Airspace Closure: ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി നിഷേധിച്ചു; പാകിസ്താൻ്റെ നഷ്ടം രണ്ട് മാസത്തിനിടെ 126 കോടി രൂപ
Pakistan Loses 126 Crore Due To Airspace Closure: ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി നിഷേധിച്ചതിൽ പാകിസ്താന് വൻ തിരിച്ചടി. രണ്ട് മാസത്തിനുള്ളിൽ 126 കോടി രൂപയുടെ നഷ്ടമാണ് പാകിസ്താനുണ്ടായത്.
ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി നിഷേധിച്ചതിലൂടെ പാകിസ്താന് വൻ നഷ്ടമുണ്ടായതായി റിപ്പോർട്ട്. വ്യോമാതിർത്തി നിഷേധിച്ചതോടെ രണ്ട് മാസത്തിനുള്ളിൽ 14.39 മില്ല്യൺ ഡോളറിൻ്റെ (126 കോടി രൂപ) നഷ്ടമാണ് പാകിസ്താൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണ്ടായത്. ഇക്കാര്യം വിവിധ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാകിസ്താൻ പ്രതിരോധ മന്ത്രി തന്നെയാണ് നഷ്ടക്കണക്ക് ദേശീയ അസംബ്ലിയിൽ അവതരിപ്പിച്ചത്. മൊത്തം വ്യോമഗതാഗതത്തിൽ 20 ശതമാനം ഇടിവുണ്ടായിരുന്നു. ഇതോടെ ഓവര്‍ ഫ്ലൈയിങ് ഫീസില്‍നിന്നുള്ള വരുമാനവും പാകിസ്താന് കുറഞ്ഞു. സാമ്പത്തിക തിരിച്ചടിയുണ്ടായെങ്കിലും വിലക്ക് നീക്കാൻ പാകിസ്താൻ തയ്യാറായിട്ടില്ല. ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത അടച്ചിടുന്നത് ഒരു മാസത്തേക്ക് കൂടിയാണ് പാകിസ്താൻ നീട്ടിയത്. ഓഗസ്റ്റ് 24 ആണ് പുതിയ തിയത്. പാകിസ്താൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കാനും വിലക്കുണ്ട്. ഓഗസ്റ്റ് 23 വരെയാണ് ഇന്ത്യ ഈ വിലക്ക് നീട്ടിയത്.
Also Read: Operation sindoor: ആറ് പാകിസ്ഥാൻ വിമാനങ്ങൾ തകർത്തിരുന്നു, ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി വ്യോമസേന മേധാവി
പഹൽഗാമിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ സിന്ധു നദീജല കരാർ റദ്ദാക്കിയിരുന്നു. ഇതിന് മറുപടി ആയാണ് പാകിസ്താൻ ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി നിഷേധിച്ചത്. പ്രതിദിനം 100 മുതൽ 150 വരെ ഇന്ത്യൻ വിമാനങ്ങളുടെ സർവീസിനെ പാകിസ്താൻ്റെ നടപടി ബാധിക്കുന്നുണ്ട്.
ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ പാകിസ്താന്റെ അഞ്ച് വിമാനങ്ങൾ തകർത്തതായി വ്യോമയാന മേധാവി എയർ മാർഷൽ എ പി സിംഗ് വെളിപ്പെടുത്തിയിരുന്നു. ബെംഗളുരുവിൽ നടന്ന ഒരു പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആറ് വിമാനങ്ങളിൽ അഞ്ചെണ്ണം യുദ്ധവിമാനങ്ങളും ഒരെണ്ണം ഏരിയൽ വാണിങ് ആൻഡ് കൺട്രോൾ സിസ്റ്റം വിമാനവുമാണ്. റഷ്യയിൽ നിന്ന് വാങ്ങിയ അത്യാധുനികമായ എസ് 400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് ഈ വിമാനങ്ങൾ തകർത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.