Iran-US Tension: ഡീലുണ്ടായില്ലെങ്കില്‍ ഇറാനില്‍ ‘മോശം’ കാര്യങ്ങള്‍ സംഭവിക്കും; ഭീഷണി സ്വരത്തില്‍ ട്രംപിന്റെ താക്കീത്
Donald Trump warns Iran: ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡീലുണ്ടായില്ലെങ്കില്‍ ഇറാനില്‍ മോശം കാര്യങ്ങള്‍ സംഭവിക്കുമെന്നാണ് ഭീഷണി. സംഘര്‍ഷത്തെക്കാള്‍ നയതന്ത്ര ധാരണകളാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും ട്രംപ്.
വാഷിങ്ടണ്‍: ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘ഡീലുണ്ടായില്ലെങ്കില്‍’ ഇറാനില്‍ മോശം കാര്യങ്ങള്‍ സംഭവിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇറാനെ ആക്രമിച്ച് എളുപ്പത്തില്‍ വിജയിക്കാമെന്നും, എന്നാല്‍ സംഘര്‍ഷത്തെക്കാള്‍ നയതന്ത്ര ധാരണകളാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും ട്രംപ് പറഞ്ഞു. ഇറാനുമായുള്ള യുദ്ധ സാധ്യതയെക്കുറിച്ച് എഴുതിയതെല്ലാം ശരിയല്ലായിരുന്നു. പക്ഷേ, അത് മനപൂര്‍വം എഴുതിയതാണെന്നും ട്രംപ് വ്യക്തമാക്കി.
താനാണ് തീരുമാനമെടുക്കുന്നത്. കരാര്‍ സാധ്യമായില്ലെങ്കില്‍ അത് ഇറാനും അവിടുത്തെ ജനങ്ങള്‍ക്കും വളരെ മോശം ദിവസമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാനിലെ ജനങ്ങള്‍ മികച്ചവരാണ്. ഇത്തരം സാഹചര്യങ്ങള്‍ അവര്‍ക്ക് ഒരിക്കലും സംഭവിക്കരുതെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇറാനെ ആക്രമിക്കുന്നതിനെതിരെ യുഎസ് സൈനിക മേധാവി ജനറൽ ഡാനിയേൽ കെയ്ൻ മുന്നറിയിപ്പ് നൽകിയെന്ന റിപ്പോർട്ടുകൾ ട്രംപ് നിഷേധിച്ചു. കെയ്ന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും, എങ്ങനെ വിജയിക്കണമെന്ന് മാത്രമാണ് അദ്ദേഹത്തിന് അറിയാവുന്നതെന്നും ട്രംപ് പറഞ്ഞു.
Also Read: Iran-US Tensions: ഇറാനില്‍ നിന്ന് പുറത്തുപോകൂ; ഇന്ത്യക്കാരോട് എംബസി
ഇറാനെ ആക്രമിച്ചാല്‍ സംഭവിക്കാവുന്ന അപകടസാധ്യതകളെക്കുറിച്ച് ഡാൻ കെയ്ൻ മുന്നറിയിപ്പ് നൽകിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം. യുദ്ധോപകരണങ്ങളുടെ ക്ഷാമത്തിലും, സഖ്യകക്ഷികളുടെ പിന്തുണയില്ലാത്തതിലും കെയ്ന്‍ ആശങ്ക പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ഇറാനും യുഎസും തമ്മിലുള്ള ആണവ കരാറുമായി ബന്ധപ്പെട്ട് അടുത്ത ഘട്ട ചർച്ചകൾ വ്യാഴാഴ്ച (ഫെബ്രുവരി 26) ജനീവയിൽ നടക്കും. ഒമാൻ വിദേശകാര്യ മന്ത്രിയാണ് തീയതി സ്ഥിരീകരിച്ചത്. അതിനിടെ, ഇറാനിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമായേക്കുമെന്ന ആശങ്കകള്‍ക്കിടെ രാജ്യം വിടണമെന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസി നിര്‍ദ്ദേശം നല്‍കി. വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെ ലഭ്യമായ എല്ലാ ഗതാഗത മാർഗ്ഗങ്ങളിലൂടെയും രാജ്യം വിടണമെന്നാണ് നിര്‍ദ്ദേശം.