Iran US Conflict: പാക് കരസേനാ മേധാവിയുമായി ഡൊണാൾഡ് ട്രംപ് ഫോണിൽ ചർച്ച നടത്തിയതായി റിപ്പോർട്ട്
"US Must Change Its Behaviour": Iran Tells Pak Army Chief: ടെഹ്റാനിലെത്തിയ ജനറൽ അസിം മുനീർ ഇറാൻ്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായ മേജർ ജനറൽ മൊഹ്‌സിൻ റെസായിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അമേരിക്ക തങ്ങളുടെ നിലപാടുകളിലും പെരുമാറ്റത്തിലും മാറ്റം വരുത്തണമെന്ന് ഈ കൂടിക്കാഴ്ചയിൽ റെസായി ആവശ്യപ്പെട്ടതായി ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.ഐ.ബി റിപ്പോർട്ട് ചെയ്തു

പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫുമായി കൂടിക്കാഴ്ച നടത്തുന്നു
ടെഹ്റാൻ: തിങ്കളാഴ്ച ഇറാൻ സന്ദർശനത്തിനെത്തിയ പാകിസ്താൻ കരസേനാ മേധാവി ജനറൽ അസിം മുനീറുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ആഴ്ച ഫോണിൽ സംസാരിച്ചതായി റിപ്പോർട്ട്. അന്താരാഷ്ട്ര മാധ്യമമായ സി.എൻ.എൻ ആണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ഈ വിഷയവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് കഴിഞ്ഞ ആഴ്ച ഇരുവരും തമ്മിൽ ഫോൺ സംഭാഷണം നടത്തിയെന്ന കാര്യം സ്ഥിരീകരിച്ചത് എന്ന് സി. എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. ഇറാനുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങൾ പാകിസ്താൻ കരസേനാ മേധാവിയുമായി അമേരിക്കൻ പ്രസിഡൻ്റ് ചർച്ച ചെയ്തതായാണ് വിവരം.
ടെഹ്റാനിലെത്തിയ ജനറൽ അസിം മുനീർ ഇറാൻ്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായ മേജർ ജനറൽ മൊഹ്‌സിൻ റെസായിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അമേരിക്ക തങ്ങളുടെ നിലപാടുകളിലും പെരുമാറ്റത്തിലും മാറ്റം വരുത്തണമെന്ന് ഈ കൂടിക്കാഴ്ചയിൽ റെസായി ആവശ്യപ്പെട്ടതായി ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.ഐ.ബി റിപ്പോർട്ട് ചെയ്തു.
ഹോർമുസ് കടലിടുക്കിൻ്റെ സുരക്ഷാ ചുമതലയും മാനേജ്‌മെൻ്റും ഇറാനാണെന്ന് റെസായി പ്രത്യേകം എടുത്തുപറഞ്ഞു. അമേരിക്ക തങ്ങളുടെ പെരുമാറ്റം മാറ്റണമെന്നും മുമ്പ് അംഗീകരിച്ച ധാരണാപത്രത്തിലെ വ്യവസ്ഥകൾ കൃത്യമായി നടപ്പിലാക്കാൻ പ്രായോഗികമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള പതിനാലിന ധാരണാപത്രം നടപ്പിലാക്കുന്നതിൽ പാകിസ്താൻ നടത്തുന്ന നിരന്തരമായ ശ്രമങ്ങളെ അദ്ദേഹം പ്രത്യേകം പരാമർശിച്ചതായും ഐ.ആർ.ഐ.ബി വ്യക്തമാക്കി.
Also Read: മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബഗർ ഗാലിബാഫുമായും ജനറൽ അസിം മുനീർ തിങ്കളാഴ്ച, കൂടിക്കാഴ്ച നടത്തിയിരുന്നു. സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനായി കഴിഞ്ഞ ജൂൺ മാസത്തിൽ ഒപ്പുവെച്ച ധാരണാപത്രത്തിലെ വ്യവസ്ഥകൾ അമേരിക്ക നിരന്തരം ലംഘിക്കുകയാണെന്ന് ഗാലിബാഫ് ആരോപിച്ചു. ഹോർമുസ്, ഇറാൻ്റെ ആണവ പദ്ധതികൾ എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ചകൾക്കായുള്ള വഴികൾ തുറക്കുന്നതിനായിരുന്നു ഈ ധാരണാപത്രം തയ്യാറാക്കിയത്. എന്നാൽ ഇതിലെ വ്യവസ്ഥകൾ അമേരിക്ക ലംഘിച്ചു എന്ന് ഗാലിബാഫ് ടെലഗ്രാമിലൂടെ പങ്കുവെച്ച പ്രസ്താവനയിൽ പറഞ്ഞു.
സ്വന്തം വാഗ്ദാനങ്ങൾ ലംഘിച്ചുകൊണ്ട് മേഖലയിലെ സമാധാനത്തിന് അമേരിക്ക തടസ്സം നിൽക്കുകയാണ് ചെയ്തത് എന്ന് ഗാലിബാഫ് പറഞ്ഞു. അമേരിക്കയുടെ ഈ നടപടി അവരിലുള്ള വിശ്വാസ്യത പൂർണ്ണമായും നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ധാരണാപത്രം നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഇറാൻ വ്യക്തമാക്കി. സമാധാന കരാറിലെ വ്യവസ്ഥകൾ പാലിക്കാൻ അമേരിക്ക തയ്യാറാകണമെന്നും ഇറാൻ ആവശ്യപ്പെട്ടു. മേഖലയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള തൻ്റെ ശ്രമങ്ങൾ തുടരുമെന്ന് പാക് കരസേനാ മേധാവി അസിം മുനീറും കൂടിക്കാഴ്ചകളിൽ ഉറപ്പുനൽകിയതായും പ്രസ്താവനയിൽ പറയുന്നു.
English Summary
Pakistan Army Chief Asim Munir met with top Iranian officials, including Supreme National Security Council secretary Mohsen Rezaei and Parliament Speaker Mohammad Bagher Ghalibaf, in Tehran. The visit, which followed a phone call between Munir and US President Donald Trump, saw Iran condemning the US for breaching the 14-point MoU and urging it to change its behaviour to restore regional stability.