PM Narendra Modi China Visit: യുഎസ് തീരുവയുദ്ധത്തെ നേരിടാൻ ചൈന കൂടെനിൽക്കുമോ?; മോദി-ഷീജിങ് പിങ് കൂടിക്കാഴ്ച ഇന്ന്
PM Narendra Modi Meet Xi Jinping: കിഴക്കൻ ലഡാക്കിലെ അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിച്ച് ബന്ധം സാധാരണനിലയിലാക്കുക എന്നതും കൂടിക്കാഴ്ച്ചയ്ക്ക് പിന്നിലുണ്ട്. ട്രംപിന്റെ തീരുവ ഇന്ത്യയുടെ കയറ്റുമതിയെയും വിപണിയെയും ബാധിച്ചിരിക്കെയാണ് മോദിയുടെ ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സന്ദർശനം.
ബീജിങ്: പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും ഇന്ന് (PM Narendra Modi And Xi Jinping Meet) കൂടിക്കാഴ്ച നടത്തും. ഷാങ്ഹായി ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി മോദി ചൈനയിൽ എത്തിയത്. ഏഴുവർഷത്തിനുശേഷം മോദി ചൈനയിലെത്തുന്നു എന്ന പ്രത്യേകതയും ഈ സന്ദർശനത്തിനുണ്ട്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഏർപ്പെടുത്തിയ തീരവയാണ് ഇരുവരുടെയും കൂടിക്കാഴ്ച്ചയിലെ പ്രധാന ചർച്ചാവിഷയം. അതിനാൽ ഈ കൂടിക്കാഴ്ച ഏറെ നിർണായകമാണ്.
ടിയാൻജിനിലാണ് ഷാങ്ഹായ് സഹകരണസംഘത്തിന്റെ (എസ്‍സിഒ) വാർഷിക ഉച്ചകോടി നടക്കുന്നത്. ജപ്പാൻ സന്ദർശനത്തിന് ശേഷം ഇന്നലെയാണ് മോദി ചൈനയിലെത്തിയത്. ആഗോളസാമ്പത്തികക്രമത്തിൽ സ്ഥിരതകൊണ്ടുവരാൻ ഇന്ത്യ-ചൈന സാമ്പത്തികസഹകരണം വളരെ നിർണായകമായ ഘടകമാണെന്ന് ജപ്പാൻ സന്ദർശനവേളയിൽ മോദി പറഞ്ഞിരുന്നു.
കിഴക്കൻ ലഡാക്കിലെ അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിച്ച് ബന്ധം സാധാരണനിലയിലാക്കുക എന്നതും കൂടിക്കാഴ്ച്ചയ്ക്ക് പിന്നിലുണ്ട്. എസ്‍സിഒ ഉച്ചകോടിക്കെത്തുന്ന റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായും മറ്റ് രാഷ്ട്രനേതാക്കളുമായും നരേന്ദ്ര മോദി കൂടിക്കാഴ്ചനടത്തുമെന്നാണ് സൂചന.
20-ലേറെ രാഷ്ട്രനേതാക്കളാണ് ചൈനയിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തുന്നത്. ട്രംപിന്റെ തീരുവ ഇന്ത്യയുടെ കയറ്റുമതിയെയും വിപണിയെയും ബാധിച്ചിരിക്കെയാണ് മോദിയുടെ ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സന്ദർശനം. യുഎസിനെ മറികടന്ന് പുതിയ വിതരണശൃഖലകളും നിക്ഷേപവും തുറക്കുക എന്നതാണ് ഇന്ത്യയുടെ നീക്കം.
ഈ മാസം അതിർത്തിയിലെ ചില പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചർച്ച നടത്തുന്നതിന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഇന്ത്യ സന്ദർശിച്ചിരുന്നു. 2018-ലാണ് ഇതിനുമുൻപ് മോദി ചൈനയിൽ സന്ദർശനം നടത്തിയത്.