Asha Bhosle: ആശാ ഭോസ്ലേയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് വാർത്താ റിപ്പോർട്ട്; ജിയോ ന്യൂസിനെതിരെ പാകിസ്ഥാൻ
Geo News Report Asha Bhosle: ആശ ഭോസ്ലേയുടെ ന്യൂസ് റിപ്പോർട്ട് ചെയ്തതിന് ജിയോ ന്യൂസ് 14 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് പാക്കിസ്ഥാന്റെ മുന്നറിയിപ്പ്. അല്ലാത്തപക്ഷം പിഴ ഒടുക്കുകയോ സസ്പെൻഷൻ, ചാനലിന്റെ ലൈസൻസ് റദ്ദാക്കൽ എന്നീ ഏത് നടപടികളും നേരിടേണ്ടി വരുമെന്നും പാക്കിസ്ഥാൻ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ഈ വാർത്ത പ്രേക്ഷകരിലേക്ക് എത്തുന്നതിന് ആ ദൃശ്യങ്ങൾ ആവശ്യമായിരുന്നു എന്നാണ് ചാനലിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം.....

Asha Bhosle
അതുല്യ സംഗീതജ്ഞ ആശാ ഭോസ്ലേയുടെ വിയോഗവാർത്ത റിപ്പോർട്ട് ചെയ്തതിന് ജിയോ ന്യൂസിനെതിരെ നടപടിയുമായി പാകിസ്ഥാൻ. ജിയോ ന്യൂസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി ചാനലിന്റെ മാനേജിങ് ഡയറക്ടറും പാക്കിസ്ഥാനിലെ അസോസിയേഷൻ ഓഫ് ഇലക്ട്രോണിക് മീഡിയ എഡിറ്റേഴ്സ് ആൻഡ് ന്യൂസ് ഡയറക്ടർമാരുടെ പ്രസിഡന്റുമായ അസ്ഹർ അബ്ബാസ് അറിയിച്ചു. ആശാ ഭോസ്ലേയുടെ വാർത്തകളിൽ ഇന്ത്യയിലെ സിനിമകളിൽ നിന്നും ഉള്ള ദൃശ്യങ്ങളും പാട്ടുകളും ഉൾപ്പെടുത്തിയതിനെതിരെയാണ് നടപടി. സംഭവത്തിൽ ഏപ്രിൽ 27നകം നേരിട്ട് വിശദീകരണം നൽകണമെന്നും രേഖാമൂലമുള്ള വിശദീകരണം 14 ദിവസത്തിനുള്ളിൽ നൽകണമെന്നും ജിയോ ന്യൂസ് അധികൃതരോട് പാകിസ്ഥാൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
അല്ലാത്തപക്ഷം പിഴ ഒടുക്കേണ്ടി വരികയോ സസ്പെൻഷൻ, ചാനലിന്റെ ലൈസൻസ് റദ്ദാക്കൽ എന്നീ ഏത് നടപടികളും നേരിടാമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഈ വാർത്ത പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് ആ ദൃശ്യങ്ങൾ ആവശ്യമായിരുന്നു എന്നാണ് ചാനലിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം. കലാകാരിയുടെ ജീവിതത്തെ കുറിച്ചുള്ള റിപ്പോർട്ടിൽ അവരുടെ കല ഉൾപ്പെടുത്തുന്നത് ധാർമികമായും തൊഴിൽപരമായും ശരിയാണെന്നും അങ്ങനെ വേണം ഇതൊക്കെ സംപ്രേഷണം ചെയ്യാൻ എന്നും ജിയോ ന്യൂസ് എംഡി അസ്ഹർ അബ്ബാസ് വ്യക്തമാക്കി.
കല അറിവു പോലെ തന്നെ മനുഷ്യ രാശിയുടെ ഒരു പങ്കിട്ട പൈതൃകമാണ് അത് അതിർത്തികളിൽ ഒതുങ്ങി നിൽക്കരുതെന്നും പാക്കിസ്ഥാനിലെ ഇതിഹാസ ഗായിക നൂർ ജഹാനെ ആശ ഭോസ്ലെ തന്നെ ആരാധിച്ചിരുന്നു. അവരെ അവർ സ്നേഹപൂർവ്വം മൂത്ത സഹോദരി എന്ന് വിളിച്ചിരുന്നു.നുസ്രത്ത് ഫത്തേ അലി ഖാനുമായി അവർ സഹകരിച്ച് നാസിർ കാസ്മിയെപ്പോലുള്ള മഹാനായ ഉറുദു കവികളുടെ കവിതകൾക്ക് ജീവൻ നൽകിയെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.യുദ്ധത്തിന്റെയും സംഘർഷത്തിന്റെയും കാലത്ത്, കലയും കലാകാരന്മാരും ഇരകളാകരുത്. ബുദ്ധിജീവികളും, സംഗീതജ്ഞരും, സ്രഷ്ടാക്കളും പലപ്പോഴും വിദ്വേഷത്തിനും വിഭജനത്തിനും എതിരെ ശബ്ദമുയർത്തുന്നവരും ആളുകളെ കൂടുതൽ അടുപ്പിക്കുന്നവരുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.