Trump: ഒന്ന് ഇന്ത്യയില്‍ വന്നു നോക്കൂ; ‘നരകക്കുഴി’ പരാമര്‍ശത്തില്‍ ട്രംപിന് ഇറാന്റെ മറുപടി
Iran Mocks Trump’s Hellhole Remark: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കലക്കന്‍ മറുപടിയുമായി ഇറാന്‍. ട്രംപിന് സാംസ്കാരിക ശുദ്ധീകരണം ആവശ്യമാണെന്ന് മുംബൈയിലെ ഇറാൻ കോൺസുലേറ്റ്. മൈക്കൽ സാവേജ് പങ്കുവെച്ച വീഡിയോ ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ചതാണ് വിവാദങ്ങള്‍ക്ക് കാരണം.

ഡൊണാൾഡ് ട്രംപ്
ന്യൂഡല്‍ഹി: ഇന്ത്യയെയും, ചൈനയെയും നരകക്കുഴികള്‍ എന്ന് വിശേഷിപ്പിച്ച മൈക്കല്‍ സാവേജിന്റെ പരാമര്‍ശത്തെ പിന്തുണച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കലക്കന്‍ മറുപടിയുമായി ഇറാന്‍. ട്രംപിന് സാംസ്കാരിക ശുദ്ധീകരണം ആവശ്യമാണെന്ന് മുംബൈയിലെ ഇറാൻ കോൺസുലേറ്റ് പരിഹസിച്ചു. ട്രംപ് ഒരിക്കല്‍ ഇന്ത്യയില്‍ വന്നു നോക്കണമെന്നും ഇറാന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ട്രംപിന് ഇറാന്‍ കോണ്‍സുലേറ്റ് മറുപടി നല്‍കിയത്. റേഡിയോ അവതാരകനായ മൈക്കൽ സാവേജ് പങ്കുവെച്ച വീഡിയോ ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ജന്മാവകാശ പൗരത്വത്തെ വിമർശിച്ചുള്ളതായിരുന്നു സാവേജിന്റെ വീഡിയോ.
യുഎസിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് അനായാസം പൗരത്വം ലഭിക്കുന്നതിനെയും, പിന്നീട് ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് തങ്ങളുടെ കുടുംബങ്ങളെ അമേരിക്കയിലേക്ക് കൊണ്ടുവരുന്നതിനെയും സാവേജ് വിമര്‍ശിച്ചു. ഇതിനിടെയാണ്, സാവേജ് ഇന്ത്യയെയും, ചൈനയെയും നരകക്കുഴികള്‍ എന്ന് വിമര്‍ശിച്ചത്. യുഎസിൽ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം നൽകുന്ന നിയമം നിർത്തലാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തെ യുഎസ് സുപ്രീം കോടതി തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് ഈ സംഭവം.
ഇറാന്‍ കോണ്‍സുലേറ്റിന്റെ മറുപടി
“ട്രംപിന് ഒരു സാംസ്കാരിക ശുദ്ധീകരണത്തിനായി ആരെങ്കിലും വൺ വേ ടിക്കറ്റ് ബുക്ക് ചെയ്യണം. ചിലപ്പോള്‍ അദ്ദേഹത്തിന്റെ മണ്ടത്തരം കുറയ്ക്കാന്‍ സഹായിച്ചേക്കാം. അദ്ദേഹം ഒരിക്കല്‍ ഇന്ത്യയില്‍ വന്ന് നോക്കട്ടെ, എന്നിട്ട് സംസാരിക്കട്ടെ”-ഇറാന്‍ കോണ്‍സുലേറ്റ് ട്വീറ്റ് ചെയ്തു.
കോണ്‍സുലേറ്റിന്റെ ട്വീറ്റ്
Maybe someone should book a one-way cultural detox for Mr. #Trump, it might just reduce the random bakwaas 😏
Kabhi #India aa ke dekho, phir bolna. pic.twitter.com/kkocLZ31XX
— Iran in Mumbai (@IRANinMumbai) April 23, 2026
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുന്നതിനിടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഇന്ത്യയെ അധിക്ഷേപിച്ച് സാവേജ് നടത്തിയ പരാമര്‍ശം പങ്കുവെച്ച ട്രംപിന് ഉചിതമായ മറുപടിയുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു.
ഇന്ത്യയുടെ മറുപടി
ട്രംപിന്റെ പേരെടുത്ത് പറയാതെയാണ് വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ മറുപടി പറഞ്ഞത്. പരാമര്‍ശങ്ങള്‍ അനുചിതവും മോശവും അറിവില്ലായ്മയില്‍ നിന്നുള്ളതുമാണെന്ന് രണ്‍ധീര്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധത്തെ ഇത്തരം പരാമര്‍ശങ്ങള്‍ പ്രതിഫലിപ്പിക്കുന്നില്ലെന്നും രണ്‍ധീര്‍ വ്യക്തമാക്കി.
Also Read: Donald Trump: മോശമെന്ന് പറഞ്ഞാല്‍ വളരെ മോശം! ട്രംപിന്റെ വിടുവായത്തത്തിന് ഇന്ത്യയുടെ മറുപടി
വിവാദങ്ങള്‍ തണുപ്പിക്കാനുള്ള ശ്രമവുമായി യുഎസ് എംബസി രംഗത്തെത്തിയിരുന്നു. ഇന്ത്യ മഹത്തായ രാജ്യമായാണ് ട്രംപ് കരുതുന്നതെന്നും, തന്റെ അടുത്ത സുഹൃത്താണ് ഇന്ത്യ ഭരിക്കുന്നതെന്നാണ് ട്രംപിന്റെ വിശ്വാസമെന്നും യുഎസ് എംബസി പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.
എംബസിയുടെ വിശദീകരണത്തിന് പിന്നാലെയാണ് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം വിഷയത്തില്‍ പ്രതികരിച്ചത്. ഇതിനിടെയാണ് മുംബൈയിലെ ഇറാന്‍ കോണ്‍സുലേറ്റും ട്രംപിന് മറുപടി നല്‍കിയത്. ഇന്ത്യയിലെ മനോഹരമായ വീഡിയോ പങ്കുവെച്ചായിരുന്നു ഇറാന്‍ കോണ്‍സുലേറ്റിന്റെ മറുപടി. മഹാരാഷ്ട്രയിലെ ദൃശ്യങ്ങളാണ് കോണ്‍സുലേറ്റ് പങ്കുവെച്ചത്. മഹാരാഷ്ട്രയുടെ പ്രകൃതിഭംഗിയടക്കം വ്യക്തമാക്കുന്നതായിരുന്നു ഈ വീഡിയോ. ഈ വീഡിയോ വൈറലായിരിക്കുകയാണ്. ഏതാണ്ട് 20 ലക്ഷത്തിലേറെ പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു.