UAE Labour Law: വാക്കാൽ മാത്രമുള്ള പിരിച്ചുവിടലിന് നിയമസാധുതയില്ല… യുഎഇയിൽ ജോലി ചെയ്യുന്നവർ അറിയേണ്ട നിയമം
Verbal Termination Invalid in UAE: വാക്കാൽ പിരിച്ചുവിട്ട ശേഷം ജീവനക്കാരൻ ജോലിക്ക് വരാതിരുന്നാൽ, അവർ ഒളിച്ചോടിപ്പോയി എന്ന് കാണിച്ച് വ്യാജ പരാതി നൽകാൻ കമ്പനികൾക്ക് എളുപ്പമാകില്ല. തുടർച്ചയായി 7 ദിവസം ജീവനക്കാരൻ കാരണമില്ലാതെ വിട്ടുനിന്നാൽ മാത്രമേ ആർട്ടിക്കിൾ 44(8) പ്രകാരം തൊഴിലുടമയ്ക്ക് നടപടിയെടുക്കാൻ സാധിക്കൂ.

Uae Job Rules
ദുബായ്: യുഎഇയിൽ ജീവനക്കാരെ ഔദ്യോഗികമായ പിരിച്ചുവിടൽ കത്ത് നൽകാതെ, വാക്കാൽ മാത്രം ജോലിയിൽ നിന്ന് നീക്കുന്നത് നിയമവിരുദ്ധമാണെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. യുഎഇ തൊഴിൽ നിയമപ്രകാരം പിരിച്ചുവിടൽ നോട്ടീസ് നിർബന്ധമായും രേഖാമൂലം നൽകിയിരിക്കണം. രേഖാമൂലമുള്ള കത്ത് ലഭിക്കാത്തത് ജീവനക്കാരെ പുതിയ ജോലി കണ്ടെത്തുന്നതിനും ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള സേവനാനന്തര ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും വലിയ പ്രതിസന്ധിയിലാക്കാറുണ്ട്.
യുഎഇ തൊഴിൽ നിയമം പറയുന്നത് എന്ത്?
2021-ലെ 33-ാം നമ്പർ ഫെഡറൽ ഡിക്രി നിയമത്തിലെ ആർട്ടിക്കിൾ 43 പ്രകാരം, കരാർ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന കക്ഷി അത് മറ്റേ കക്ഷിയെ രേഖാമൂലം അറിയിച്ചിരിക്കണം. ജീവനക്കാരനെ എത് തീയതിയിലാണ് പിരിച്ചുവിട്ടതെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം തൊഴിലുടമയ്ക്കാണ്. ലിഖിതമായ തെളിവില്ലെങ്കിൽ ജോലി ഇപ്പോഴും തുടരുകയാണെന്ന് ജീവനക്കാരന് വാദിക്കാം. രേഖാമൂലം കത്ത് ലഭിക്കുന്നത് വരെ ജീവനക്കാരന് സാധാരണ പോലെ ജോലിക്ക് ഹാജരാകാം. ഓഫീസ് പ്രവേശനം കമ്പനി തടഞ്ഞാൽ പോലും, രേഖാമൂലമുള്ള നോട്ടീസ് ഇല്ലാത്തതിനാൽ ജോലിയിലുണ്ടായിരുന്നതായി കണക്കാക്കി ആ കാലയളവിലെ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കും.
