AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

​Flight ticket prices: ഗൾഫിൽ അവധി, പിന്നെ ഓണം… പ്രവാസികളുടെ നടുവൊടിച്ച് വിമാന കമ്പനികൾ

Gulf-Kerala Flight Prices Soar Up to Six Times: സെപ്റ്റംബർ പകുതിയോടെ നിരക്കുകളിൽ വലിയ കുറവുണ്ടാകുമെന്നാണ് ട്രാവൽ ഏജൻസികൾ സൂചിപ്പിക്കുന്നത്. എങ്കിലും ഓണക്കാലം കഴിയുന്നതുവരെ ഈ നിരക്ക് വർധനവ് തുടരാൻ സാധ്യതയുണ്ട്.

​Flight ticket prices: ഗൾഫിൽ അവധി, പിന്നെ ഓണം… പ്രവാസികളുടെ നടുവൊടിച്ച് വിമാന കമ്പനികൾ
Flight Image Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 03 Sep 2025 18:16 PM

കണ്ണൂർ: ഓണക്കാലം ലക്ഷ്യമാക്കി ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലെ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള വിമാനടിക്കറ്റ് നിരക്കുകളിൽ വൻ വർധന. മാസങ്ങൾക്ക് മുൻപേ തുടങ്ങിയ നിരക്ക് വർധനവ്, ഓണത്തിന് നാട്ടിലെത്താൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്ക് വലിയ തിരിച്ചടിയായി. വിശേഷാവസരങ്ങളിൽ എയർലൈനുകൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തുന്നത് പതിവാണെങ്കിലും, ഇത്തവണ നിരക്ക് വർധന പലപ്പോഴും മൂന്നും നാലും ഇരട്ടിയായും ചില റൂട്ടുകളിൽ അഞ്ചും ആറും ഇരട്ടിയായും ഉയർന്നു.

കഴിഞ്ഞ മാസങ്ങളിൽ 8,000 മുതൽ 12,000 രൂപ വരെയായിരുന്ന ടിക്കറ്റുകൾക്ക് ഇപ്പോൾ 70,000 രൂപ വരെയാണ് നൽകേണ്ടിവരുന്നത്. കുടുംബസമേതം ഓണം ആഘോഷിക്കാൻ നാട്ടിലെത്തുന്നവരെയാണ് ഈ നിരക്ക് വർധന ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഗൾഫിലെ അവധിക്കാലവും ഓണവും ഒരുമിച്ച് വന്നതോടെ വിമാനക്കമ്പനികൾ ഈ സാഹചര്യം മുതലെടുക്കുകയാണ്. അവധിക്കാലം കഴിഞ്ഞു തിരിച്ചുപോകാനും ഉയർന്ന നിരക്ക് നൽകേണ്ട അവസ്ഥയാണുള്ളത്.

കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ദുബായ് റൂട്ടിൽ നേരത്തെ 10,000 രൂപയിൽ താഴെ ലഭിച്ചിരുന്ന ടിക്കറ്റിന് ഇപ്പോൾ 28,658 രൂപ മുതൽ 79,398 രൂപ വരെ നൽകേണ്ടി വരുന്നു. ഷാർജയിലേക്കുള്ള ടിക്കറ്റ് 8,000 രൂപയിൽ നിന്ന് 29,527 രൂപ മുതൽ 48,895 രൂപ വരെയായി ഉയർന്നു. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയിലധികം വർധിച്ചു. സാധാരണ 8,000 മുതൽ 15,000 വരെയുള്ള ടിക്കറ്റുകൾക്ക് 20,000 രൂപ മുതൽ 40,000 രൂപ വരെ നൽകേണ്ടി വരുന്നു.

സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് കണ്ണൂരിൽ നിന്ന് സർവീസുകൾ കുറവായതും ഉയർന്ന നിരക്കിന് കാരണമാകുന്നു. സെപ്റ്റംബർ പകുതിയോടെ നിരക്കുകളിൽ വലിയ കുറവുണ്ടാകുമെന്നാണ് ട്രാവൽ ഏജൻസികൾ സൂചിപ്പിക്കുന്നത്. എങ്കിലും ഓണക്കാലം കഴിയുന്നതുവരെ ഈ നിരക്ക് വർധനവ് തുടരാൻ സാധ്യതയുണ്ട്.