Pakistan-Afghanistan Tensions: അതിര്‍ത്തിയില്‍ ആക്രമണം അതിരൂക്ഷം; കാബൂളില്‍ ബോംബിട്ട് പാകിസ്ഥാന്‍
Islamabad Airstrike in Kabul: പാകിസ്ഥാന്റെ ആക്രമണങ്ങള്‍ താലിബാന്‍ വക്താവ് സാബിഹുള്ള മുജാഹിദ് സ്ഥിരീകരിച്ചു. ആളപായമില്ലെന്നായിരുന്നു മന്ത്രിയുടെ വാദം. എന്നാല്‍ എട്ട് സൈനികള്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കാബൂള്‍: അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി ആക്രമിച്ചതിന് പിന്നാലെ കാബൂളില്‍ ബോംബാക്രമണം നടത്തി പാകിസ്ഥാന്‍. മാസങ്ങളായി തുടരുന്ന ആക്രമണം, തുറന്ന യുദ്ധമായി മാറിയിരിക്കുന്നുവെന്ന് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈന്യത്തിന്റെ ആക്രമണം. കാബൂള്‍, പക്തിയ, കാണ്ഡഹാര്‍ തുടങ്ങിയ താലിബാന്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി പാകിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി അത്തൗല്ല തരാര്‍ പറഞ്ഞു.
പാകിസ്ഥാന്റെ ആക്രമണങ്ങള്‍ താലിബാന്‍ വക്താവ് സാബിഹുള്ള മുജാഹിദ് സ്ഥിരീകരിച്ചു. ആളപായമില്ലെന്നായിരുന്നു മന്ത്രിയുടെ വാദം. എന്നാല്‍ എട്ട് സൈനികള്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതിര്‍ത്തിയില്‍ സാധാരണക്കാര്‍ക്ക് പരിക്കേറ്റതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അഫ്ഗാനിസ്ഥാന്‍ ആക്രമണം രൂക്ഷമാക്കിയതാണ് സ്ഥിതിഗതികള്‍ മോശകമാകുന്നതിന് വഴിവെച്ചത്. കാണ്ഡഹാറിലെയും ഹെല്‍മണ്ടിലെയും ഡ്യൂറണ്ട് രേഖയില്‍ പാകിസ്ഥാന്‍ സൈനിക പോസ്റ്റുകള്‍ ലക്ഷ്യം വെച്ചായിരുന്നു അഫ്ഗാനിസ്ഥാന്റെ ആക്രമണം. നാന്‍ഗര്‍ഹാര്‍, പക്തിയ എന്നീ പ്രവിശ്യകളില്‍ പാകിസ്ഥാന്‍ സൈന്യം അടുത്തിടെ നടത്തിയ വ്യാമാക്രമണങ്ങള്‍ക്ക് മറുപടിയായാണ് ആക്രമണം എന്ന് കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ സൈനിക സേനയുടെ മാധ്യമ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.
Also Read: കൊല്ലപ്പെട്ടത് സ്ത്രീകളും കുട്ടികളും; ശരിയായ സമയത്ത് തിരിച്ചടി ഉറപ്പ്, വ്യോമാക്രമണത്തോട് താലിബാൻ
അതേസമയം, കാബൂളില്‍ നടത്തിയ ഓപ്പറേഷന്‍ ഗസാബ് ലില്‍ ഹഖിന്റെ ഭാഗമായി 133 താലിബാന്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് പാകിസ്ഥാന്റെ അവകാശവാദം. 200 ലധികം പേര്‍ക്ക് പരിക്കേറ്റതായും പാകിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി അത്തൗല്ല തരാര്‍ പറഞ്ഞു. അഫ്ഗാന്‍ താലിബാന്‍ ഭരണകൂടത്തിന്റെ ഇരുപത്തിയേഴ് പോസ്റ്റുകള്‍ നശിപ്പിക്കപ്പെട്ടതായും 9 പോസറ്റുകള്‍ പിടിച്ചെടുത്തതായും മന്ത്രിം അവകാശപ്പെടുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന സംഘര്‍ഷങ്ങളെ തുടര്‍ന്ന് 70 ലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ഡ്യൂറണ്ട് ലൈന്‍ എന്നറിയപ്പെടുന്ന 2,611 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തിയിലെ കരമാര്‍ഗമുള്ള ക്രോസിങുകള്‍ അടച്ചതാണ് ഇരുവരും തമ്മിലുള്ള ബന്ധം വീണ്ടും വഷളാക്കിയത്.