ശമ്പളവും ആനുകൂല്യങ്ങളും തടഞ്ഞുവെക്കാൻ കഴിയില്ല
തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 53 പ്രകാരം, ജോലി ചെയ്യുന്ന അവസാന ദിവസം മുതൽ 14 ദിവസത്തിനകം ജീവനക്കാരന്റെ എല്ലാ ആനുകൂല്യങ്ങളും നൽകിയിരിക്കണം. ഇതിൽ അവസാന മാസത്തെ ശമ്പളം, നോട്ടീസ് പിരീഡിലെ ശമ്പളം (നോട്ടീസ് കാലയളവിൽ ജോലി ചെയ്തില്ലെങ്കിലും ശമ്പളത്തിന് അർഹതയുണ്ട്), ഗ്രാറ്റുവിറ്റി, എടുക്കാത്ത വാർഷിക അവധികൾക്കുള്ള പണം എന്നിവ ഉൾപ്പെടുന്നു. എന്നാൽ കമ്മീഷൻ തുകകളുടെ കാര്യത്തിൽ, കരാറിലെ വ്യവസ്ഥകൾ അനുസരിച്ച് പണം നൽകുന്നതിൽ ചെറിയ സമയമാറ്റങ്ങൾ ഉണ്ടായേക്കാം.
ഒളിച്ചോടി എന്ന് പരാതി നൽകാൻ കഴിയില്ല
വാക്കാൽ പിരിച്ചുവിട്ട ശേഷം ജീവനക്കാരൻ ജോലിക്ക് വരാതിരുന്നാൽ, അവർ ഒളിച്ചോടിപ്പോയി എന്ന് കാണിച്ച് വ്യാജ പരാതി നൽകാൻ കമ്പനികൾക്ക് എളുപ്പമാകില്ല. തുടർച്ചയായി 7 ദിവസം ജീവനക്കാരൻ കാരണമില്ലാതെ വിട്ടുനിന്നാൽ മാത്രമേ ആർട്ടിക്കിൾ 44(8) പ്രകാരം തൊഴിലുടമയ്ക്ക് നടപടിയെടുക്കാൻ സാധിക്കൂ.
മാത്രമല്ല, ജീവനക്കാരൻ ഇതിനകം കമ്പനിക്കെതിരെ മനുഷ്യവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ (MOHRE) പരാതി നൽകിയിട്ടുണ്ടെങ്കിൽ അബ്‌സ്‌കോണ്ടിങ് റിപ്പോർട്ട് ഫയൽ ചെയ്യാൻ കഴിയില്ല. വ്യാജമായി ഒളിച്ചോടിയെന്ന് പരാതി നൽകുന്ന കമ്പനികൾക്ക് 5,000 മുതൽ 10,000 ദിർഹം വരെ പിഴയും മറ്റ് വിലക്കുകളും നേരിടേണ്ടി വരും.
ജീവനക്കാർ എന്ത് ചെയ്യണം?
വാക്കാൽ പിരിച്ചുവിടുകയും ശമ്പളവും ആനുകൂല്യങ്ങളും നൽകാതിരിക്കുകയും ചെയ്താൽ തൊഴിലുടമയുടെ മറുപടിക്കായി കാത്തുനിൽക്കാതെ ഉടൻ തന്നെ മൊഹ്‌റെയിൽ പരാതി നൽകണമെന്ന് ലീഗൽ കൺസൾട്ടൻസി മാനേജിങ് പാർട്ണറായ ലുദ്‌മില യമാലോവ വ്യക്തമാക്കുന്നു. ആർട്ടിക്കിൾ 54 പ്രകാരം തർക്കങ്ങൾ സൗഹാർദ്ദപരമായി പരിഹരിക്കാൻ മന്ത്രാലയം ശ്രമിക്കും. 50,000 ദിർഹം വരെയുള്ള ക്ലെയിമുകളിൽ മൊഹ്‌റെയ്ക്ക് നേരിട്ട് തീരുമാനമെടുക്കാൻ അധികാരമുണ്ട്. അതിന് മുകളിലുള്ള തുകകളുടെ തർക്കങ്ങൾ ലേബർ കോടതിയിലേക്ക് റഫർ ചെയ്യും.
English Summary
Under UAE Labour Law, verbal termination has no legal standing as employers are strictly required to provide a written notice, meaning an employee can legally protect their rights or continue working until a formal letter is issued. Employers cannot withhold a worker’s final salary, notice period pay, or end-of-service gratuity, and affected employees are advised to file an immediate complaint with MOHRE if these payments are delayed past 14 days or if false absconding reports are threatened.