Dubai-kochi Flight ticket: ഗൾഫ് മലയാളികൾക്ക് ഇരുട്ടടി, നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് 77,000 രൂപ വരെ
Gulf Malayalis struggle with high air ticket rates: എയർ ഇന്ത്യ സർവീസുകൾ വെട്ടിക്കുറച്ചതോടെ ഉണ്ടായ യാത്രക്കാരുടെ തിരക്ക് മുതലെടുത്താണ് മറ്റ് കമ്പനികൾ നിരക്ക് തോന്നുംപടി വർദ്ധിപ്പിക്കുന്നത്. അവധി സീസൺ ആരംഭിക്കുന്നതോടെ നിരക്ക് ഇനിയും വർദ്ധിക്കുമെന്ന ആശങ്കയിലാണ് പ്രവാസി മലയാളി സമൂഹം.

പ്രതീകാത്മക ചിത്രം
ദുബായ്: പ്രവാസികളെ വീണ്ടും ദുരിതത്തിലാഴ്ത്തി വിമാനക്കമ്പനികളുടെ ടിക്കറ്റ് കൊള്ള. എയർ ഇന്ത്യ പല സെക്ടറുകളിലും സർവീസുകൾ നിർത്തിയതോടെ ലഭിച്ച സാഹചര്യം മുതലെടുത്ത് സ്വകാര്യ വിമാനക്കമ്പനികൾ നിരക്ക് കുത്തനെ ഉയർത്തിയിരിക്കുകയാണ്. വരാനിരിക്കുന്ന വലിയ പെരുന്നാൾ അവധി കൂടി കണക്കിലെടുത്താണ് വിമാനക്കമ്പനികളുടെ ഈ ചൂഷണം.
വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള നിലവിലെ നിരക്കുകൾ പ്രവാസികളെ ആശങ്കയിലാഴ്ത്തുന്നതാണ്. ദുബായ് – കൊച്ചി ടിക്കറ്റ് നിരക്ക് 77,000 രൂപ വരെ ഉയർന്നു. അബുദാബിയിൽ നിന്നുള്ള കുറഞ്ഞ നിരക്ക് 35,000 രൂപയ്ക്ക് മുകളിലാണ്. സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിലെ കാര്യമെടുത്താൽ നാട്ടിലെത്താൻ ശരാശരി 50,000 രൂപയോളം നൽകേണ്ടി വരും. മസ്കറ്റിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഉയർന്ന നിരക്കാണ് യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത്.
എയർ ഇന്ത്യ സർവീസുകൾ വെട്ടിക്കുറച്ചതോടെ ഉണ്ടായ യാത്രക്കാരുടെ തിരക്ക് മുതലെടുത്താണ് മറ്റ് കമ്പനികൾ നിരക്ക് തോന്നുംപടി വർദ്ധിപ്പിക്കുന്നത്. അവധി സീസൺ ആരംഭിക്കുന്നതോടെ നിരക്ക് ഇനിയും വർദ്ധിക്കുമെന്ന ആശങ്കയിലാണ് പ്രവാസി മലയാളി സമൂഹം.
ഇടപെടുമെന്ന് എ എ റഹീം എം പി
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിമാനക്കമ്പനികളുടെ ഈ ചൂഷണത്തിനെതിരെ ഇടപെടുമെന്ന് എ എ റഹീം എം പി അറിയിച്ചു. പ്രവാസികളെ ലക്ഷ്യമിട്ടുള്ള ഈ ആകാശക്കൊള്ള അവസാനിപ്പിക്കാൻ അധികൃതരുടെ അടിയന്തര ഇടപെടൽ വേണമെന്നാണ് പ്രവാസി സംഘടനകളുടെ ആവശ്യം.