12th Pay Commission: ശമ്പളപരിഷ്കരണ കമ്മിഷനെ നിയമിച്ച് സർക്കാർ; റിപ്പോർട്ട് മൂന്ന് മാസത്തിനകം
12th Pay Commission Formed: പന്ത്രണ്ടാം ശമ്പള കമ്മീഷനെ ഉടന്‍ നിയമിക്കും എന്ന് സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെ ക്ഷാമബത്ത വർദ്ധിപ്പിച്ചു. 3, 10 എന്നിങ്ങനെ രണ്ട് തവണയായി 13 % ഡിഎ ആണ് അനുവദിച്ചത്.
സംസ്ഥാനസർക്കാർ ജീവനക്കാരുടെ കാത്തിരിപ്പിന് വിരാമം. ശമ്പളപരിഷ്കരണം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ സർക്കാർ നിയമിച്ചു. മുന്‍ ചീഫ് സെക്രട്ടറി ഡോ. വിപി ജോയ് ആണ് കമ്മീഷന്‍ ചെയര്‍മാന്‍. അഡ്വ. എം രാജഗോപാലന്‍ നായര്‍, റിട്ട. അഡീഷണല്‍ സെക്രട്ടറി ശ്രീലത എന്നിവരാണ് അംഗങ്ങള്‍.
മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. അത് സമയബന്ധിതമായി നടപ്പാക്കും. ഇനി കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ച വിജ്ഞാപനം ഇറക്കുക എന്നതാണ് അടുത്ത നടപടി. അത് ഉടനെ ഉണ്ടാകുമെന്നാണ് സൂചന.
പന്ത്രണ്ടാം ശമ്പള കമ്മീഷനെ ഉടന്‍ നിയമിക്കും എന്ന് സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെ ക്ഷാമബത്ത വർദ്ധിപ്പിച്ചു. 3, 10 എന്നിങ്ങനെ രണ്ട് തവണയായി 13 % ഡിഎ ആണ് അനുവദിച്ചത്.
ALSO READ: ക്ഷാമബത്ത കുടിശ്ശിക 10 % അനുവദിച്ച് ഉത്തരവ്; സർക്കാർ ജീവനക്കാർക്ക് മാർച്ചിൽ എത്ര കിട്ടും?
ശമ്പളം വർദ്ധിപ്പിക്കണമെന്നും ഡിഎ കുടിശ്ശിക തീര്‍ക്കണം എന്ന് ജീവനക്കാർ ഏറെ കാലമായി ആവശ്യപ്പെട്ടുവരികയായിരുന്നു. നിലവിൽ ഡിഎ അടിസ്ഥാനശമ്പളത്തിന്റെ 22 ശതമാനമാണ് നല്‍കി വന്നിരുന്നത്. നിലവിൽ പ്രഖ്യാപിച്ച 13 ശതമാനം കൂടി ചേർത്താൽ ഇനി 35 ശതമാനം ഡിഎ ആണ് നൽകേണ്ടത്. ഇതിൽ ആദ്യം പ്രഖ്യാപിച്ച മൂന്ന് ശതമാനം കുടിശ്ശിക മാര്‍ച്ചിലെ ശമ്പളത്തിലും 10 ശതമാനം കുടിശ്ശിക ഏപ്രിലിലും ലഭിക്കുന്നതാണ്.
നിലവിൽ സർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപയാണ്. ക്ഷാമബത്ത 35 ശതമാനമായി വർധിക്കുമ്പോൾ ജീവനക്കാർക്ക് മാർച്ചിൽ ലഭിക്കേണ്ട ഡിഎ 8,050 രൂപയായി ഉയരും. അതുപോലെ, സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന അടിസ്ഥാന ശമ്പളം 1,66,800 രൂപയാണ്. ഡിഎ 35 ശതമാനമായാൽ സംസ്ഥാന സർക്കാരിൻ്റെ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങിക്കുന്ന ജീവനക്കാർക്കുള്ള ക്ഷാമബത്ത 58,380 രൂപയാകും.