Eid Al Adha 2025: യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് നാല് ദിവസം ബലിപെരുന്നാൾ അവധി; പ്രഖ്യാപനവുമായി അധികൃതർ
UAE Announces 4 Day Holidays For Eid Al Adha: യുഎഇയിൽ സർക്കാർ ജീവനക്കാർക്കുള്ള ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. ജൂൺ അഞ്ച് മുതൽ എട്ട് വരെ നാല് ദിവസമാണ് അവധി.

പ്രതീകാത്മക ചിത്രം
യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് നാല് ദിവസം ബലിപെരുന്നാൾ അവധി. ദുൽ ഹജ്ജ് 9 മുതൽ 12 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാര്യം ഫെഡറൽ അതോറിറ്റി ഓഫ് ഹ്യൂമൻ റി സോഴ്സസ് വാർത്താകുറിപ്പിലൂടെ അറിയിച്ചു. ദുൽ ഹജ്ജ് പത്തിനാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്.
ദുൽ ഹജ്ജ് 9 എന്നാൽ ജൂൺ അഞ്ച്. ജൂൺ അഞ്ച്, വ്യാഴാഴ്ച മുതൽ ജൂൺ എട്ട്, ഞായറാഴ്ച വരെ യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് ബലിപെരുന്നാൾ അവധി ലഭിക്കും. ജൂൺ 9, തിങ്കളാഴ്ച മുതലാണ് ജോലി പുനരാരംഭിക്കുക. ജൂൺ ആറ്, വെള്ളിയാഴ്ചയാണ് ബലിപെരുന്നാൾ.
മെയ് 27ന് ചാന്ദ്രദർശന കമ്മറ്റി ദുൽ ഹജ്ജ് നിലാവ് കാണാൻ ഒരുമിച്ചിരുന്നു. യുഎഇയുടെ ആകാശത്ത് അന്ന് വൈകുന്നേരം നിലാവ് കാണുകയും ചെയ്തു. അതുകൊണ്ട് തന്നെ ദുൽ ഹജ്ജ് ഒന്നാം തീയതി മെയ് 28 ആയി. ജൂൺ അഞ്ചിനാണ് അറഫാദിനം.
Also Read: Eid Al Adha 2025 Flight Offers: ബലി പെരുന്നാൾ അവധി; യാത്രക്കാർക്ക് വമ്പൻ ഓഫറുകളുമായി വിമാനക്കമ്പനികൾ
പെർമിറ്റില്ലാതെ ഹജ്ജ്
പെർമിറ്റില്ലാതെ ഹജ്ജ് തീർത്ഥാടനത്തിന് പോകുന്നവർക്ക് 50,000 ദിർഹം പിഴയൊടുക്കുമെന്ന് യുഎഇ ഹജ്ജ് ആൻഡ് ഉമ്ര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. പെർമിറ്റുള്ളവർക്ക് മാത്രമേ ഹജ്ജിന് പോകാൻ അനുവാദമുള്ളൂ. പെർമിറ്റില്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി അറേബ്യയും മുന്നറിയിപ്പ് നൽകി.
എല്ലാർക്കും ഹജ്ജിനായി അവസരം ലഭിക്കാനും സുതാര്യമായ നിലയിൽ ഇത് കൈകാര്യം ചെയ്യാനുമാണ് ഇങ്ങനെ ഒരു തീരുമാനമെന്ന് അധികൃതർ പറഞ്ഞു. പെർമിറ്റില്ലാതെ അനധികൃതമായ ഹജ്ജ് ചെയ്യാനെത്തുന്നവരുടെ എണ്ണത്തിൽ സാരമായ വർധനയുണ്ട്. ഇത് ശരിയല്ല. പ്രതീക്ഷിച്ചതിലുമധികം ആളുകൾ വരുന്നതിനാൽ തിരക്ക് വർധിക്കും. അത് എല്ലാവർക്കും ബുദ്ധിമുട്ടാവുമെന്നും അധികൃതർ പ്രതികരിച്ചു.
അനധികൃതമായി ഹജ്ജിനെത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സൗദിയും അറിയിച്ചു. ഇവരെ പിടികൂടാൻ സൗദി വിവിധ മാർഗങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. അനധികൃതമായി ഹജ്ജിനെത്തുന്നവർക്ക് 20,000 സൗദി റിയാൽ വരെ പിഴയൊടുക്കേണ്ടിവരും. വിസിറ്റ് വീസയിലെത്തി മക്കയിൽ തങ്ങുന്നവർക്കെതിരെയും നടപടിയെടുക്കും. ദുൽ ഖഅദ് ഒന്ന് മുതൽ ദുൽ ഹജ്ജ് 14 വരെ മക്കയിൽ തങ്ങുന്നവർക്കും ഇതേ ശിക്ഷയാണ്.