Donald Trump: മോശമെന്ന് പറഞ്ഞാല്‍ വളരെ മോശം! ട്രംപിന്റെ വിടുവായത്തത്തിന് ഇന്ത്യയുടെ മറുപടി
India's response to Donald Trump: ഇന്ത്യയെ നരകതുല്യം എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ച ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി വിദേശകാര്യമന്ത്രാലയം. സോഷ്യൽ മീഡിയ പോസ്റ്റിലെ പരാമർശങ്ങൾ തികച്ചും അറിവില്ലായ്മയിൽ നിന്നുള്ളതും അനുചിതവും മോശവുമായ ഒന്നാണെന്ന് വിദേശകാര്യമന്ത്രാലയം. വിവാദത്തിന് പിന്നാലെ വിശദീകരണവുമായി യുഎസ് എംബസി രംഗത്തെത്തിയിരുന്നു
ന്യൂഡല്‍ഹി: ഇന്ത്യയെ നരകതുല്യം എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി വിദേശകാര്യമന്ത്രാലയം. സോഷ്യൽ മീഡിയ പോസ്റ്റിലെ പരാമർശങ്ങൾ തികച്ചും അറിവില്ലായ്മയിൽ നിന്നുള്ളതും അനുചിതവും മോശവുമായ ഒന്നാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വിവാദത്തിന് പിന്നാലെ വിശദീകരണവുമായി യുഎസ് എംബസി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ മറുപടി നല്‍കിയത്.
ഇന്ത്യയെ നരകതുല്യം എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഒരു പോഡ്‌കാസ്റ്റർ പങ്കുവെച്ച അധിക്ഷേപകരമായ കുറിപ്പാണ് ഡൊണാള്‍ഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. യുഎസ് പ്രസിഡന്റിന്റെ പേര് പരാമര്‍ശിക്കാതെയാണ് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ മറുപടി നല്‍കിയത്.
ഇത്തരം പരാമർശങ്ങൾ ഇന്ത്യയും യുഎസും തമ്മിലുള്ള ദീർഘകാലത്തെ പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
രൺധീർ ജയ്‌സ്വാളിന്റെ മറുപടി
“ഞങ്ങള്‍ ആ കമന്റുകള്‍ കണ്ടു. അതിനൊപ്പം യുഎസ് എംബസി പുറപ്പെടുവിച്ച പ്രസ്താവനയും ശ്രദ്ധയില്‍പെട്ടു. പരാമർശങ്ങൾ തികച്ചും അറിവില്ലായ്മയിൽ നിന്നുള്ളതും അനുചിതവും മോശവുമാണ്. പരസ്പര ബഹുമാനത്തിലും പൊതുവായ താൽപ്പര്യങ്ങളിലും അധിഷ്ഠിതമായ ഇന്ത്യ-യുഎസ് ബന്ധത്തിന്റെ യാഥാർത്ഥ്യത്തെ അവ തീർച്ചയായും പ്രതിഫലിപ്പിക്കുന്നില്ല”-രൺധീർ ജയ്‌സ്വാൾ പറഞ്ഞു. വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന രണ്‍ദീര്‍ ജയ്‌സ്വാള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്.
വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന
Our response to media queries regarding a social media post ⬇️
🔗 https://t.co/m9qhUcH9XP pic.twitter.com/bJJHid8g3i
— Randhir Jaiswal (@MEAIndia) April 23, 2026
വിവാദത്തിന് പിന്നില്‍
ഇന്ത്യയെയും, ഇന്ത്യക്കാരെയും അപമാനിച്ചുകൊണ്ടുള്ള പരാമര്‍ശങ്ങള്‍ അടങ്ങിയ പോഡ്‌കാസ്റ്ററിന്റെ നാല് പേജുള്ള ഒരു ട്രാൻസ്ക്രിപ്റ്റാണ് യുഎസ് പ്രസിഡന്റ് പങ്കുവെച്ചത്. മൈക്കൽ സാവേജ് എന്ന റേഡിയോ അവതാരകൻ ഇന്ത്യയെയും ചൈനയെയും മറ്റ് ചില രാജ്യങ്ങളെയും നരകതുല്യം എന്ന് വിശേഷിപ്പിച്ചുകൊണ്ട് നടത്തിയ പരാമര്‍ശമാണ് ഡൊണാള്‍ഡ് ട്രംപ് റീപോസ്റ്റ് ചെയ്തത്.
Also Read: Iran War: ഇറാനില്‍ വെടിനിര്‍ത്തല്‍ നീട്ടി ട്രംപ്, ഹോര്‍മുസില്‍ ഉപരോധം തുടരും
ട്രംപിന്റെ ഈ നടപടി ഉടന്‍ തന്നെ വലിയ വിവാദമായി. സംഭവത്തില്‍ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശം അസ്വസ്ഥമാക്കുന്നതായി ഫൗണ്ടേഷന്‍ വിമര്‍ശിച്ചു. ഇന്ത്യൻ, ചൈനീസ് വംശജരെ ലക്ഷ്യമിട്ടുള്ള വംശീയവും വിദ്വേഷം നിറഞ്ഞതുമായ ഇത്തരം പരാമര്‍ശങ്ങള്‍ യുഎസ് പ്രസിഡന്റ് പങ്കുവെച്ചതിൽ തങ്ങൾ ദുഃഖിതരാണെന്ന് സംഘടന വ്യക്തമാക്കി.
വിദേശ വിദ്വേഷവും വംശീയതയും ഉയർന്ന നിലയിൽ എത്തിയിരിക്കുന്ന ഈ കാലഘട്ടത്തിൽ യുഎസ് പ്രസിഡന്റെന്ന നിലയിൽ ഇത്തരം അധിക്ഷേപങ്ങളെ പിന്തുണയ്ക്കുന്നത് ജനങ്ങൾക്കിടയിൽ വിദ്വേഷം വർദ്ധിപ്പിക്കാൻ കാരണമാകുമെന്നും ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ മുന്നറിയിപ്പ് നല്‍കി. ഈ പോസ്റ്റ് പുനഃപരിശോധിക്കുകയും, നീക്കം ചെയ്യുകയും വേണമെന്നായിരുന്നു സംഘടനയുടെ ആവശ്യം.
പിന്നീട് വിവാദം തണുപ്പിക്കാന്‍ യുഎസ് എംബസി ശ്രമിച്ചു. ഇന്ത്യ മഹത്തായ രാജ്യമാണെന്നാണ് ഡൊണാള്‍ഡ് ട്രംപ് കരുതുന്നതെന്നും, ഈ രാജ്യം ഭരിക്കുന്നത് തന്റെ അടുത്ത സുഹൃത്താണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നതെന്നും എംബസി പ്രസ്താവനയിലൂടെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അടുത്ത സുഹൃത്താണെന്ന് ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്.