Iran-Israel War: ഇറാനില്‍ വ്യാപക ആക്രമണവുമായി ഇസ്രായേല്‍; ലക്ഷ്യങ്ങള്‍ വെളിപ്പെടുത്തി ഐഡിഎഫ്
US-Israel-Iran War News: ഇറാനിയൻ 'ഭീകര' ഭരണകൂടത്തിന്റെ സെൻട്രൽ കമാൻഡ് സെന്ററുകൾക്ക് നേരെ സംയുക്ത ആക്രമണം നടത്തിയെന്ന് ഐഡിഎഫ്. ഏഴ് ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം.
ടെഹ്‌റാന്‍: ഇറാനിയൻ ‘ഭീകര’ ഭരണകൂടത്തിന്റെ സെൻട്രൽ കമാൻഡ് സെന്ററുകൾക്ക് നേരെ സംയുക്ത ആക്രമണം നടത്തിയെന്ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സസ് (ഐഡിഎഫ്) അറിയിച്ചു. തബ്രിസിലെ പ്രത്യേക യൂണിറ്റ് കമാൻഡ് സെന്റർ, ടെഹ്‌റാനിലെ ‘ഇമാം ഹസ്സൻ’ സുരക്ഷാ യൂണിറ്റ് സൈനിക കോമ്പൗണ്ട്, ബാലിസ്റ്റിക് മിസൈൽ വിക്ഷേപണങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമാൻഡ് സെന്റർ, മറാഗെ പ്രവിശ്യയിലെ കമാൻഡ് സെന്റർ, തബ്രിസിലെ ബാസിജ് ഫോഴ്‌സസ് കോമ്പൗണ്ട് എന്നിവയാണ് ലക്ഷ്യമിട്ടതെന്ന് ഐഡിഎഫ് വ്യക്തമാക്കി.
🛩️📍TEHRAN & TABRIZ: A combined strike on central command centres of the Iranian terror regime
Targets struck included:
• A special units command center in Tabriz
• An “Imam Hassan” security unit military compound in Tehran
• A command center for the security unit…— Israel Defense Forces (@IDF) March 10, 2026
ഇറാനിൽ നിന്ന് രാജ്യത്തേക്ക് വിക്ഷേപിച്ച മിസൈലുകൾ കണ്ടെത്തിയതായും വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കിയതായും ഇസ്രായേൽ സൈന്യം ബുധനാഴ്ച അറിയിച്ചു. അതേസമയം, ഹോർമുസ് കടലിടുക്കിന് സമീപം 16 ഇറാനിയൻ കപ്പലുകൾ (mine-laying vessels) നശിപ്പിച്ചതായി യുഎസ് സൈന്യം ചൊവ്വാഴ്ച അറിയിച്ചു.
അതിനിടെ, ഏഴ് ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രിൻസ് സുൽത്താൻ വ്യോമതാവളത്തിലേക്ക് വിക്ഷേപിച്ച ആറ് ബാലിസ്റ്റിക് മിസൈലുകളാണ് തടഞ്ഞതെന്ന് സൗദി വ്യക്തമാക്കി.
ഇറാനിൽ നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളും ഡ്രോണുകളും തടയാൻ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് യുഎഇ വ്യക്തമാക്കി. മേഖലയിലെ യുഎസ് സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഇറാന്‍ വീണ്ടും ആക്രമണം നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് യുഎഇ ഇക്കാര്യം വ്യക്തമാക്കിയത്.
ബെയ്‌റൂട്ടിലെ ഹോട്ടലിൽ വാരാന്ത്യത്തിൽ നടന്ന ആക്രമണത്തിൽ ഇസ്രായേൽ തങ്ങളുടെ നാല് നയതന്ത്രജ്ഞരെ കൊലപ്പെടുത്തിയതായി ഇറാൻ ചൊവ്വാഴ്ച ആരോപിച്ചു. ഞായറാഴ്ച പുലർച്ചെ റമദ ഹോട്ടലിൽ നടന്ന ആക്രമണം നാല് നയതന്ത്രജ്ഞരുടെ കൊലപാതകത്തിനും രക്തസാക്ഷിത്വത്തിനും കാരണമായെന്ന് യുഎൻ സെക്രട്ടറി ജനറലിന് അയച്ച കത്തിൽ ഇറാന്‍ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേൽ സൈന്യം മുമ്പ് ഏറ്റെടുത്തിരുന്നു.