Iran Israel war aviation crisis: യുദ്ധത്തിൽ ഉലഞ്ഞ് ഇന്ത്യൻ വിമാനക്കമ്പനികൾ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ നാലിലൊന്നും കട്ടപ്പുറത്ത്
West Asia conflict impact on Indian airlines 2026: ഇറാൻ വ്യോമപാത ഒഴിവാക്കി വിമാനങ്ങൾ തിരിച്ചുവിടുന്നത് എയർ ഇന്ത്യയുടെ യൂറോപ്പ്, യുഎസ് സർവീസുകളെ പ്രതിസന്ധിയിലാക്കി. ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് മുൻപ് 9 മണിക്കൂർ എടുത്തിരുന്നത് ഇപ്പോൾ 12 മണിക്കൂറായി വർധിച്ചു.
ന്യൂഡൽഹി: ഇസ്രായേൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് പശ്ചിമേഷ്യൻ മേഖലയിലുണ്ടായ പ്രതിസന്ധി ഇന്ത്യൻ വ്യോമയാന മേഖലയെ സാരമായി ബാധിക്കുന്നു. ഇന്ത്യൻ വിമാനക്കമ്പനികളുടെ രാജ്യാന്തര സർവീസുകളുടെ നട്ടെല്ലായ ഗൾഫ് റൂട്ടുകൾ തടസ്സപ്പെട്ടതോടെ വിമാനങ്ങളുടെ ഉപയോഗം കുത്തനെ കുറഞ്ഞു. രാജ്യത്തെ രണ്ടാമത്തെ വലിയ ആഭ്യന്തര വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസിന്റെ 115 വിമാനങ്ങളിൽ നാലിലൊന്നും നിലവിൽ സർവീസ് നടത്തുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
ഫെബ്രുവരി 28-ന് സംഘർഷം രൂക്ഷമായതിന് പിന്നാലെയുള്ള ആദ്യ ഒമ്പത് ദിവസങ്ങളിൽ മാത്രം ഇന്ത്യൻ കമ്പനികളുടെ 2,600-ഓളം വിമാന സർവീസുകളാണ് റദ്ദാക്കിയത്. ദുബായ്, ദോഹ, അബുദാബി തുടങ്ങിയ പ്രധാന ഹബ്ബുകളിലേക്കുള്ള സർവീസുകൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. കമ്പനിയുടെ ആകെ സർവീസുകളിൽ 30 ശതമാനവും ഗൾഫ് മേഖലയിലേക്കാണ്. കൊച്ചി, കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളെ ഇത് വലിയ രീതിയിൽ ബാധിച്ചു.
ഇൻഡിഗോ ഇവരുടെ രാജ്യാന്തര സർവീസുകളുടെ 35 മുതൽ 40 ശതമാനം വരെ പശ്ചിമേഷ്യൻ റൂട്ടുകളിലാണ്. ഗൾഫിലേക്ക് നിരന്തരം പറന്നിരുന്ന വിമാനങ്ങൾ ഇപ്പോൾ പല വിമാനത്താവളങ്ങളിലും വെറുതെ കിടക്കുകയാണ്. എയർ ഇന്ത്യയാകട്ടെ രാജ്യാന്തര സർവീസുകളുടെ 20 ശതമാനം ഗൾഫ് മേഖലയെ ആശ്രയിച്ചാണ്.
ഇറാൻ വ്യോമപാത ഒഴിവാക്കി വിമാനങ്ങൾ തിരിച്ചുവിടുന്നത് എയർ ഇന്ത്യയുടെ യൂറോപ്പ്, യുഎസ് സർവീസുകളെ പ്രതിസന്ധിയിലാക്കി. ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് മുൻപ് 9 മണിക്കൂർ എടുത്തിരുന്നത് ഇപ്പോൾ 12 മണിക്കൂറായി വർധിച്ചു.
യുഎസ് സർവീസിൽ ന്യൂയോർക്കിലേക്കുള്ള വിമാനങ്ങൾ ഇന്ധനം നിറയ്ക്കാൻ റോമിൽ ഇറങ്ങേണ്ടി വരുന്നതിനാൽ യാത്രാസമയം 15-ൽ നിന്ന് 20 മണിക്കൂറായി ഉയർന്നു. കൂടാതെ ഇന്ധനവില വർധനയ്ക്കൊപ്പം ഒരു സീറ്റിന് 18,000 രൂപയോളം അധിക ‘വാർ റിസ്ക് ഇൻഷുറൻസ്’ പ്രീമിയവും കമ്പനികൾക്ക് ബാധ്യതയാകുന്നുണ്ട്.
തിരിച്ചടിയാകുന്ന ഘടകങ്ങൾ
ഗൾഫ് റൂട്ടിലെ വിമാനങ്ങൾ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കോ ആഭ്യന്തര റൂട്ടുകളിലേക്കോ മാറ്റുന്നത് ലാഭകരമല്ലെന്ന് കമ്പനികൾ പറയുന്നു. ആഭ്യന്തര റൂട്ടുകളിൽ ലാഭവിഹിതം കുറവാണെന്നതും വിമാന ഇന്ധനത്തിന്മേലുള്ള നികുതി കൂടുതലാണെന്നതും വെല്ലുവിളിയാണ്. കൂടാതെ, അവസാന നിമിഷം മാത്രം ഗൾഫ് വിമാനത്താവളങ്ങളിൽ നിന്ന് അനുമതി ലഭിക്കുന്നത് കാരണം ടിക്കറ്റുകൾ മുൻകൂട്ടി വിൽക്കാനും കമ്പനികൾക്ക് കഴിയുന്നില്ല.
തിരക്കേറിയ ഗൾഫ് ഇടനാഴിയിലെ ഈ സ്തംഭനം ഇന്ത്യൻ പ്രവാസികളെയും വിനോദസഞ്ചാര മേഖലയെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഗൾഫ് യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തിയതോടെ പലരും യാത്രകൾ മാറ്റിവയ്ക്കുന്ന സാഹചര്യമാണുള്ളത്.