മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ 10 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. മറ്റ് രണ്ട് ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റഷ്യയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ബന്ധപ്പെട്ട അധികൃതരുമായി സംസാരിച്ചിട്ടുണ്ടെന്നും, മരിച്ചയാളുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സർക്കാർ അറിയിച്ചു.
ജൂലൈ 19-ന് ഉക്രെയ്ൻ തീരത്ത് എം.വി ഗോൾഡൻ ലിയോ എന്ന വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ നാല് ഇന്ത്യക്കാർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കരിങ്കടലിൽ സർവീസ് നടത്തുന്ന ഇന്ത്യൻ പതാകയുള്ള കപ്പലുകൾക്കും ഇന്ത്യക്കാരായ ജീവനക്കാരുള്ള മറ്റ് കപ്പലുകൾക്കും വ്യാഴാഴ്ച ഇന്ത്യ പ്രത്യേക സുരക്ഷാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
English Summary
An LPG tanker named ‘DISHA,’ carrying 28 Indian crew members, was attacked in Iranian territorial waters amid rising US-Iran tensions. The Indian Embassy in Tehran swiftly confirmed that all Indian nationals on board are safe and that they are monitoring the situation closely. The incident follows External Affairs Minister S. Jaishankar’s strong condemnation of deliberate strikes on commercial shipping and seafarers, emphasizing the need to keep international waterways secure.