Firewood Price: ഗ്യാസ് കിട്ടാനില്ല, വിറകുകൾക്ക് രാജയോഗം, വില കത്തിക്കയറുന്നു
Firewood Price Hike in Kerala: ഹോട്ടൽ വ്യവസായം താറുമാറായതോടെ ജീവനക്കാരുടെ കാര്യവും പ്രതിസന്ധിയിലാണ്. കൂടാതെ, ഓൺലൈൻ ഡെലിവറി ജീവനക്കാരുടെ ജോലിയും ആശങ്ക ഉയർത്തുന്നുണ്ട്.
പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ വിറക് വിലയിൽ വൻ വർദ്ധനവ്. ഗ്യാസ് സിലിണ്ടർ ലഭിക്കാതായതോടെ വീടുകളിൽ മാത്രമല്ല, ഹോട്ടലുകളും ബേക്കറികളും വിറകിലേക്ക് മാറിയിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ ഒരു ടൺ വിറകിന് 1,000 രൂപ മുതൽ 1,500 രൂപ വരെ വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. പലയിടങ്ങളിലും ടണ്ണിന് 4000 രൂപ നിരക്കിലാണ് വിൽപന നടക്കുന്നത്. ടണ്ണിന് 5,000 രൂപയ്ക്ക് മുകളിൽ വിൽക്കുന്നവരും ഉണ്ട്.
അതേസമയം ആവശ്യക്കാർ ഏറിയതോടെ വിറക് വിൽപ്പന ശാലകളിൽ കടുത്തക്ഷാമവും നേരിടുണ്ട്. പലയിടത്തും സ്റ്റോക്ക് തീർന്നിട്ടുമുണ്ട്. പുളിവിറകിന് ടണ്ണിന് 5,000 രൂപയിൽ നിന്ന് 6,000 രൂപയായി വില വർദ്ധിച്ചു. പുളിവിറകിനൊപ്പം റബർ, പ്ലാവ് എന്നിവയുടെ വിറകിനും ഡിമാൻഡുണ്ട്. 2000–2500 രൂപയുണ്ടായിരുന്ന പ്ലാവ്, ആഞ്ഞിലി, മാവ് എന്നിവയുടെ വിലയ്ക്ക് 3000 രൂപയായി കൂടി.
ALSO READ: പഴങ്ങള്‍ക്കെല്ലാം വന്‍ വിലക്കുറവ്; തണ്ണിമത്തന് വെറും 2 രൂപ, ഉടന്‍ വാങ്ങാം
ഡിമാൻഡ് ഉയർന്നതോടെ വിറകിന്റെ ചില്ലറ വിൽപ്പന വിലയും വർദ്ധിച്ചിട്ടുണ്ട്. 7 രൂപയായിരുന്ന ഒരു കിലോ പുളി വിറകിന് 8-9 രൂപയായി. 6 രൂപയ്ക്ക് വിറ്റിരുന്ന റബറിന് 7–8 രൂപയായും 5 രൂപയായിരുന്ന മറ്റു വിറകുകൾക്ക് 6–7 രൂപയായുമാണ് വില കൂടിയത്. വിറകിനൊപ്പം പറമ്പുകളിൽ ഉപയോഗിക്കാതെ കിടന്ന കൊതുമ്പ്, മടൽ, തൊണ്ട് തുടങ്ങിയവയ്ക്കും ഡിമാൻഡ് കൂടിയിട്ടുണ്ട്.
വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറവ് ആശങ്ക കൂട്ടുന്നുണ്ട്. പാചകവാതകങ്ങളുടെ ലഭ്യത കുറവ് കാരണം നഗരത്തിലെ നിരവധി ഹോട്ടലുകൾ പൂട്ടി. പ്രവർത്തിക്കുന്ന മറ്റ് ഹോട്ടലുകളിൽ ഇനങ്ങളും വെട്ടിച്ചുരുക്കി. ഹോട്ടൽ വ്യവസായം താറുമാറായതോടെ ജീവനക്കാരുടെ കാര്യവും പ്രതിസന്ധിയിലാണ്. കൂടാതെ, ഓൺലൈൻ ഡെലിവറി ജീവനക്കാരുടെ ജോലിയും ആശങ്ക ഉയർത്തുന്നുണ്ട്.